ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday 5 March 2017

വരൂ..കാണൂ..ഈ ഒന്നാം ക്ലാസുകാരുടെ ഡയറി.


കുട്ടികളുടെ  ഡയറി വായന കാണാനായിരുന്നു ഞാന്‍  ഒന്നാം ക്ലാസിലേക്ക് ചെന്നത്.സമയം രാവിലെ ഒന്‍പതരയാകുന്നതേയുള്ളു.ഷീബ ടീച്ചര്‍ ക്ലാസിലുണ്ട്.അവര്‍ ഒരു ബെഞ്ചിലിരുന്ന് കുട്ടികളോട് കുശലാന്വേഷണം നടത്തുകയാണ്.അതിനിടയില്‍ കുട്ടികള്‍ ഓരോരുത്തരായി വന്ന് ക്ലാസിനു നടുവില്‍ വൃത്താകൃതിയില്‍ ഇരിക്കുന്നു.എല്ലാവരുടെ കൈയിലും ഓരോ നോട്ടുപുസ്തകമുണ്ട്.അത് അവരുടെ ഡയറിയാണ്.അവര്‍ സന്തോഷത്തോടെ പുസ്തകം തുറന്ന് വായിക്കാനുള്ള പുറപ്പാടിലാണ്.

കുട്ടികളുടെ താത്പര്യമായിരുന്നു ഞാന്‍ ആദ്യം നിരീക്ഷിച്ചത്.വട്ടത്തിലിരിക്കാനുള്ള അവരുടെ ഇഷ്ടം.ടീച്ചര്‍ക്ക് നേരയുള്ള ഇഷ്ടത്തോടെയുള്ള നോട്ടം.കൈയിലെ നോട്ടു പുസ്തകത്തോടുള്ള ഇഷ്ടം.കൂട്ടുകാരിയുടെ പുസ്തകത്തിലേക്കുള്ള എത്തിനോട്ടം.ഡയറി വായിക്കാനുള്ള താത്പര്യവും തയ്യാറെടുപ്പും.അവരുടെ കണ്ണുകളിലെ ആത്മവിശ്വാസം.

 ദില്‍നയായിരുന്നു ആദ്യം വായിച്ചത്.

'ഇന്നു ഞാന്‍ പല്ലുതേക്കുമ്പോള്‍ മയിലിനെ കണ്ടു. നല്ല ഭംഗിയുണ്ടായിരുന്നു.രണ്ട് ആണ്‍മയിലും ഒരു പെണ്‍മയിലും ഉണ്ടായിരുന്നു. ഞാന്‍ എന്റെ അനിയനെ വിളിച്ചു.അവനും കണ്ടു.'നല്ല ഭംഗിയുള്ള മയില് അല്ലേ?' എന്റെ അനിയന്‍ പറഞ്ഞു.വൈകുന്നേരം ഞാന്‍ കളിച്ചു.ആ കളിയുടെ പേര് ടൊമാറ്റോ ബിസ്ക്കറ്റ് എന്നാണ്.'


 വായന കഴിഞ്ഞപ്പോള്‍ കുട്ടികള്‍ കൈയ്യടിച്ചു.നല്ല ഒഴുക്കോടെയായിരുന്നു ദില്‍നയുടെ വായന.തന്റെ ജീവിതത്തിലുണ്ടായ സന്തോഷകരമായ ഒരു ചെറിയ കാര്യത്തെ അവള്‍ തെളിഞ്ഞഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു.ഞാന്‍ അവളുടെ പുസ്തകം വാങ്ങിനോക്കി.ഭംഗിയുള്ള കൈയക്ഷരം.അക്ഷരത്തെറ്റുകളൊന്നുമില്ല.

"ദില്‍നയുടെ ഡയറിയെക്കുറിച്ച് എന്താണ് അഭിപ്രായം?"ടീച്ചറുടെ ചോദ്യം.

"സൂപ്പര്‍..” കുട്ടികള്‍ വിളിച്ചു പറഞ്ഞു.
"എന്തുകൊണ്ട് സൂപ്പര്‍?”
"മയിലിനെക്കുറിച്ച് എഴുതിയതുകൊണ്ട്.”


"നന്നായിട്ടുണ്ട് ടീച്ചറേ..പക്ഷേ,കുറച്ചുകൂടി എഴുതാമായിരുന്നു."അവന്തിക പറഞ്ഞു.
"കുറച്ചുകൂടി എന്നുവച്ചാല്‍ എന്തൊക്കെ?”
"സ്ക്കൂളിലെ കാര്യങ്ങളൊന്നും അതിലില്ല.അതുകൂടി എഴുതാമായിരുന്നു."ആദിദേവ് പറഞ്ഞു.


ഞാന്‍ ദില്‍നയെ നോക്കി. ഓരോരുത്തരും നല്‍കുന്ന ഫീഡ്ബാക്കുകള്‍ അവള്‍ ശ്രദ്ധിച്ച് കേള്‍ക്കുന്നുണ്ട്.
"ദില്‍ന എന്തു പറയുന്നു?"ടീച്ചറുടെ ചോദ്യം.
"കുറച്ചുകൂടി എഴുതാമായിരുന്നു."അവള്‍ ചിരിച്ചു.


അടുത്തതായി ദേവാനന്ദാണ് വായിച്ചത്.

'ഇന്നു ഞാന്‍ സ്ക്കൂളില്‍ പോയിരുന്നില്ല.  12മണിക്ക് നാട്ടിലെ അമ്പലത്തില്‍ തെയ്യത്തിനുപോയി.വലിയ ഉയരമുള്ള മൂളന്നൂര്‍ ഭഗവതി തെയ്യമാണ് അവിടെ ഉണ്ടായിരുന്നത്.തെയ്യം കഴിഞ്ഞപ്പോള്‍ നല്ല രുചിയുള്ള കറികള്‍ കൂട്ടി ചോറ് കഴിച്ചു.പോകുമ്പോള്‍ എനിക്ക് ഒരു പുലിമുരുകന്റെ ലോറി വാങ്ങി.വൈകുന്നേരം അവിടെ നിന്ന് വീട്ടിലേക്ക് പോയി.'

ഒരു യാത്രയുടെ അനുഭവത്തെ ചുരുക്കം ചില വാക്യങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്നു ദേവനന്ദ്.


 "ടീച്ചറേ, അവന്‍ നല്ല ക്രമത്തില്‍ എഴുതിയിട്ടുണ്ട്."ശിവന്യയുടേതാണ് ഫീഡ്ബാക്ക്.
"വായിക്കുന്നത് കേള്‍ക്കാന്‍ നല്ല രസമുണ്ട്.."മാളവിക പറഞ്ഞു.
"ആരുടെ കൂടേയാണ് അമ്പലത്തില്‍പോയത് എന്നതുകൂടി പറയാമായിരുന്നു."ശ്രേയസ്സ് പറഞ്ഞു.
കുട്ടികള്‍ ഓരോ ഡയറിയേയും ആഴത്തില്‍ വിശകലനം ചെയ്യുകയാണ്....



 ഓരോരുത്തരുടേയും വായനയെ മറ്റുള്ളവര്‍ ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ട്.ആവശ്യമായിടത്ത് ശരിയായ രീതിയിലുള്ള ഫീഡ്ബാക്കുകള്‍ നല്‍കുന്നത് കണ്ട് എനിക്ക് അത്ഭുതം തോന്നി.

ഒരു കുട്ടിയുടെ ഡയറിയില്‍ 'ഞാന്‍ ഞാന്‍' എന്ന് പലയിടത്തും ആവര്‍ത്തിക്കുന്നത്  ഒഴിവാക്കണം  എന്നതായിരുന്നു അവരുടെ നിര്‍ദ്ദേശം.

മറ്റൊന്നില്‍ 'അപ്പോഴേക്കും അപ്പോഴേക്കും' എന്ന് ആവര്‍ത്തിച്ച് വരുന്നു.അത് വായനയുടെ രസം ഇല്ലാതാക്കുന്നു.
ആശയം ക്രമീകരിച്ച് എഴുതിയിട്ടുണ്ട് അല്ലെങ്കില്‍ ക്രമമില്ല എന്നതായിരുന്നു ചില കുട്ടികളുടെ ഡയറിക്ക് നല്‍കിയ ഫീഡ്ബാക്ക്.



അനാമിക വായിച്ച ഡയറിയിലെത്തിയപ്പോള്‍ അവര്‍ ഒരുപടികൂടി ഉയര്‍ന്നു.ഇന്നലെ ടീച്ചര്‍ ക്ലാസില്‍ പറഞ്ഞുതന്ന തമാശക്കഥ എന്നവാക്യം അതിലുണ്ടായിരുന്നു.'തമാശ' എന്ന വാക്കിനുപകരം 'ഫലിതം' എന്ന വാക്ക് ഉപയോഗിച്ചാല്‍ കുറച്ചുകൂടി നന്നാകുമായിരുന്നു എന്നതായിരുന്നു ദില്‍നയുടെ നിര്‍ദ്ദേശം!

ഒന്നാം ക്ലാസുകാര്‍ക്ക് ഡയറിയെഴുത്തിനെ ഇതുപോലെ വിലയിരുത്താനും ഫീഡ്ബാക്കുകള്‍ നല്‍കാനും കഴിയുക എന്നത് ചില്ലറ കാര്യമല്ല.അതു കുട്ടികളുടെ ഭാഷാപരമായ അറിവനേയാണ് സൂചിപ്പിക്കുന്നത്.എഴുത്തു ഭാഷയുടെ പ്രത്യേകതകളെ വിശകലനം ചെയ്യാനുള്ള കഴിവ് ഈ ക്ലാസിലെ മിക്കവാറും എല്ലാകുട്ടികളും നേടിയിരിക്കുന്നു.പാഠം മുഴുവനും പഠിപ്പിച്ചു തീര്‍ന്നില്ല.എല്ലാ അക്ഷരങ്ങളും പഠിച്ചില്ല.എന്നിട്ടും അവര്‍ ഭാഷയെ മെരുക്കിയെടുത്തിരിക്കുന്നു.


ഡയറി വയനയ്ക്ക് ശേഷം കുട്ടികള്‍ ഗ്രൂപ്പിലിരുന്ന് നോട്ടുപുസ്തകം പരസ്പരം കൈമാറി  വായിച്ചുനോക്കി.അക്ഷരത്തെറ്റുകള്‍ പരസ്പരം തിരുത്തുന്നു.സംശയമുള്ളിടത്ത് ടീച്ചറുടെ സഹായം തേടുന്നു.ടീച്ചര്‍ നല്‍കുന്ന പോസിറ്റീവ് ഫീഡ്ബാക്കുകളും പ്രത്സാഹനവും  കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പാക്കാന്‍ ഏറെ സഹായകമാകുന്നു.


ഇവിടെ ഡയറിയെഴുത്ത് എന്നത് കേവലം യാന്ത്രികമായ ഒരു പ്രവര്‍ത്തനമല്ല.അത് കുട്ടികളുടെ ആവശ്യവുമായി ബന്ധപ്പെട്ടതാണ്.എഴുത്തിലൂടെ സ്വയം ആവിഷ്ക്കരിക്കുക എന്നതാണ് ഈ ആവശ്യം.നിത്യജീവിതത്തില്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെയാണ് അവര്‍ ഡയറികളിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്.അതുകൊണ്ടാണ് ഓരോ ഡയറിയും വ്യത്യസ്തമാകുന്നത്.അതിനുവേണ്ടുന്ന സ്വന്തമായ ഒരു ഭാഷ കുട്ടികള്‍ സ്വായത്തമാക്കിയിരിക്കുന്നു.


കുട്ടികളുടെ ഡയറിയെഴുത്തിലെ സ്ഥിരം പല്ലവികള്‍  ഈ എഴുത്തില്‍ കാണില്ല.കടന്നുപോകുന്ന ഓരോ ദിവസത്തിലേയും എന്തെങ്കിലുമൊക്കെ വിശേഷങ്ങള്‍ ചുരുക്കം വാക്യങ്ങളില്‍  കുട്ടികള്‍ പറഞ്ഞുവയ്ക്കുന്നു.അത് അവര്‍ക്ക് പറഞ്ഞേ കഴിയൂ.അതുകൊണ്ടാണ് ഒരു നിര്‍ബന്ധവുമില്ലാതെ എല്ലാകുട്ടികളും ദിവസവും ഡയറിയെഴുതുന്നത്. 26 കുട്ടികളില്‍ 23 പേരും ഭംഗിയായി ഡയറിയെഴുതുന്നവരാണ്.

ടീച്ചര്‍ എങ്ങനെയാണ് കുട്ടികളെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്?




തീര്‍ച്ചയായും അത് യാന്ത്രികമായ ഭാഷാപഠന രീതികൊണ്ടല്ല.കുട്ടികളെ സ്വതന്ത്രവായനയിലേക്കും എഴുത്തിലേക്കും നയിക്കുന്ന,ലക്ഷ്യബോധത്തോടെയുള്ള  നിരവധിഭാഷാ പ്രവര്‍ത്തനങ്ങള്‍ ക്ലാസില്‍ നടപ്പില്‍ വരുത്തിയതിലൂടെയാണ് ഇതു സാധ്യമായത്.തുടക്കത്തിലെ കഥപറയല്‍ മുതല്‍ കഥാപുസ്തകങ്ങള്‍ വായിച്ചുകൊടുക്കുന്നതിലൂടെ കുട്ടികളെ വായനാപുസ്തകങ്ങളിലേക്ക് അടുപ്പിച്ചും സ്വതന്ത്രരചനയിലേക്ക് നയിക്കുന്ന രീതിയില്‍ പാഠഭാഗങ്ങളെ ചിട്ടപ്പെടുത്തിയുമാണ് ടീച്ചര്‍ ഇതു സാധ്യമാക്കിയത്.



എടുത്തു പറയേണ്ടുന്ന ഒരു പ്രവര്‍ത്തനമുണ്ട്.ക്രിസ്മസ് അവധിക്കുശേഷം  ടീച്ചര്‍ ക്ലാസില്‍ ഒരു പരാതിപ്പെട്ടി സ്ഥാപിച്ചിരുന്നു.പരാതികള്‍ ടീച്ചറോട് നേരിട്ട് പറയുന്നതിനുപകരം പെട്ടിയില്‍ എഴുതിയിടുക.ഓരോ ദിവസവും വൈകുന്നരം ടീച്ചറും കുട്ടികളുമടങ്ങുന്ന ഒരു ഗ്രൂപ്പ് പരാതിയില്‍ തീര്‍പ്പാക്കും.

അത് കുട്ടികള്‍ ഏറ്റെടുത്തു.തുണ്ട് കടലാസുകളില്‍ കുട്ടികള്‍ പരാതികള്‍ എഴുതാന്‍ തുടങ്ങി.പരാതി സ്വന്തമായി എഴുതുക എന്നത് കുട്ടികളുടെ ആവശ്യമായി മാറി.എഴുതാന്‍ പ്രയാസമുള്ളവര്‍ രഹസ്യമായി മറ്റു കുട്ടികളുടെ സഹായം തേടി.ഓരോ ദിവസവും പെട്ടിയില്‍ പരാതികള്‍ കുന്നുകൂടി.



'ശ്രേയസ് എന്റെ മുടി പിടിച്ചു വലിച്ചു.'
'ഉണ്ണാനിരുന്ന സ്ഥലം ദേവനന്ദ വൃത്തിയാക്കിയില്ല.'
'എന്റെ ക്രയോണ്‍സ് പൂജ എടുത്തു.'
'ഇന്നലെ സ്ക്കൂള്‍ വിട്ടുപോകുമ്പോള്‍ ദില്‍ന എന്നെ അടിച്ചു.'
'….......................................'
ഇത്തരത്തിലുള്ളതായിരുന്നു പരാതികള്‍.ആദ്യമാദ്യം അക്ഷരത്തെറ്റുകള്‍ കൊണ്ട് നിറഞ്ഞതായിരുന്നു പരാതികള്‍.ഒരുമാസം പിന്നിട്ടപ്പോള്‍ തെറ്റുകള്‍ പതുക്കെ കുറഞ്ഞുവരുന്നതായി കണ്ടു.കുട്ടികളെ അതിവേഗം സ്വതന്ത്രരചനയിലേക്ക് കൊണ്ടുപോയത് ഈ പരാതിയെഴുത്താണ് എന്നാണ് ടീച്ചര്‍ ഉറച്ചു വിശ്വസിക്കുന്നത്.

പുതിയ ഭാഷാസമീപനത്തില്‍ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നില്ലെന്നും അവര്‍ക്ക് എഴുതാനറിയില്ലെന്നും വിളിച്ചു കൂവുന്നവര്‍ പുല്ലൂര്‍ സ്ക്കൂളിലെ ഈ ഒന്നാം ക്ലാസിലേക്ക് വരിക.കുട്ടികളുടെ ഡയറികള്‍ വായിച്ചുനോക്കുക.അവര്‍ എങ്ങനെയാണ് എഴുതാന്‍ പഠിച്ചതെന്ന് നേരിട്ട് ചോദിച്ചറിയുക....






 

2 comments:

  1. അധ്യാപികക്കും കുട്ടികൾക്കും ബിഗ് സല്യൂട്ട്' ചിലരുടെ ഡയറിയെഴുത്തു കണ്ടാൽ ടൈം ടേബിൾ എന്ന് തോന്നും. ഈ കുഞ്ഞുങ്ങൾ അങ്ങനെയുള്ളവരെ തിരുത്തട്ടെ.

    ReplyDelete