ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday 19 November 2017

ഒന്നാം ക്ലാസ്സിലെ ബിഗ് ബുക്കുകള്‍

ഒന്നാം ക്ലാസിലെ വായന..3


രാവിലെ ക്ലാസിലെത്തിയാല്‍ കുട്ടികള്‍ ഓടിച്ചെല്ലുന്നത് ബിഗ് ബുക്കിനടുത്തേക്കാണ്..എന്നും ഒരു ചടങ്ങുപോലെ അവര്‍ ബിഗ് ബുക്ക് എടുക്കും.നിലത്ത് തുറന്ന്  വയ്ക്കും.പുസ്തകത്തിനു ചുറ്റും കൂട്ടംകൂടിയിരിക്കും.എല്ലാവരും ഒത്തുചേര്‍ന്ന് വായിക്കും.ആ വായനയ്ക്കും പേജുകള്‍ മറിക്കുന്നതിന്നും ഒരു താളമുണ്ട്.സംഘവായനയുടെ താളം.
   
ഒറ്റക്കിരുന്ന് ആരും ബിഗ്ബുക്ക് വായിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.
സംഘവായനയുടെ  സുഖം ഒറ്റക്കിരുന്ന് വായിക്കുമ്പോള്‍ കുട്ടികള്‍ക്ക് കിട്ടില്ലല്ലോ.അതായിരിക്കണം കാരണം.


എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് ബിഗ്ബുക്കിനോട്  ഇത്ര ഇഷ്ടം എന്ന് ഇടക്കിടെ ആലോചിക്കാറുണ്ട്.അതിനു മുമ്പായി എന്താണ് ബിഗ് ബുക്ക് എന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

വളരെ പഴയ ആശയമാണത്. പുതിയ പാഠ്യപദ്ധതി നിലവില്‍വന്ന കാലത്ത് ഒന്നാം ക്ലാസില്‍ നിന്നാണ് ആദ്യമായി ബിഗ് ബുക്ക് എന്നുകേള്‍ക്കുന്നത്.ക്ലാസില്‍ നിന്നു് രൂപം കൊള്ളുന്ന പാഠങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകം.പല നല്ല ആശയങ്ങളും കൈയൊഴിഞ്ഞ കൂട്ടത്തില്‍ കാലക്രമേണ ഇതും ഒഴിവാക്കി.



ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിലെ  കഥാ സന്ദര്‍ഭങ്ങളുമായി  ബന്ധപ്പെട്ട് ക്ലാസില്‍ രൂപപ്പെടുന്ന പാഠങ്ങളുണ്ട്.ആഖ്യാനം അവതരിപ്പിക്കുന്നതിനിടയില്‍ ടീച്ചര്‍ ശരിയായ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കുട്ടികളില്‍ നിന്നും രൂപീകരിക്കുന്ന പാഠങ്ങള്‍.നിശ്ചിത അക്ഷരങ്ങളും പദങ്ങളും വാക്യങ്ങളുമൊക്കെ ആവര്‍ത്തിച്ചു വരുന്നതായിരിക്കും ഈ പാഠങ്ങള്‍. കുട്ടി പഠിച്ചിരിക്കേണ്ടുന്ന അക്ഷരങ്ങള്‍ക്ക് കൂടുതല്‍ തെളിവു ലഭിക്കുന്ന രീതിയിലായിരിക്കും ടീച്ചര്‍ ഇത് ആലോചിക്കുക.ടീച്ചറുടെ ചോദ്യങ്ങള്‍ക്കുള്ള കുട്ടികളുടെ പ്രതികരണത്തില്‍ നിന്നാണ്  അതു രൂപപ്പെടുക.

കുട്ടികള്‍ പറയുന്ന ടെക്സ്റ്റുകള്‍ ടീച്ചര്‍ ചാര്‍ട്ടുകളില്‍ രേഖപ്പെടുത്തുന്നു. അത് കുട്ടികള്‍ വായിക്കുന്നു(ആദ്യഘട്ടത്തില്‍ ഇത് ഗ്രാഫിക്ക് വായനയായിരിക്കും).അതില്‍ ആവര്‍ത്തിച്ചുവരുന്ന പദങ്ങളും വാക്യങ്ങളും അക്ഷരങ്ങളുമൊക്കെ കുട്ടികള്‍ തിരിച്ചറിയുന്നു.പിന്നീട് കുട്ടികള്‍ കാണത്തക്കവിധം ഇതു ക്ലാസില്‍ പ്രദര്‍ശിപ്പിക്കുന്നു.
ഒരു യൂണിറ്റു കഴിയുമ്പോള്‍ ഈ ചാര്‍ട്ടുകളെല്ലാംകൂട്ടി തുന്നിക്കെട്ടി ടീച്ചര്‍ ഒരു പുസ്തകമാക്കുന്നു. അതാണ് ബിഗ് ബുക്ക്.


ഒരു വിദ്യാലയത്തിലെ ഒന്നാം ക്ലാസ് കാണാന്‍ ചെന്നപ്പോള്‍ ക്ലാസില്‍ തലങ്ങും വിലങ്ങും തൂക്കിയിട്ട ചാര്‍ട്ടുകളിലേക്ക് ചൂണ്ടി ടീച്ചര്‍ അഭിമാനത്തോടെ പറഞ്ഞു.
"നോക്കൂ മാഷേ,ജൂണ്‍മാസം മുതലുള്ള ചാര്‍ട്ടുകളാണ്.”

ചാര്‍ട്ടുകളുടെ ധാരാളിത്തംകൊണ്ട് ആ ക്ലാസുമുറിയുടെ സൗന്ദര്യം കെട്ടുപോയതുപോലെ എനിക്കുതോന്നി.കുട്ടികള്‍ക്കുവേണ്ടിയല്ല ഇത് ഡിസ് പ്ലേ ചെയ്തിരിക്കുന്നത്.മറ്റുള്ളവര്‍ക്കു കാണാന്‍ വേണ്ടിയാണ്.

ഓരോ യൂണിറ്റ് കഴിയുമ്പോഴും ഈ ചാര്‍ട്ടുകളെല്ലാം തുന്നിക്കെട്ടി ഒരു പുസ്തകമാക്കിയിരുന്നുവെങ്കില്‍ ടീച്ചര്‍ക്ക് കൂടുതള്‍ സ്ഥലം ലാഭിക്കാമായിരുന്നു.പുതുതായി അവിടെ സ്ഥാനം പിടിക്കുന്ന ചാര്‍‍ട്ടുകള്‍ക്കെല്ലാം അതോടെ പുതുമ കൈവരും.കുട്ടികളുടെ ശ്രദ്ധ അവരറിയാതെ അതിലേക്ക് ചെല്ലും.ആ പാഠങ്ങളോരോന്നും കുട്ടികളുടെ മനസ്സിലേക്ക്  കയറിപ്പറ്റും.ആ യൂണിറ്റുകഴിയുമ്പോള്‍ വീണ്ടും പുതിയ ചാര്‍ട്ടുകള്‍.അപ്പോഴേക്കും ക്ലാസില്‍ ബിഗ് ബുക്കുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കും.ക്ലാസില്‍ രൂപപ്പെടുന്ന ചാര്‍ട്ടുകളൊക്കെ സുരക്ഷിതമായി അതിലെ പേജുകളായി രൂപാന്തരം പ്രാപിക്കും.



കാനത്തൂര്‍ സ്ക്കൂളിലെ ഒന്നാം ക്ലാസിലെ ശാന്ത ടീച്ചറുടെ ക്ലാസില്‍ ഇതുപോലുള്ള ബിഗ് ബുക്കുകള്‍ കണ്ടിട്ടുണ്ട്.ഓരോ യൂണിറ്റില്‍ നിന്നും രൂപപ്പെടുത്തുന്ന ഒരോ പുസ്തകം.രാവിലെ ക്ലാസിലെത്തിയാലുടന്‍ കുട്ടികള്‍ ബിഗ് ബുക്കുകള്‍ക്കു ചുറ്റും വട്ടമിട്ടിരിക്കും.പുസ്തകവായനയില്‍ മുഴുകും.കുട്ടികളെ വായനയിലേക്കു നയിക്കാന്‍ ഈ പുസ്തകങ്ങള്‍ അവരെ ഏറെ സഹായിച്ചിരുന്നിരിക്കണം.



എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് ബിഗ്ബുക്കിനോട്  ഇത്ര ഇഷ്ടം എന്ന ചോദ്യത്തിലേക്ക് തിരിച്ചുവരാം.ഈ വലിയ പുസ്തകത്തിന്റെ പകര്‍പ്പവകാശം കുട്ടികള്‍ക്കാണ്.അവരാണ് ഇതിലെ പാഠങ്ങള്‍ രൂപപ്പെടുത്തുന്നത്.അതുകൊണ്ടുതന്നെ തങ്ങളുണ്ടാക്കിയ പുസ്തകം വായിക്കാന്‍ കുട്ടികള്‍ക്ക് കൂടുതല്‍ താത്പര്യമുണ്ടാകും.


പുസ്തകം വായിക്കുന്നതില്‍ ചില കുട്ടികള്‍ ഇങ്ങനെ പറയും.
"ഈ വരി ഞാനാണ് പറഞ്ഞ്.അപ്പോളാണ് മാഷ് എഴുതിയത്.”

കുട്ടികളെ മുന്നിലിരുത്തി ടീച്ചര്‍ പറഞ്ഞുകൊണ്ട് എഴുതുന്ന പാഠങ്ങള്‍ക്ക് ഈ സ്വീകാര്യത ലഭിക്കില്ല.ഉചിതമായ ചോദ്യങ്ങളിലൂടെ,കുട്ടികളുടെ ചിന്തയുണര്‍ത്തി ടീച്ചര്‍ ആഗ്രഹിക്കുന്ന പാഠങ്ങള്‍ കുട്ടികളില്‍ നിന്നും രൂപീകരിക്കാന്‍ കഴിയണം.


 ടീച്ചറുടെ ആഗ്രഹം പോലെ കുട്ടികള്‍ എപ്പോഴും പ്രതികരിച്ചുകൊള്ളണമെന്നില്ല.അങ്ങനെ വരുമ്പോള്‍ കുട്ടികളുടെ ടെക്സറ്റുകളാണ് പരിഗണിക്കേണ്ടത്.അപ്പോഴാണ് അത് കുട്ടികളുടെ പാഠമാകുന്നത്.

പാഠപുസ്തകം മുന്നോട്ടുവയ്ക്കുന്ന ആഖ്യാനമാണ് ബിഗ് ബുക്കിന്റെ അസംസ്കൃതവസ്തു.ആഖ്യാനത്തിനിടയിലെ നിശ്ശബ്ദതയും മൗനങ്ങളും വിരാമങ്ങളുമാണ് കുട്ടികളുടെ പാഠങ്ങളായി രൂപം കൊള്ളുന്നത്.പാഠപുസ്തകത്തിലെ വിടവുകളെ നികത്തുന്നത് ഈ പാഠങ്ങളാണ്.പാഠപുസ്തകം പൂര്‍ണ്ണമാകുന്നത് കുട്ടികളുടെ പാഠങ്ങള്‍ അതിനോടു കൂടിച്ചേരുമ്പോഴാണ്.അതുകൊണ്ടുതന്നെ പാഠപുസ്തകവുമായി ചേര്‍ത്തുവയ്ക്കേണ്ടവയാണ് ബിഗ് ബുക്കുകള്‍.


 ക്ലാസില്‍ പാഠങ്ങള്‍ രൂപം കൊള്ളുമ്പോള്‍ പലപ്പോഴും കുട്ടികള്‍ പഠിക്കാത്ത അക്ഷരങ്ങളും  പദാവലികളുമൊക്കെ അതില്‍ കടന്നുവന്നെന്നിരിക്കും.ആദ്യഘട്ടത്തില്‍ പാഠത്തിന്റെ ഗ്രാഫിക്ക് വായനയായിരിക്കും നടക്കുക.പാഠങ്ങള്‍ മുന്നോട്ടുപോകുന്ന മുറയ്ക്ക്, അക്ഷരങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിനനുസരിച്ച് കുട്ടികള്‍ സജീവവായനയിലേക്ക് കടക്കും.ബിഗ് ബുക്കിലേക്ക് ഇടക്കിടെ തിരിച്ചുപോകുന്നത് ആദ്യഘട്ടത്തിലെ  ഗ്രാഫിക്ക് വായനയെ  സജീവവായനയായി പരിവര്‍ത്തിപ്പിക്കും.

  കുട്ടികളുടെ പ്രതികരണങ്ങളില്‍ നിന്നും പാഠങ്ങള്‍ രൂപീകരിക്കുക എന്നത് പാഠപുസ്തകത്തെ ക്ലാസില്‍ സജീവമാക്കുക എന്നതാണ്.കുട്ടികളുടെ വികാരത്തേയും ചിന്തയേയും പാഠപുസ്തകം സ്പര്‍ശിക്കുന്നത് അപ്പോഴാണ്.ഓരോ പാഠത്തെയും  ഒട്ടനവധി പാഠങ്ങളാക്കി കുട്ടികള്‍ രൂപാന്തരപ്പെടുത്തുന്നു.അത് എഴുത്ത് രൂപത്തില്‍ മാത്രമല്ല. ചിത്രംവരയിലൂടേയും നിര്‍മ്മാണത്തിലൂടേയും നാടകീകരണത്തിലൂടേയുമൊക്കയാകാം.അതുകൊണ്ടാണ് കുട്ടികളുമായി സംവദിക്കുന്ന മികച്ച പാഠങ്ങളായിരിക്കണം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് പറയുന്നത്.

ഓരോ പാഠവുമായി ബന്ധപ്പെട്ട കുട്ടികളുടെ ഓര്‍മ്മകള്‍ കൂടിയാണ് ബിഗ് ബുക്ക്.ബിഗ് ബുക്കിലേക്ക് തിരിച്ചുപോകുന്ന ഓരോ സന്ദര്‍ഭവും കുട്ടി പാഠത്തിന്റെ  ഓര്‍മ്മകളെ മനസ്സില്‍ സജീവമാക്കുകയാണ് ചെയ്യുന്നത്.അത് കുട്ടികളുടെ വായനയേയും  പഠനത്തെയും മുന്നോട്ടു നയിക്കും എന്നതില്‍ സംശയമില്ല.അതുകൊണ്ടാണ് ഓരോ ക്ലാസിലും ഓരോ യൂണിറ്റു കഴിയുമ്പോഴും ബിഗ് ബുക്കുകള്‍ രൂപപ്പെടണം എന്നുപറയുന്നത്.





See this Video 

ബിഗ്ബുക്ക് വായന 


 

Saturday 11 November 2017

കുട്ടികളിറങ്ങിയാല്‍ സ്ക്കൂള്‍ ലൈബ്രറിയില്‍ പുസ്തകങ്ങള്‍ കുന്നുകൂടും..



കുട്ടികള്‍ ചില്ലറക്കാരല്ല.ചിലപ്പോള്‍ അവര്‍ നമ്മെ അത്ഭുതപ്പെടുത്തും.അവരുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ നാം അറിയാതെ തലകുനിച്ചു പോകും.ചിലനേരം അവര്‍  മുതിര്‍ന്നവരെക്കാള്‍ മുതിര്‍ന്നവരാകും.

എസ്.എസ്.എ യുടെ 'നല്ല വായന,നല്ലപാഠം നല്ല ജീവിതം' എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഞങ്ങളുടെ വിദ്യാലയത്തില്‍  നടത്തിയ പുസ്തക സമാഹരണ യജ്ഞം വിജയിപ്പിച്ചത് കുട്ടികളായിരുന്നു.ആറാം ക്ളാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന കുട്ടികള്‍.കുട്ടികള്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ രണ്ടുമണിക്കൂര്‍ നേരം കൊണ്ട്  450 ല്‍പരം പുസ്തകങ്ങള്‍ സമാഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.ഏതാണ്ട് 25000 രൂപ വിലയുള്ള പുസ്തകങ്ങള്‍. എല്ലാം പുതിയ പുസ്തകങ്ങള്‍.നിലവാരമുള്ള പുസ്തകങ്ങള്‍. 95ശതമാനവും കുട്ടികള്‍ വായിച്ചിരിക്കേണ്ട ബാലസാഹിത്യകൃതികള്‍.


പുസ്തകങ്ങള്‍ സമാഹരിക്കാനായി മുന്നിട്ടിറങ്ങാന്‍ കുട്ടികളെ പ്രചോദിപ്പിച്ചത് എന്താണ്?
നവംബര്‍ ഒന്നിനു നടന്ന സ്ക്കൂള്‍ അസംബ്ളിയിലേക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് മൂന്ന് അതിഥികള്‍ കയറിവന്നു.ഇരുപത് വര്‍ഷം മുന്നേ ഏഴാം ക്ലാസിന്റെ പടിയിറങ്ങിപ്പോയവര്‍.അവരുടെ കൈയില്‍ കുട്ടികള്‍ക്ക് നല്‍കാനായി ഒരു സമ്മാനപ്പൊതിയുമുണ്ട്.പൊതിയഴിച്ചപ്പോള്‍ നിറയെ പുസ്തകങ്ങള്‍.സംസ്ഥാന ബാലസാഹിത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കുട്ടികളുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍.7000 രൂപയ്ക്കുള്ള പുസ്തകങ്ങളുണ്ട് പൊതിയില്‍.


 അന്നത്തെ അസംബ്ലിയായിരിക്കണം കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും പ്രചോദനമായത്.നിറയെ പുസ്തകങ്ങളുള്ള ക്ളാസ് ലൈബ്രറികള്‍ അവര്‍ അന്ന് സ്വപ്നം കണ്ടിരിക്കണം.നിലവിലുള്ള പുസ്തക ദൗര്‍ലഭ്യത്തിന് അറുതി വരുത്തണം.എങ്കിലേ ഓരോ കുട്ടിക്കും അവരവര്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ ക്ലാസ് ലൈബ്രറിയില്‍ നിന്നും തെരഞ്ഞെടുക്കാന്‍ കഴിയൂ.
അതിന് നാട്ടിലേക്കിറങ്ങണം.

രക്ഷിതാക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പുസ്തകം സമാഹരിക്കണം.


 പണ്ടെന്നോ പുസ്തക സമാഹരണത്തിനിറങ്ങിയ ചിലര്‍ തങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞു.
"അങ്ങനെ കിട്ടുന്ന പുസ്തകങ്ങള്‍ കൊണ്ടു ഗുണമുണ്ടാവില്ല.എല്ലാം മോശം പുസ്തകങ്ങളായിരിക്കും.ആക്രിക്കാര്‍ക്ക് കൊടുക്കാന്‍ വച്ചതായിരിക്കും നമുക്ക് തരിക.”

"അതു പണ്ടല്ലെ.നമുക്ക് പുതിയ വഴിയിലൂടെ ഒന്ന് ശ്രമിച്ചുനോക്കാം."മറ്റുചിലര്‍  പറഞ്ഞു.

തൊട്ടടുത്ത ദിവസം തന്നെ ആറാം ക്ലാസിലേയും ഏഴാം ക്ലാസിലേയും  കുട്ടികളെ അവര്‍ താമസിക്കുന്ന പ്രദേശത്തിന്റെ  അടിസ്ഥാനത്തില്‍ എട്ട് ഗ്രൂപ്പുകളായി തിരിച്ചു.എട്ട് പ്രദേശത്തുനിന്നും വരുന്ന കുട്ടികള്‍.ഓരോ ഗ്രൂപ്പിലും 10-15 കുട്ടികള്‍.ഓരോ ഗ്രൂപ്പിനും രണ്ട് അധ്യാപികമാരേയും ചുമതലപ്പെടുത്തി.അവര്‍ അതാതുപ്രദേശത്തെ പി.ടി.എ അംഗങ്ങളുടെ സഹായം തേടണം.


 നവംബര്‍ ഏഴാം തീയ്യതി ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് പുസ്തകങ്ങള്‍ സമാഹരിക്കാനായി വീടുകള്‍ കയറിയിറങ്ങും.

കുട്ടികള്‍ക്ക് ഉത്സാഹമായി.വൈകുന്നേരം സ്ക്കൂള്‍ വിട്ട് പോകുമ്പോള്‍ 'എന്റെ വിദ്യാലയത്തിന് എന്റെ വക പുസ്തകം' എന്നതലകെട്ടുള്ള ചെറിയ നോട്ടീസുകളുമായി അവര്‍ വീടുകള്‍ കയറിയിറങ്ങി.സ്ക്കൂളിലേക്ക് പുസ്തകം തരേണ്ടുന്നതിന്റെ പ്രാധാന്യം രക്ഷിതാക്കളേയും നാട്ടുകാരേയും ബോധ്യപ്പെടുത്തി.
"വല്യച്ഛാ,മറക്കല്ലേ..ഞങ്ങള്‍ ഏഴാം തീയ്യതി വരും.അപ്പോ ഞങ്ങക്ക് തരാന്‍ പുസ്തകങ്ങള്‍ കരുതിവെക്കണേ..”
വല്യച്ഛനോടും വല്യമ്മയോടും,മാമനോടും ചേട്ടനോടും ചേച്ചിയോടും...


 കുട്ടികളുടെ അഭ്യര്‍ത്ഥന ആര്‍ക്കാണ് ചെവിക്കൊള്ളാതിരിക്കാന്‍ കഴിയുക?
അവര്‍ പുസ്തകങ്ങള്‍ വാങ്ങിവെച്ചു.
പുസ്തകങ്ങള്‍ കരുതിവെക്കാത്തവരെ ഓരോ ദിവസവും വീട്ടില്‍ കയറി ഓര്‍മ്മിപ്പിച്ചു.
"ചൊവ്വാഴ്ച ഞങ്ങളുടെ ടീച്ചര്‍മാരേയും കൂട്ടി വരും.അപ്പോ പുസ്തകം തരണേ..”

തുടര്‍ന്ന് വാട്സ് ആപ്പ് ഗ്രൂപ്പിലൂടേയും സ്ക്കൂള്‍ ബ്ലോഗിലൂടേയുമുള്ള പ്രചാരണം.

അന്നേ ദിവസം ഒരു മണിക്കൂര്‍ നേരത്തെ സ്ക്കൂള്‍ വിട്ടു.ഞങ്ങള്‍ കൃത്യം മൂന്നുമണിക്കുതന്നെ സ്ക്കൂളില്‍ നിന്നുമിറങ്ങി.അതാതു പ്രദേശത്തെ പി.ടി.എ അംഗങ്ങളും ഞങ്ങളോടൊപ്പം കൂടി.


 മറക്കാനാകാത്ത ഒരു യാത്രയായരുന്നു അത്.കുട്ടികളുടെ കൂടെയുള്ള ഒരു പുസ്തകയാത്ര.കുട്ടികളായിരുന്നു ഞങ്ങളുടെ വഴികാട്ടി.ഇതിനകം പ്രദേശത്തെ ഓരോ വീടുമായി കുട്ടികള്‍ ആത്മബന്ധം സ്ഥാപിച്ചിരുന്നു.
കുട്ടികളെ കണ്ടപ്പോള്‍ വീട്ടുകാര്‍ പുസ്തകവുമായി വന്നു.
"ദാ പുസ്തകം.”
അവര്‍പുസ്തകം കുട്ടികള്‍ക്കു നേരെ നീട്ടി.
പുസ്തകം വാങ്ങുമ്പോള്‍ കുട്ടികള്‍ പറഞ്ഞു.
"ഞാങ്ങ ഇത് ഒറപ്പായും വായിക്കുംട്ടോ.”
അങ്ങനെ കുട്ടികളുടെ കൈയിലെ തുണിസഞ്ചിക്ക് കനംകൂടി വന്നു.


 കയറ്റവും ഇറക്കവും പിന്നിട്ട് പുസ്തകയാത്ര ഓരോ വീടും കടന്നുപോയി.നടത്തത്തിനിടയില്‍ കുട്ടികള്‍ ഓരോ വീട്ടുകാരെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നുണ്ട്.അത് ഞങ്ങള്‍ക്ക് പുതിയ അറിവായിരുന്നു.സ്ക്കൂളിലെ പല കുട്ടികളുടേയും വീടുകളില്‍ ആദ്യമായാണ് ഞങ്ങള്‍ അധ്യാപകര്‍ കയറിച്ചെല്ലുന്നത്.കുട്ടികളെ അറിയണമെങ്കില്‍ അവരുടെ വീടുകളിലേ‍ക്ക് ചെല്ലണം.

 പിറ്റേദിവസം സ്ക്കൂളിലെത്തിയപ്പോള്‍ എല്ലാവരുടേയും മുഖത്ത് സന്തോഷം.ഓരോ സ്ക്വാഡിനും എത്ര കിട്ടി എന്നറിയാനാണ് എല്ലാവര്‍ക്കും തിടുക്കം.ഏത് സ്ക്വാഡാണ് മുന്നില്‍ എന്നറിയാന്‍.
അന്ന് അസംബ്ലിയില്‍ മറ്റൊരു സര്‍പ്രൈസ് കൂടി.സ്ക്കൂളില്‍ നിന്നും ട്രാന്‍സ്ഫറായിപ്പോയ പ്യൂണ്‍ സുജാത കുട്ടികള്‍ക്ക് ഒരു സമ്മാനപ്പൊതിയുമായി വന്നിരിക്കുന്നു.3000രൂപയുടെ ഒരു പുസ്തകപ്പൊതി.സുജാത അത് ഹെഡ്മിസ്ട്രസിനെ ഏല്‍പ്പിച്ചപ്പോള്‍ കുട്ടികള്‍ കൈയ്യടിച്ചു.

നല്ല വായന,നല്ലപാഠം നല്ല ജീവിതം ഞങ്ങളെ പഠിപ്പിച്ച നല്ല പാഠം ഇതാണ്.ചെറിയൊരു ചുവടുവെപ്പ് മതി.അതു വലിയ നേട്ടങ്ങള്‍ കൊണ്ടുവരും!