ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday 23 December 2017

സര്‍ഗ്ഗാത്മകക്ലാസുമുറിയിലേക്കുള്ള 10 പടവുകള്‍



1.ക്ലാസുമുറി കുട്ടികളുടെ ആത്മാവിഷ്ക്കാരത്തിനുള്ള(self expression) സാധ്യതകള്‍ തുറന്നിടണം

എല്ലാ കുട്ടികള്‍ക്കും സ്വയം ആവിഷ്ക്കരിക്കാനുള്ള ആഗ്രഹമുണ്ടാകും.അത് ശിശുസഹജമാണ്.വ്യക്തിഗതമായോ സംഘമായോ ആകാം ഈ ആവിഷ്ക്കാരങ്ങള്‍.പക്ഷേ,അതു പഠനത്തില്‍ പ്രധാനമാണ്.അതിനുള്ള അവസരങ്ങള്‍ നല്‍കാത്തതുകൊണ്ടാണ് കുട്ടികളുടെ മനസ്സ് പലപ്പോഴും അസ്വസ്ഥമാകുന്നത്.ക്ലാസിലെ അച്ചടക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം ഇതാണ്. ആവിഷ്കാരം ചിത്രത്തിലൂടെയോ നാടകത്തിലൂടെയോ പാട്ടിലൂടെയോ കളിയിലൂടെയോ നിര്‍മ്മാണ പ്രവര്‍ത്തനത്തിലൂടെയോ ആകാം. വ്യത്യസ്തമായ രീതിയില്‍ ഒരു പരീക്ഷണം ആസൂത്രണം ചെയ്യുന്നതും പ്രശ്നപരിഹരണത്തിലേക്കുള്ള വഴികള്‍ കണ്ടെത്തുന്നതും മൗലികമായ എഴുത്തും സര്‍ഗാത്മകമായ ആവിഷ്കാരങ്ങളാണ്. പഠനപ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനത്ത് കുട്ടികളെ പ്രതിഷ്ഠിക്കുമ്പോഴാണ്  ഇതു സാധ്യമാകുന്നത്.കുട്ടികളുടെ ആവിഷ്ക്കാരങ്ങള്‍ പഠന ലക്ഷ്യങ്ങളുമായി ഉദ്ഗ്രഥിച്ചു കൊണ്ടായിരിക്കണം ചെയ്യേണ്ടത്.‌


2.കുട്ടികളുടെ സ്വതന്ത്രചിന്തയെ പരിപോഷിപ്പിക്കുന്നതായിരിക്കണം  ക്ലാസിലെ പഠനപ്രക്രിയ 

ചില  നേരങ്ങളില്‍ ക്ലാസുമുറിയിലെ കുട്ടികളുടെ പ്രതികരണങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്.മൗലികവും വ്യത്യസ്തവുമായ ചിന്തകള്‍ അവരുടെ മനസ്സില്‍ മുളപൊട്ടുന്നതു കാണാം.വ്യതിരിക്ത ചിന്തകളെ ഉണര്‍ത്താന്‍ പാകത്തില്‍ കുട്ടികള്‍ക്കുമുന്നില്‍ പഠനപ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോഴാണ് അവര്‍ പഠനത്തില്‍ സജീവമാകുന്നത്.പ്രശ്നപരിഹരണത്തിനുള്ള വൈവിധ്യമാര്‍ന്ന വഴികള്‍ കണ്ടെത്താനും അവതരിപ്പിക്കാനും സര്‍ഗാത്മക ക്ലാസുമുറി  കുട്ടികള്‍ക്ക് അവസരം നല്‍കുന്നു. ക്ലാസില്‍ കുട്ടികള്‍ ഒരുതരത്തിലുള്ള തടസ്സങ്ങളും(inhibitions) അനുഭവിക്കുന്നില്ലെന്ന് ടീച്ചര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. നിര്‍ഭയമായ അന്തരീക്ഷത്തില്‍ മാത്രമേ കുട്ടികള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രതികരിക്കാനും കഴിയൂ.താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ കുട്ടികള്‍ ചിന്തിക്കണമെന്ന് ടീച്ചര്‍ വാശിപിടിക്കുന്നിടത്താണ് സര്‍ഗാത്മകത കശാപ്പുചെയ്യപ്പെടുക.

3.ഗ്രേഡുകള്‍ നല്‍കാം;ഒപ്പം ഫീഡ്ബാക്കുകള്‍ കൂടി നല്‍കണം

 കേവലമായ ഗ്രേഡുകള്‍ കൊണ്ട് കാര്യമില്ല.ഫീഡ്ബാക്കുകള്‍ നല്‍കുമ്പോഴാണ് തന്റെ പോരായ്മകളും മെച്ചങ്ങളും തിരിച്ചറിഞ്ഞ് കുട്ടിക്ക് സ്വയം മുന്നേറാന്‍ കഴിയുക.ഫീഡ്ബാക്കുകള്‍  കുട്ടികളുടെ ചിന്തകളെ കൂടുതല്‍ തെളിച്ചമുള്ളതാക്കും.ടീച്ചര്‍ നല്‍കുന്ന ഫീഡ്ബാക്കുകള്‍ ആകാം.കുട്ടികള്‍ പരസ്പരം നല്‍കുന്നതുമാകാം.കടുത്ത മത്സരത്തിന്റെ അന്തരീക്ഷം കുട്ടികളില്‍ മാനസിക സമ്മര്‍ദം ഉണ്ടാക്കും.അത് കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകളെ മുളയിലേ നുള്ളിക്കളയും.

4.ഉത്പന്ന (product)ത്തോടൊപ്പം പഠനപ്രക്രിയയ്ക്കും(learning process) പ്രാധാന്യം നല്‍കണം
 

 പഠനപ്രക്രിയയ്ക്ക് പ്രാധാന്യം നല്കുമ്പോഴാണ് കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വികസിക്കുന്നത്.അവരുടെ ആത്മാവിഷ്ക്കാരത്തിനുള്ള സാധ്യതകള്‍  തുറന്നിടുന്നതായിരിക്കണം പഠനപ്രക്രിയ.കുട്ടികളുടെ വ്യതിരിക്തമായ ചിന്തകളും തീരുമാനങ്ങളും കാഴ്ചപ്പാടുകളും രൂപപ്പെടുന്നത് പഠനപ്രക്രിയയ്ക്കിടയിലാണ്.നിരന്തരവിലയിരുത്തലിലൂടെ ഇത് വേണ്ട രീതിയില്‍ വിലയിരുത്തിക്കൊണ്ടും  കുട്ടികള്‍ക്കാവശ്യമായ കൈത്താങ്ങ്  നല്‍കിക്കൊണ്ടുമായിരിക്കും സര്‍ഗാത്മക ക്ലാസുമുറി അതിന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകുക. 

5.പഠനതന്ത്രങ്ങള്‍ക്ക് കുട്ടികളെ പ്രചോദിപ്പിക്കാന്‍(stimulate) കഴിയണം

 വൈവിധ്യമാര്‍ന്ന പഠനതന്ത്രങ്ങള്‍ ക്ലാസുമുറിയില്‍ ഉപയോഗിക്കുമ്പോഴാണ് കുട്ടികള്‍ stimulate ചെയ്യപ്പെടുക. ചിത്രങ്ങള്‍,വീഡിയോ ക്ലിപ്പിങ്ങുകള്‍,ശബ്ദങ്ങള്‍,സംഗീതം,വിവിധതരം പ്രോപ്പുകള്‍,ശാരീരിക ചലനങ്ങള്‍
എന്നിവയൊക്കെ ഉപയോഗിക്കാം.പഠിപ്പിക്കുന്ന വിഷയം ഏതുമായിക്കൊള്ളട്ടെ.ഇവയുടെ ഉപയോഗം കുട്ടികളുടെ ചിന്തയെ ഉണര്‍ത്തും.പഠനപ്രശ്നം അവര്‍ ഉത്സാഹത്തോടെ ഏറ്റെടുക്കും.പ്രശ്നപരിഹരണത്തിനുള്ള മൗലികമായ ചിന്ത അവരില്‍ മുളപൊട്ടും.


6.ടീച്ചര്‍ കുട്ടികള്‍ക്കുമുന്നില്‍ demonstrate ചെയ്യരുത്

 കുട്ടി ഒരു മരം വരയ്ക്കുന്നതിനിടയില്‍ 'മരം ഇങ്ങനെയാണോ വരക്കുന്നത്?ഇങ്ങനെയല്ലേ?' എന്നു ചോദിച്ചുകൊണ്ട്  മരം ബോര്‍ഡില്‍ വരച്ചുകാണിക്കുന്നവരുണ്ട്.'പൂമ്പാറ്റ ഇങ്ങനെയാണോ പറക്കുക?' എന്നുചോദിച്ചുകൊണ്ട് പൂമ്പാറ്റയുടെ ചലനങ്ങള്‍ കാണിച്ചുകൊടുക്കുന്നവരുണ്ട്.ഇങ്ങനെയുള്ള പ്രവൃത്തി കുട്ടികളുടെ സര്‍ഗാത്മക ചിന്തയെ ഇല്ലാതാക്കും.എന്തും കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് കാണിച്ചുകൊടുക്കാനുള്ള ത്വര അധ്യാപകര്‍ക്ക് പൊതുവെ ഉള്ളതാണ്.ഒരു പക്ഷേ,നമ്മളൊക്കെ അറിയാതെ ചെയ്തുപോകുന്നതാണത്.അത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

7.കുട്ടികള്‍ വരുത്തുന്ന തെറ്റുകളെ അനുഭാവപൂര്‍വ്വം പരിഗണിക്കണം

 കുട്ടികള്‍ വരുത്തുന്ന തെറ്റുകള്‍ പഠനം നടക്കുന്നു എന്നതിന്റെ തെളിവുകളാണ്.തെറ്റുകളെ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തുന്ന അധ്യാപകന്‍  അതിനെ നിഷേധാത്മകമായി സമീപിക്കുകയാണ് ചെയ്യുന്നത്.അത് കുട്ടികളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കും.ഗുണാത്മകമായ ഫീഡ്ബാക്ക് നല്‍കുന്നതിലൂടെ തെറ്റ് സ്വയം കണ്ടെത്താനും തിരുത്തി മുന്നേറാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്

 8.ക്ലാസില്‍ ടീച്ചര്‍ സംസാരം കുറയ്ക്കണം;പകരം കുട്ടികളുടെ സംസാരത്തിന് കാതോര്‍ക്കണം

ടീച്ചറുടെ സംസാരം മാത്രം ഉയര്‍ന്നു കേള്‍ക്കുന്ന ക്ലാസുമുറി സര്‍ഗാത്മകതയുടെ ശവപ്പറമ്പായിരിക്കും.അവിടെ കുട്ടികള്‍ സംസാരിക്കുന്നത് ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മാത്രമായിരിക്കും.ടീച്ചറുടെ വലിയ ശബ്ദം കുഞ്ഞുങ്ങളുടെ നേര്‍ത്ത ശബ്ദത്തെ പതിയെ ഇല്ലാതാക്കും.കുട്ടികളുടെ വായ മൂടിക്കെട്ടിയ ഒരു ക്ലാസുമുറിയില്‍ എങ്ങനെയാണ് പഠനം നടക്കുക?അവിടെ സര്‍ഗാത്മകതയുടെ വിത്തുകള്‍ എങ്ങനെയാണ് മുളപൊട്ടുക?കുട്ടികള്‍ക്ക് പരസ്പരം സംസാരിക്കാന്‍ കഴിയണം.അതിന് ടീച്ചര്‍ കാതോര്‍ക്കണം. ടീച്ചര്‍ കുട്ടികളുമായും നിരന്തരം സംസാരിച്ചുകൊണ്ടിരിക്കണം. 

9.ക്ലാസുമുറിയുടെ പരമ്പരാഗത ഘടനയെ മാറ്റിത്തീര്‍ക്കണം

 പരമ്പരാഗത ഘടനയിലുള്ള ഒരു ക്ലാസുമുറി സര്‍ഗാത്മക പ്രവര്‍ത്തനത്തിനു വിലങ്ങുതടിയാകും.അവിടെ കുട്ടികള്‍ക്ക് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഇരിപ്പിടത്തില്‍ അധ്യയന സമയം മുഴുക്കെ കുട്ടി ഇരുന്നിരിക്കാന്‍ ബാധ്യസ്ഥനാണ്.സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമായി കരുതപ്പെടും.എന്നാല്‍ സര്‍ഗാത്മക ക്ലാസുമുറിയില്‍ കുട്ടികള്‍ക്ക് ചലന സ്വാതന്ത്ര്യം ഉണ്ടായിരിക്കും.ക്ലാസുമുറിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാന്‍ അതിനു കഴിയും.ചിലനേരങ്ങളില്‍ അത് ഇരിപ്പിടങ്ങളെ പഠനോപകരണങ്ങളാക്കി മാറ്റും.ക്ലാസുമുറിയില്‍ പ്രോപ്പുകളുടെ വലിയ ശേഖരം സൂക്ഷിച്ചിരിക്കും.കുട്ടികളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം അവിടെ ഒരുക്കണം.നിശ്ചലമായി നില്‍ക്കുന്ന ഒന്നാകരുത് ക്ലാസുമുറിയുടെ ഘടന.അത് നിരന്തരം മാറിക്കൊണ്ടിരിക്കണം.ഒപ്പം കുട്ടികളുടെ ഇരിപ്പിടങ്ങളും.എപ്പോഴും പുതുമ നിലനിര്‍ത്തിക്കൊണ്ടിരിക്കാന്‍ ക്ലാസുമുറിക്ക്  കഴിയണം.

10.ക്ലാസുമുറിയെ പുറംലോകവുമായി ബന്ധിപ്പിക്കണം

 ക്ലാസുമുറിയില്‍ നിന്നും കുട്ടികള്‍ക്ക്  പുറത്തുപോകാനുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കണം.വിദ്യാലയ പരിസരത്തെ അവര്‍ കണ്ടറിയണം.അവിടത്തെ കൃഷിയിടങ്ങള്‍,തൊഴിലിടങ്ങള്‍,മനുഷ്യരുടെ ജീവിതം,പുഴകള്‍,കുന്നുകള്‍,ജലാശയങ്ങള്‍ എന്നിവയൊക്കെ കണ്ടും അറിഞ്ഞും മനസ്സിലാക്കണം.നാടിന്റെ ചരിത്രം അറിയണം.കൃഷിക്കാരേയും തൊഴിലാളികളേയും സാമൂഹ്യപ്രവര്‍ത്തകരേയും ക്ലാസുമുറികളിലേക്കു ക്ഷണിക്കണം.അവരുമായി സംവദിക്കണം.ക്ലാസുമുറിയുടെ വാതായനങ്ങള്‍ കൂടുതല്‍ വിശാലമായ ലോകത്തേക്ക് തുറക്കുമ്പോഴാണ്  അവരുടെ ചിന്തകള്‍ക്ക് ചിറക് മുളയ്ക്കുക.കുട്ടികള്‍  ഭാവി ലോകത്തെക്കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങുക.

 

Saturday 2 December 2017

കുട്ടികള്‍ക്കുമുന്നില്‍ തുറന്നുവെച്ച ഒറ്റപ്പാഠപുസ്തകം



ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്കുമുന്നില്‍  തുറന്നുവെച്ച ഒറ്റ പാഠപുസ്തകമാണ് ഫോട്ടോയില്‍.ചുമരില്‍ തങ്ങളുടെ പാഠപുസ്തകം തുറന്നുവെച്ചതു കണ്ട് കുട്ടികള്‍ അത്ഭുതപ്പെട്ടു."എന്റമ്മോ,ഇത്ര വല്യ പുസ്തകോ?"

അവര്‍ തങ്ങളുടെ കൈയ്യിലെ പുസ്തകത്തിലേക്കും ചുമരിലെ പുസ്തകത്തിലേക്കും മാറി മാറി നോക്കി.എല്ലാവര്‍ക്കും ചുമരിലെ പാഠപുസ്തകം ഒന്നുതൊടണം.വായിക്കണം.

അതിലെ ഓരോ വാക്യവും  പദവും  സൂം ചെയ്ത് ഞാന്‍ കുട്ടികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.പാഠപുസ്തകത്തിലെ ചിത്രങ്ങളെ അതിന്റെ നേരായ വര്‍ണ്ണത്തില്‍ ചുമരിലെ ഒന്നാം പാഠത്തില്‍ കാണാം.ചിത്രങ്ങളെ അടര്‍ത്തിമാറ്റാം.ഒരു ചിത്രത്തെത്തന്നെ പലതായി വീണ്ടും വിഭജിക്കാം.ചിത്രത്തെ പലരീതിയില്‍ കുട്ടികള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കാം. അതില്‍ നിന്നും പുതിയ പാഠങ്ങള്‍ ഉണ്ടാക്കാം.



ഏഴിലെ ഇംഗ്ലീഷ് ക്ലാസ്സാണ്.വിവിധതരം ആശംസാ കാര്‍ഡുകള്‍ പരിചയപ്പെടുത്തുകയാണ് ടീച്ചര്‍.പാഠപുസ്തകത്തിലെ ഒരു പേജിന്റെ സ്ക്രീന്‍ ഷോട്ടും മറ്റു സ്രോതസ്സുകളില്‍ നിന്നും ശേഖരിച്ച വിവിധതരം കാര്‍ഡുകളുടെ ചിത്രങ്ങളുമാണ് പഠന വിഭവങ്ങള്‍.കുട്ടികള്‍ അതീവ താത്പര്യത്തോടെയാണ് ക്ലാസിലിരിക്കുന്നത്. ക്ലാസിലെ സ്ക്രീനില്‍ തെളിയുന്ന ചിത്രങ്ങളെ കുട്ടികള്‍ വിശകലനം ചെയ്യുന്നു.ടീച്ചറുടെ ചോദ്യങ്ങളോട് നന്നായി പ്രതികരിക്കുന്നു.സ്ക്രീന്‍ കാസ്റ്റ്  എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ആശംസാകാര്‍ഡുകള്‍ തത്സമയം സ്ക്രീനില്‍ വലുതായി കാണിക്കുന്നുമുണ്ട് ടീച്ചര്‍.അങ്ങിനെയാണ് കാര്‍ഡുകള്‍ എഡിറ്റിങ്ങിനു വിധേയമാക്കുന്നത്.ഓരോരുത്തരും തയ്യാറാക്കിയ കാര്‍ഡുകള്‍ സ്ക്രീനില്‍ തെളിയുമ്പോള്‍ കുട്ടികളുടെ മുഖത്തെ പ്രകാശം ഒന്നു കാണേണ്ടതുതന്നെ.

ഇനി ടീച്ചറോട് ക്ലാസുമുറിയില്‍ മൊബൈല്‍ കൊണ്ടുപോകരുതെന്ന് പറയുന്നതെങ്ങനെ? 


പുല്ലൂര്‍ ഗവ.യു.പി.സ്ക്കൂളിലെ മുഴുവന്‍ ക്ലാസുമുറിയിലും കഴിഞ്ഞ ഒരു മാസമായി പഠനം ഈ രീതിയിലാണ് നടക്കുന്നത്.രാവിലെ ക്ലാസിലേക്ക് പോകുന്ന അധ്യാപികമാരുടെ പക്കല്‍ ടീച്ചിങ്ങ് മാന്വലും ഹാജര്‍ പട്ടികയും മാത്രമല്ല,ഓരോ പ്രൊജക്ടറും ലാപ്പ് ടോപ്പും കാണും.ഐ.ടി. അധിഷ്ഠിത പഠനം ക്ലാസ്സുമുറിയില്‍ പ്രായോഗികമായ നടക്കപ്പാക്കാനുള്ള ശ്രമത്തിലാണ് അധ്യാപികമാരും സ്ക്കൂളും പി.ടിഎയും സ്ക്കൂള്‍ വികസനസമിതിയുമൊക്കെ.


ഐ.ടി.@സ്ക്കൂളിന്റെ ഹൈടെക്ക് പൈലറ്റ് പ്രൊജക്ട്  രണ്ടാഴ്ചമുന്നേയാണ് വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്.വിദ്യാലയത്തിന്റെ പുരോഗതിയുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവാകും ഈ പദ്ധതി എന്ന കാര്യത്തില്‍ സംശയമില്ല.ഇതുവഴി സ്ക്കൂളിന് അഞ്ചു പ്രൊജക്ടറുകളും 12 ലാപ്ടോപ്പുകളുംമാണ് ലഭിച്ചത്.


 നരത്തെ പഞ്ചായത്തു വഴി  അഞ്ചു പ്രൊജക്ടറുകളും അഞ്ചു ലാപ്ടോപ്പുകളും രണ്ടു ഇന്ററാക്ടീവ് ബോര്‍ഡും ലഭിച്ചിരുന്നു.എസ്.എസ്.എ വഴി മുന്നേ ലഭിച്ച രണ്ടു പ്രൊജക്ടറുകളുമടക്കം ഇപ്പോള്‍ സ്ക്കൂളിന് സ്വന്തമായി 12 പ്രൊജക്ടറുകളും 23 ലാപ്ടോപ്പുകളുണ്ട്.അതായത് സ്ക്കൂളിലെ മുഴുവന്‍ ക്ലാസുമുറിയിലും ഐ.ടി അധിഷ്ഠിത പഠനം നടപ്പാക്കാനാവശ്യമായ ഉപകരണങ്ങള്‍ ആവശ്യത്തിനു ലഭ്യമായി എന്നു സാരം.500 ല്‍ താഴെ കുട്ടികള്‍ പഠിക്കുന്ന ഒരു യു.പി.സ്ക്കൂളിനെ  സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടം തന്നെയാണിത്.കൂടാതെ ഐ.ടി ലാബും സുസജ്ജമായിരിക്കുന്നു.

 ക്ലാസുമുറിയില്‍ ഐ.ടി അധിഷ്ഠിത പഠനം നടപ്പാകണമെങ്കില്‍ മുഴുവന്‍ അധ്യാപിക-അധ്യാപകന്‍മാര്‍ക്കും പ്രോയോഗിക പരിശീലനം ലഭിക്കണം.അവധി ദിവസങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഐ.ടി.@സ്ക്കൂള്‍ അധ്യാപകര്‍ക്കുള്ള പരിശീലന പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.ഇതില്‍ രണ്ടു ദിവസത്തെ പരിശീലനം കഴിഞ്ഞു.ക്ലാസുമുറിയിലെ ഐ.ടി. ഉപയോഗം പഠന പ്രക്രിയയുടെ ഭാഗമായിരിക്കണം എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ട്രൈ ഔട്ട് ക്ലാസുകള്‍ അടക്കം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പരിശീലനം.അത് അധ്യാപകര്‍ക്ക് പുതിയ അനുഭവമായിരുന്നു.ഈ പരിശീലനത്തോടെ മുഴുവന്‍ പേരും ക്ലാസുമുറിയില്‍ ഐ.ടി ഉപയോഗിക്കാനുള്ള ആത്മവിശ്വാസം നേടിക്കഴിഞ്ഞു.ഓരോ പാഠത്തിലേക്കും ആവശ്യമായ വിഭവങ്ങള്‍ കണ്ടെത്താനും ഡൗണ്‍ലോഡ് ചെയ്യാനും അധ്യാപികമാര്‍ തങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു.

 ഹൈടെക്ക് പ്രൊജക്ടിന് പൂര്‍ണ്ണ പിന്തുണയുമായി പി.ടി.എയും സ്ക്കൂള്‍ വികസന സമിതിയും രംഗത്തുവന്നിരിക്കുന്നു.സ്കൂളിലെ മുഴുവന്‍ ക്ലാസുമുറിയിലേക്കും ഇന്റര്‍നെറ്റ് കണക്ഷന്‍,സ്ക്ക്രീന്‍,സൗണ്ട് സിസ്റ്റം എന്നിവ ഏര്‍പ്പെടുത്തിയത് പി.ടി.എ ആയിരുന്നു. ഏതാണ്ട് ഒന്നേകാല്‍ ലക്ഷത്തോളം രൂപ ഇതിനു ചെലവുവന്നു.

ക്ലാസുമുറിയിലെ ബോധനരീതി  നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണെങ്കിലും ഭൂരിഭാഗം ക്ലാസുമുറികളും സ്മാര്‍ട്ടായിട്ടില്ല.കൂടുതല്‍ ക്ലാസുമുറികളും ഓടുപാകിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.വാട്ടര്‍ പ്രൂഫ് സീലിങ്ങ്,നിലം ടൈല്‍സ് പാകല്‍,ശിശു സൗഹൃദ ഫര്‍ണ്ണിച്ചറുകള്‍ എന്നീ ലക്ഷ്യങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. അതിനുവേണ്ടിയുള്ള തീവ്ര പരിശ്രമത്തിലാണ് പി.ടി.എയും സ്ക്കൂള്‍ വികസന സമിതിയും. 


 നിലവില്‍ ക്ലാസുമുറിയില്‍ അനുവര്‍ത്തിക്കുന്ന പഠന പ്രക്രിയയില്‍ ഐ.ടി. ഉപയോഗം വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.പാഠപുസ്തകത്തിനു പുറത്തുള്ള പഠനവിഭവങ്ങള്‍ കണ്ടെത്താനും ക്ലാസില്‍ ഉപയോഗപ്പെടുത്താനുമാണ് നിലവില്‍ അധ്യാപകര്‍ക്കുള്ള പ്രയാസം.ഐ.ടി. ഉപയോഗിക്കുന്നതിലൂടെ ഇതിനെ മറികടക്കാന്‍ കഴിയും.ക്ലാസില്‍ ഉപയോഗിക്കേണ്ട ചിത്രങ്ങള്‍,വീഡിയോകള്‍,അധികവായനാസാമഗ്രികള്‍,പ്രസന്റേഷനുകള്‍,ഓഡിയോകള്‍  തുടങ്ങിയവയെല്ലാം ഇന്ന് വിരല്‍ത്തുമ്പില്‍ ലഭ്യമാണ്.ഐ.ടി. യുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികളുടെ പഠനത്തെളിവുകള്‍ അവര്‍ക്കുതന്നെ സ്വയം കാണാനും വിലയിരുത്താനും കഴിയും.പാഠാസൂത്രണത്തില്‍ ഇവയോരോന്നും എവിടെ,എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന ശരിയായ ധാരണ അധ്യാപകര്‍ക്ക് ആവശ്യമാണ്.ടീച്ചിങ്ങ് മാന്വലും ഈ രീതിയിലേക്ക് മാറേണ്ടതുണ്ട്.എങ്കില്‍ മാത്രമേ ഐ.ടി.അധിഷ്ഠിത പഠനം യാഥാര്‍ത്ഥ്യമാകുകയുള്ളു. കുട്ടികള്‍ക്ക് അതുകൊണ്ടുളള പ്രയോജനം ലഭിക്കൂ.

 ഹൈടെക്ക് പൈലറ്റ് പ്രൊജക്ട് പ്രോയോഗികമായി ഒരു വിദ്യാലയത്തില്‍ നടപ്പാക്കുമ്പോള്‍ ഞങ്ങള്‍ക്കനുഭവപ്പെട്ട ചില പ്രയാസങ്ങള്‍ കൂടി ഇവിടെ പങ്കുവയ്ക്കട്ടെ.

ഒന്നാമതായി 35 മിനുട്ട് ടൈംടേബിളാണ് പ്രശ്നം.ഈ സമയം ഒന്നിനും തികയില്ല.ഐ.ടി.സാധ്യതകള്‍ ഉപയോഗപ്പെടുത്തി പാഠം പ്രക്രിയാ ബന്ധിതമായി പഠിപ്പിക്കണമെങ്കില്‍ പിരീയഡുകളുടെ സമയദൈര്‍ഘ്യം  വര്‍ദ്ധിപ്പിച്ചേ മതിയാകൂ.രണ്ടു പീരീയഡുകളെ ക്ലബ്ബുചെയ്തുകൊണ്ടും മറ്റുമാണ് ഞങ്ങള്‍ ഇതിനെ മറികടക്കാന്‍ ശ്രമിക്കുന്നത്.പക്ഷേ,അത് എല്ലാ ദിവസങ്ങളിലും പ്രായോഗികമല്ല. ഹൈടെക്ക് വിദ്യാലയം ശരിയായരീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ നിലവിലെ  സമയക്രമത്തില്‍ മാറ്റം വരുത്തിക്കൊണ്ടേ സാധ്യമാകൂ.


പ്രൊജക്ടര്‍   സ്ക്കൂളുകള്‍ക്ക് നല്‍കുമ്പോള്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കണം.അത് ക്ലാസില്‍ മൗണ്ട് ചെയ്യാനുള്ള സംവിധാനം കൂടി നല്‍കണം.എല്ലാദിവസവും ക്ലാസിലേക്ക് പ്രൊജക്ടറും ലാപ്ടോപ്പും കൊണ്ടുപോകുക,കണക്ട് ചെയ്യുക  എന്നത് പ്രയാസമുണ്ടാക്കുന്നുണ്ട്.കുട്ടികള്‍ക്കിടയിലാണ് ഇത് സജ്ജീകരിക്കുന്നത്.ക്ലാസില്‍ കുട്ടികളുടെ ചലനസ്വാതന്ത്ര്യത്തെ അത് പരിമിതപ്പെടുത്തും.കൂടാതെ ഈ ഉപകരണങ്ങള്‍ക്ക് പെട്ടെന്നു കേടുവരാനും ഇത് ഇടയാക്കും.


കോടിക്കണക്കിനു രൂപ മുതല്‍മുടക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ പദ്ധതിയാണ് സ്ക്കൂള്‍ ഹൈടെക്ക് പദ്ധതി.ഇതൊരു  പൈലറ്റ് പ്രൊജക്ട് ആയതുകൊണ്ടുതന്നെ വിജയിക്കണമെങ്കില്‍ ഫലപ്രദമായ മോണറ്ററിങ്ങ് സംവിധാനം വേണം.മോണറ്ററിങ്ങ് ചുമതല ഹെ‍‍മാസ്റ്റര്‍മാരെ മാത്രമേല്‍പ്പിച്ച് പിന്‍വാങ്ങിയാല്‍ പദ്ധതി പാളും.ഐ.ടി.@സ്ക്കൂളിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്തമായ മോണറ്ററിങ്ങും അധ്യാപകര്‍ക്കുള്ള പിന്തുണയുമാണ് വേണ്ടത്.അതിന്റെ അടിസ്ഥാനത്തിനുള്ള തുടര്‍പരിശീലനങ്ങളും വേണം.

ഏതായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം.സ്ക്കൂള്‍ ഹൈടെക്ക് പദ്ധതി നമ്മുടെ ക്ലാസുമുറികളില്‍ പ്രായോഗികമായി നടപ്പാകുകയാണെങ്കില്‍ അത് വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന നമ്മുടെ ലക്ഷ്യം വേഗത്തില്‍ കൈവരിക്കാന്‍ നമുക്ക് സാധിക്കും.കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ലക്ഷക്കണക്കിനു കുട്ടികളായിരിക്കും അതിന്റെ ഗുണഭോക്താക്കള്‍.