ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday 26 November 2016

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-ഡിസംബര്‍ 2016

2016
ഡിസംബര്‍



ഡിസംബര്‍ 1 വ്യാഴം
ലോക എയ്ഡ്സ് ദിനം

  • അസംബ്ലി-പ്രസംഗം(ഹെല്‍ത്ത്  ക്ലബ്ബ്)
  • ആരോഗ്യ പ്രവര്‍ത്തകനുമായി അഭിമുഖം(ഹെല്‍ത്ത്  ക്ലബ്ബ്)

ഡിസംബര്‍ 2 വെള്ളി

SRG യോഗം

  • ക്ലാസ് പിടിഎ വിലയിരുത്തല്‍


 ഡിസംബര്‍ 5 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • കവിതകളുടെ ദൃശ്യാവിഷ്ക്കാരം-തയ്യാറെടുപ്പിനും അവതരണത്തിനും ഒരാഴ്ച


ഡിസംബര്‍ 9 വെള്ളി
SRG യോഗം

  • രണ്ടാം പാദവാര്‍ഷിക പരീക്ഷ-ആസൂത്രണം
  • ക്രിസ്മസ് ആഘോഷം- ആസൂത്രണം

 
ഡിസംബര്‍ 13 ചൊവ്വ

  • ന്യൂ ഇയര്‍ ഫ്രണ്ടിനെ തെരഞ്ഞെടുക്കല്‍
  • ആശംസാകാര്‍ഡുകളുടെ നിര്‍മ്മാണം-ബേസിക്ക് ഗ്രൂപ്പ്

ഡിസംബര്‍ 14 ബുധന്‍
രണ്ടാം പാദവാര്‍ഷിക പരീക്ഷ-ആരംഭം

ഡിസംബര്‍ 23 വെള്ളി
ക്രിസ്മസ് ആഘോഷം

  • ക്രിസ്മസ് കരോള്‍
  • കേക്ക് മുറിക്കല്‍
  • അവധിക്കാല വായന- ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യല്‍

 

Saturday 19 November 2016

ക്ലാസിലിരുന്ന് രാജ്യാന്തരസഞ്ചാരം നടത്താന്‍ കുറച്ച് ഗ്ലോബുകള്‍ മതിയാകും


ഗ്ലോബും മാപ്പും കുട്ടികള്‍ ആഹ്ലാദത്തോടെ പഠിക്കും.എപ്പോള്‍?

ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും കൈകാര്യം ചെയ്യാന്‍ പാകത്തില്‍ ഈ ഉപകരണങ്ങള്‍ ലഭ്യമാക്കണം എന്നതാണ് ഒന്നാമത്തെക്കാര്യം.ഗ്ലോബ് ഓരോ കുട്ടിയും എടുത്ത് നോക്കണം.ഒന്ന് കറക്കണം.അതിലൂടെ വിരലോടിക്കണം.ഗ്ലോബും മാപ്പും സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള പഠനസന്ദര്‍ഭം ക്ലാസില്‍ ഒരുക്കിയാലെ ഇതു സാധ്യമാകൂ.അപ്പോഴാണ് കുട്ടികള്‍ കടലിനക്കരെയുള്ള വിശാലമായ രാജ്യങ്ങളെക്കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങുന്നത്.


മേശപ്പുറത്ത് സ്ഥാപിച്ച ഒരു ഗ്ലോബില്‍  വടികൊണ്ട് തൊട്ട് രാജ്യങ്ങളെക്കുറിച്ച് വിശദീകരിച്ചുതന്ന ടീച്ചറെ ഓര്‍മ്മയുണ്ട്.അന്ന് അതിനടുത്തേക്ക് ചെല്ലാനും രാജ്യങ്ങള്‍ തൊട്ട് കാണിക്കാനും ഒന്നോ രണ്ടോ കുട്ടികള്‍ക്കേ അവകാശമുണ്ടായിരുന്നുള്ളു.മറ്റുള്ളവരൊക്കെ കാഴ്ചക്കാര്‍ മാത്രമായിരുന്നു. അവിടെ അങ്ങനെയൊരു രാജ്യമുണ്ടായിരുന്നുവെന്ന സങ്കല്‍പ്പത്തില്‍ ക്ലാസിലെ ഭൂരിപക്ഷം   കുട്ടികളുമിരുന്നു.

ഇന്ന് അതുപോര.മുപ്പത് കുട്ടികളുള്ള ഒരു ക്ലാസില്‍ ചുരുങ്ങിയത് അഞ്ചു ഗ്ലോബുകളെങ്കിലും വേണം.ആറ്  കുട്ടികളുള്ള ഒരു ഗ്രൂപ്പിന് ഒന്നു വീതമെങ്കിലും. വാള്‍മാപ്പുകളും ഇതു പോലെതന്നെ.പക്ഷേ,ക്ലാസില്‍ ചുമരില്‍ തൂക്കിയിടുന്ന പഴയ മാപ്പുകളുടെ കാലം കഴിഞ്ഞെന്നു തോന്നുന്നു.ഇന്ന് ഐ.ടി.സാധ്യതകള്‍ ഉപയോഗിച്ച് ചുമരില്‍ വലുതായി മാപ്പുകള്‍ പ്രൊജക്ട് ചെയ്ത് കാണിക്കാന്‍ കഴിയും.രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് സൂം ചെയ്യാം.രാജ്യങ്ങളിലൂടെ സഞ്ചരിക്കാം.  മാപ്പുകളുടെ വലുപ്പം കൂടുന്നതിനനുസരിച്ച് പഠനം  കൂടുതല്‍ എളുപ്പമാകും.

അഞ്ചാം ക്ലാസുകാര്‍ ഗ്ലോബ് ആദ്യമായി പഠിക്കുന്നതാണ്..എങ്കിലും ഈ ഉപകരണം ഭൂരിപക്ഷം കുട്ടികള്‍ക്കും  പരിചയമുണ്ട്. അവരത് കണ്ടിട്ടുണ്ട്.തൊട്ട് നോക്കിയിട്ടുണ്ട്.അത് ഭൂമിയുടെ ചെറിയ മാതൃകയാണെന്ന് അവര്‍ക്കറിയാം.ഗ്ലോബ് എന്ന പേര് ചിലര്‍ 'ബ്ലോഗ് 'എന്നൊക്കെ തെറ്റിപ്പറയുന്നു എന്നുമാത്രം.ഗ്ലോബിലെ നീല നിറം സമുദ്രത്തെയും മറ്റു നിറങ്ങള്‍ രാജ്യങ്ങളേയും   സൂചിപ്പിക്കുന്നു എന്നത് കുട്ടികളുടെ സാമാന്യബോധമാണ്.എവിടെനിന്നൊക്കയോ കുട്ടികള്‍ അത് സ്വായത്തമാക്കിയിട്ടുണ്ട്.

 കരഭാഗങ്ങള്‍ സമുദ്രത്തില്‍ എവിടെയൊക്കെ എങ്ങനെയൊക്കെ വിന്യസിച്ചിരിക്കുന്നു എന്നാണ് കുട്ടികള്‍ ഗ്ലോബില്‍ നിന്നും കണ്ടെത്തേണ്ടത്.അങ്ങനെ വന്‍കരകള്‍ എന്ന ആശയത്തിലേക്കെത്തണം.ഇനി ഈ കരഭാഗത്തെ വലയം ചെയ്തിരിക്കുന്ന സമുദ്രങ്ങള്‍ ഏതാണെന്നു കണ്ടെത്തണം.ഗ്ലോബിനെ വാള്‍മാപ്പുമായി താരതമ്യം ചെയ്യണം.വന്‍കരകളുടെ അതിരുകളെയും സമുദ്രങ്ങളേയും  വാള്‍മാപ്പില്‍ തിരിച്ചറിയണം.വായനാസാമഗ്രികളേയും വീഡിയോകളേയും ആസ്പദമാക്കി ഓരോ വന്‍കരയുടേയും പ്രത്യേകതകള്‍ കണ്ടെത്താനും കുറിപ്പുകള്‍ തയ്യാറാക്കാനും കഴിയണം.

കുട്ടികള്‍ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് ഗ്ലോബില്‍ ഇന്ത്യാരാജ്യം കണ്ടെത്തിക്കൊണ്ടായിരുന്നു തുടക്കം.ഇനി ലോകം ചുറ്റണം.ഇന്ത്യയില്‍ നിന്നും പുറപ്പെടാം.സമുദ്രങ്ങളിലൂടേയും കരയിലൂടേയും യാത്രചെയ്യാം.നിങ്ങള്‍ തെരഞ്ഞെടുക്കുന്ന വഴി ഏതായിരിക്കും? എന്റെ ചോദ്യം കുട്ടികളെ ഉണര്‍ത്തി.


ഓരോ ഗ്രൂപ്പും ഗ്ലോബ് തിരിച്ചും ചെരിച്ചും ഉയര്‍ത്തിവെച്ചുമൊക്കെ  പരിശോധിക്കാന്‍ തുടങ്ങി.എളുപ്പവഴിയിലൂടെ എങ്ങനെ ലോകം ചുറ്റിവരാം എന്നാണ് അവര്‍ ആലോചിക്കുന്നത്.വഴിതെരഞ്ഞെടുക്കുന്നതില്‍ ചില ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു.എങ്കിലും നിശ്ചിത സമയത്തിനകം അവര്‍ പൊതു തീരുമാനത്തിലെത്തി.

ഓരോ ഗ്രൂപ്പും ഉലകം ചുറ്റാന്‍ തങ്ങള്‍ തെരഞ്ഞെടുത്ത വഴി ഗ്ലോബ് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് വിശദീകരിച്ചു.
"മാഷേ,ഞങ്ങള്‍ ആറുപേരും ബൈക്കുകളിലാണ് യാത്രചെയ്യുക.."നന്ദകുമാര്‍ ഗ്ലോബ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇന്ത്യയുടെ തെക്കുഭാഗത്തേക്ക്  വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു.."ദാ ഇവിടെ നിന്നാണ് ഞങ്ങള്‍ പുറപ്പെടുക.ദാ ഇങ്ങനെ..”
അവന്‍ അവരുടെ യാത്രാമാര്‍ഗ്ഗം വിശദീകരിക്കാന്‍ തുടങ്ങി.

 "അപ്പോള്‍ കടലിലൂടെ എങ്ങനെ പോകും?"ശിവദ ചോദിച്ചു.
"ഞങ്ങളുടെ ബൈക്ക് കടലിലൂടെയും സഞ്ചരിക്കും.അതിനുവേണ്ടുന്ന ക്രമീകരണം ബൈക്കിലുണ്ട്.ഒരു ബട്ടണ്‍ അമര്‍ത്തുകയേ വേണ്ടൂ."നന്ദകുമാര്‍ പറഞ്ഞു.
അവര്‍ അവരുടെ യാത്ര ഭാവനയില്‍ കണ്ടിരിക്കണം.യാത്രയുടെ വിശദാംശങ്ങള്‍ അവര്‍ ഒന്നൊന്നായി പറയാന്‍ തുടങ്ങി.യാത്ര,താമസം, ഭക്ഷണം,കൊണ്ടുപോകുന്ന വസ്ത്രം...


ഇങ്ങനെ ഓരോ ഗ്രൂപ്പും തങ്ങളുടെ യാത്രാപദ്ധതി ഗ്ലോബിനെ ആസ്പദമാക്കി വിശദീകരിക്കാന്‍ തുടങ്ങി.
കടല്‍യാത്ര പൂര്‍ണ്ണമായും ഒഴിവാക്കി കരയിലൂടെ മാത്രം സഞ്ചരിച്ച് ലോകം ചുറ്റിവരാന്‍ കഴിയുമോ എന്നായിരുന്നു എന്റെ അടുത്ത ചോദ്യം.
വീണ്ടും ഗ്രൂപ്പില്‍ ഗ്ലോബ് പരിശോധിച്ചുകൊണ്ടുള്ള ആലോചന.



"ഒരിക്കലും കഴിയില്ല,സര്‍.കടല്‍ ചാടിക്കടക്കേണ്ടി വരും."നന്ദന പറഞ്ഞു.
"ചിലസ്ഥലത്ത് കടല്‍ കുറച്ചേയുള്ളു.അത് നീന്തിക്കടക്കാം."നിവേദ് പറഞ്ഞു.
"ഗ്ലോബില്‍ നമുക്കങ്ങനെ തോന്നുന്നതാണ്.ശരിക്കും അതു വലിയ കടലായിരിക്കും.അല്ലേ,മാഷേ?” റിസ്വാന എന്റെ മുഖത്തേക്കു നോക്കി.
 "റിസ്വാന പറഞ്ഞത് ശരിയാണ്."ഞാന്‍ പറഞ്ഞു."അത് നീന്തിക്കടക്കാന്‍ പറ്റുന്നതിനേക്കാള്‍ വലുതാണ്.”


"സമുദ്രത്താല്‍ ചുറ്റപ്പെട്ട വലിയ കരഭാഗങ്ങള്‍ ഗ്ലോബില്‍ കാണുന്നുണ്ടല്ലോ.ഏതൊക്കെയാണവ? കണ്ടെത്താമോ?"എന്റെ അടുത്ത ചോദ്യം.


കുട്ടികള്‍ ഗ്ലോബ് സൂക്ഷ്മമായി പരിശോധിക്കാന്‍ തുടങ്ങി.അതിലവര്‍ കരഭാഗങ്ങള്‍ തിരിച്ചറിഞ്ഞു.പേരറിയില്ല.വലിയ കരഭാഗങ്ങളും അവയുടെ അതിരുകളും അവര്‍ തൊട്ടുകാണിച്ചു.കുട്ടികള്‍ ഏഷ്യയേയും യൂറോപ്പിനേയും ഒന്നിച്ചു കണ്ടു.ആഫ്രിക്ക,തെക്കേ അമേരിക്ക,വടക്കേ അമേരിക്ക,ആസ്ത്രേലിയ,അന്റാര്‍ട്ടിക്ക എന്നിവ വെവ്വേറെ കണ്ടു.ഓരോ വലിയ കരയിലും ധാരാളം രാജ്യങ്ങളുണ്ടെന്നും അവര്‍ കണ്ടെത്തി.ഓരോ കരയ്ക്ക് ചുറ്റും പരന്നു കിടക്കുന്ന സമുദ്രങ്ങള്‍. എനിക്ക് സന്തോഷം തോന്നി.വന്‍കരകള്‍ എന്ന ആശയത്തിലേക്ക് കുട്ടികള്‍ സ്വയം എത്തിച്ചേരുകയാണ്.

ഗ്ലോബിനെ വേള്‍ഡ് മാപ്പുമായി താരതമ്യം ചെയ്യുകയായിരുന്നു അടുത്ത ഘട്ടം.ഗ്ലോബില്‍ കണ്ടെത്തിയ വന്‍കരകളുടെ അതിരുകളെ മാപ്പില്‍ തിരച്ചറിഞ്ഞ് ചൂണ്ടിക്കാണിക്കുക എന്നതായിരുന്നു ഓരോ ഗ്രൂപ്പിന്റേയും പണി.അവര്‍ക്ക് അത് താരതമ്യേന എളുപ്പമായിരുന്നു. ഇവിടേയും കുട്ടികള്‍ ഏഷ്യയേയും യൂറോപ്പിനേയും  ഒരുമിച്ചു കണ്ടു.അത് വേര്‍തിരിച്ചു കാണേണ്ടതുണ്ട്.അവ‌ര്‍ ചൂണ്ടിക്കാണിച്ച  വന്‍കരയെ  വീണ്ടും സൂക്ഷ്മമായി നിരീക്ഷിച്ചു. പടിഞ്ഞാറ് ഭാഗത്ത് കുറേ ചെറുരാജ്യങ്ങളുണ്ട്.അത് മറ്റൊരു വന്‍കരയാണ്.അതിന്റെ അതിര് ഞാന്‍ അവര്‍ക്ക് കാണിച്ചു കൊടുത്തു.

 ലോക ഭൂപടത്തിന്റെ ഔട്ട് ലൈന്‍ മാപ്പില്‍ വന്‍കരകളെ തിരിച്ചറിയുക എന്നതായിരുന്നു അടുത്ത പണി.

ഇനി ഈ വന്‍കരകളുടെ പേരുകള്‍ കണ്ടെത്തണം.
കുട്ടികള്‍ പുസ്തകം തുറന്നു.ഇവയുടെ പേരുകള്‍ കണ്ടെത്തിയെഴുതി.അതിനെ മാപ്പുമായി ഒത്തുനോക്കി.
ചുമരില്‍ പ്രൊജക്ടുചെയ്ത വന്‍കരകള്‍ സൂചിപ്പിക്കുന്ന ഭൂപടത്തില്‍ നിന്നും ഓരോ വന്‍കരയേയും അവയെ ചുറ്റി പരന്നുകിടക്കുന്ന സമുദ്രങ്ങളേയും കുട്ടികള്‍ കണ്ടെത്തി.


 തുടര്‍ന്ന് ' 7 Continents' എന്ന ഒരു വീഡിയോയും ഞാനവര്‍ക്ക് കാണിച്ചു കൊടുത്തു.ഏഴു വന്‍കരകളും അവയുടെ പ്രത്യേകതകളും വരച്ചുകാട്ടുന്ന മനോഹരമായ വീഡിയോ.കുട്ടികള്‍ അതില്‍ നിന്നും വന്‍കരകളെകുറിച്ചുള്ള വിവരങ്ങള്‍ കുറിച്ചെടുത്തു.ഇതിനെ പാഠപുസ്തകത്തിലെ വിവരങ്ങളുമായി താരതമ്യം ചെയ്ത് വിശദമായ കുറിപ്പുകള്‍ തയ്യാറാക്കി.


"നിങ്ങള്‍ക്ക് ഏതെങ്കിലും ഒരു വന്‍കരയിലേക്ക് യാത്രചെയ്യാന്‍ ഒരു അവസരം കിട്ടിയെന്നു കരുതുക.നിങ്ങള്‍ ഏതാണ് തെരഞ്ഞെടുക്കുക?"ഞാന്‍ വെറുതേ ഒരു കുസൃതിച്ചോദ്യം ചോദിച്ചു.


 കുട്ടികള്‍ ഒരു നിമിഷം ആലോചിച്ചു.
"മാഷേ,എനിക്ക് അന്റാര്‍ട്ടിക്കയിലേക്കാണ് പോകേണ്ടത്.മഞ്ഞുമൂടിയ മലകളിലുടെ  എനിക്കു നടക്കണം.പെന്‍ഗ്വന്‍ കൂട്ടങ്ങളെ കൈകൊണ്ട് തൊടണം."അഭിരാം പറഞ്ഞു.
"എനിക്ക് ആഫ്രിക്കയിലേക്ക് പോണം.ആടത്തെ ഗോത്രവര്‍ഗ്ഗക്കാരുടെ നൃത്തം കാണണം."സാജിത പറഞ്ഞു.
"എനിക്ക് നൈല്‍ നദിയിലൂടെ തുഴഞ്ഞുപോണം.എന്നിട്ട് നദിയില്‍ നിന്നും മീനെ പിടിക്കണം.”ജിഷ്ണു പറഞ്ഞു.
"എനിക്ക് ആസ്ത്രേലിയയില്‍  പോയി കംഗാരുക്കളെ കാണണം.”
"എനിക്ക് എവറസ്റ്റ് കൊടുമുടി കയറണം.”
“….....................................”
കുട്ടികള്‍ ഓരോരുത്തരായി വിളിച്ചു പറയുകയാണ്.തങ്ങളുടെ മുന്നിലിരിക്കുന്ന ഗ്ലോബിലേക്ക് നോക്കി അവര്‍ സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു...






 

Saturday 5 November 2016

കണ്ടെത്തലിന്റെ ആഹ്ലാദം


കുട്ടികള്‍ അവരുടെ ബാഗ് തുറന്നു. ഓരോരുത്തരും കൊണ്ടുവന്ന സാധനങ്ങള്‍ പുറത്തെടുത്തു.പലനിറത്തിലും വലുപ്പത്തിലുമുള്ള വയറുകള്‍,ചെമ്പുകമ്പികള്‍,ടോര്‍ച്ച് ബള്‍ബുകള്‍,വിവിധ നിറങ്ങളിലുള്ള ഡക്കറേഷന്‍ ബള്‍ബുകള്‍,എല്‍ഇഡി ബള്‍ബുകള്‍,ഫ്ലാഷ് ലൈറ്റുകള്‍,കളിപ്പാട്ടങ്ങളുടെ ലഘുമോട്ടോറുകള്‍,സൈറണുകള്‍,ടോര്‍ച്ച് സെല്ലുകള്‍,മൊബൈല്‍ സെല്ലുകള്‍....
കുട്ടികള്‍ കൊണ്ടുവന്ന വസ്തുക്കളുടെ വൈവിധ്യം കണ്ട് ഞാന്‍ അതിശയിച്ചു പോയി!


ഒരു ടോര്‍ച്ചുസെല്ലും ബള്‍ബും ഒരു കഷണം വയറും കൊണ്ടുവരാനായിരുന്നു ഞാന്‍ കുട്ടികളോട് പറഞ്ഞത്.അതുതന്നെ മടിച്ചുമടിച്ചായിരുന്നു പറഞ്ഞത്.കാരണം പഠനത്തിനാവശ്യമായ ഇത്തരം വസ്തുക്കള്‍ ലബോറട്ടറിയില്‍ കരുതിവെക്കേണ്ടതാണെന്ന് അറിയാം.പക്ഷേ,ഞങ്ങളുടെ ശേഖരത്തിലുള്ളത് വളരെ കുറവായിരുന്നു.കുട്ടികള്‍ക്ക് ആവശ്യമായതത്രയും വാങ്ങാനുള്ള ഫണ്ടും ഇല്ലായിരുന്നു.

 കുട്ടികളുടെ ശേഖരം എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു!ലബോറട്ടറിയിലെ വസ്തുക്കള്‍ക്ക് ഇത്രയും വൈവിധ്യപൂര്‍ണ്ണമാകാന്‍ ഒരിക്കലും കഴിയില്ല.

കുട്ടികള്‍ക്ക് നല്‍കുന്ന വസ്തുക്കളുടെ വൈവിധ്യവും കൗതുകവും പഠനത്തില്‍ നിര്‍ണ്ണായകമാണ്.ഈ വസ്തുക്കള്‍ക്ക് കുട്ടികളെ പ്രചോദിപ്പിക്കാന്‍ കഴിയണം.അപ്പോഴാണ് അവരുടെ ജിജ്ഞാസ ഉണരുക.ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ച് അവര്‍ അതീവ താത്പര്യത്തോടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും.അത് അവരുടെ ചിന്തയെയും ഭാവനയെയും ഉത്തേജിപ്പിക്കും.അവരെ കൂടുതല്‍ അന്വേഷണത്തിലേക്ക് നയിക്കും.

 കുട്ടികളുമായി സംസാരിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം ബോധ്യമായി.ഓരോ കുട്ടിയുടെ പക്കലും ഇത്തരം വസ്തുക്കളുടെ  സ്വകാര്യ ശേഖരങ്ങളുണ്ട്.വീടുകളിലെ കേടുവന്ന ഉപകരണങ്ങളില്‍ നിന്നും പൊട്ടിയ കളിപ്പാട്ടങ്ങളില്‍ നിന്നുമൊക്കെ അവര്‍ ശേഖരിച്ചു സൂക്ഷിച്ചവ.ഈ വസ്തുക്കള്‍ കൂട്ടിയോജിപ്പിച്ചും അടര്‍ത്തിമാറ്റിയും പുതിയവ നിര്‍മ്മിച്ചും അവര്‍ സ്വകാര്യമായി പല പരീക്ഷണങ്ങളിലും ഏര്‍പ്പെടുന്നുണ്ട്.ഓരോ വിജയത്തിന്റെയും നിഗൂഢമായ ആഹ്ലാദം അവര്‍ അനുഭവിക്കുന്നുണ്ട്.ഓരോ പരാജയവും പുതിയ വസ്തുക്കള്‍ ശേഖരിക്കുന്നതിലേക്കും  പരീക്ഷണം നടത്തുന്നതിലേക്കും അവരെ വഴിതിരിച്ചു വിടുന്നുണ്ട്.ക്ലാസുമുറിക്ക് സമാന്തരമായി കുട്ടികള്‍ പാത്തും പതുങ്ങിയും സ്വന്തം നിലയ്ക്ക് നടത്തുന്ന പഠനം.

 സ്വതഃസിദ്ധമായ ജിജ്ഞാസയും അന്വേഷണത്വരയുമാണ് അവരുടെ കൈമുതല്‍.
ഈ പഠനത്തെ ക്ലാസുമുറിയുമായി ബന്ധിപ്പിക്കാന്‍ കുട്ടികള്‍ക്ക് കിട്ടിയ അവസരമായിരുന്നു ഏഴാം ക്ലാസിലെ സയന്‍സില്‍ 'വൈദ്യുതി പ്രവഹിക്കുമ്പോള്‍' എന്ന പാഠം.


കഴിഞ്ഞ ദിവസത്തെ പവര്‍ കട്ടിനെക്കുറിച്ചുള്ള ലഘുവായ ചര്‍ച്ചയിലൂടെയാണ് പാഠം തുടങ്ങിയത്.തുടര്‍ന്ന് കറണ്ട് എന്ന വിഷയം നല്‍കി.ഇതുമായി ബന്ധപ്പെട്ട ഒരു മൈം അവതരിപ്പിക്കണം.കുട്ടികള്‍ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞു.പ്ലാനിങ്ങിന് അഞ്ചുമിനുട്ട് സമയം.അവതരണത്തിനും അഞ്ചുമിനുട്ട്.

 കുട്ടികള്‍ ഗ്രൂപ്പില്‍ ആലോചന തുടങ്ങി.അവതരിപ്പിക്കേണ്ട സംഭവത്തെക്കുറിച്ചുള്ള ഒരു ഏകദേശ ധാരണയിലെത്തി.ബാക്കി തത്സമയ ഇംപ്രൊവൈസേഷന്‍.
ഓരോ ഗ്രൂപ്പും വ്യത്യസ്തമായ രീതിയിലായിരുന്നു വിഷയത്തെ സമീപിച്ചത്.

ഫ്യൂസ് കെട്ടാന്‍ ചെന്ന ഒരാളെ തൊട്ട് കുടുംബത്തിലെ മുഴുവന്‍ പേരും ഷോക്കടിച്ചു മരിക്കുന്നത്,കാറ്റിലും മഴയിലും പെട്ട് മറിഞ്ഞു വീഴുന്ന വൈദ്യുതി പോസ്റ്റും ഇലക്ട്രിസിറ്റി ജീവനക്കാര്‍ വന്ന് അത് നേരെയാക്കുന്നതും,പഠിക്കാനിരിക്കുന്ന നേരത്ത് കറണ്ട് പോകുന്നതും തുടര്‍ന്നുള്ള സംഭവവും,കറണ്ട് ബില്‍ കണ്ട് ഹൃദയം പൊട്ടി മരിക്കുന്ന കുടുംബം....


ഓരോ അവതരണത്തിനും നല്‍കിയ സംഗീതം അവരുടെ അവതരണത്തെ ഒന്നുകൂടി പൊലിപ്പിച്ചു.പിന്നീട് അവതരണത്തെ ഗ്രൂപ്പുകള്‍ പരസ്പരം വിലയിരുത്തി.

 ഒരു ടോര്‍ച്ച് ബള്‍ബ് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഞാന്‍  ചോദിച്ചു.
"ഈ ബള്‍ബ് ആര്‍ക്കെങ്കിലും പ്രകാശിപ്പിക്കാന്‍ കഴിയുമോ?”
കുട്ടികള്‍ എല്ലാവരും എഴുന്നേറ്റു.
"അതിനു ബാറ്ററിയും വയറും വേണം സാര്‍.” ലാവണ്യ പറഞ്ഞു.
ലാവണ്യ മുന്നോട്ട് വന്നു. സഹായത്തിനു ശാരികയേയും വിളിച്ചു.ഞാനവര്‍ക്ക് ടോര്‍ച്ച് സെല്ലുകളും രണ്ടു കഷണം വയറും നല്‍കി.
അവര്‍ ബള്‍ബ് കത്തിക്കാന്‍ ശ്രമിച്ചു.പക്ഷേ, പരാജയപ്പെട്ടു.


പിന്നീട് സുഹാനയും അര്‍ഷിതയും ചേര്‍ന്ന് വന്നു.അവര്‍ക്കും കഴിഞ്ഞില്ല.
അടുത്തതായി കാര്‍ത്തികയും അനുശ്രീയും വന്നു.അവര്‍ ബള്‍ബ് കത്തിച്ചു.ക്ലാസ് കൈയ്യടിച്ച്   അവരെ പ്രോത്സാഹിപ്പിച്ചു.



"ഇനി നിങ്ങള്‍ കൊണ്ടുവന്ന ബള്‍ബുകള്‍ ഇതുപോലെ കത്തിക്കാന്‍ കഴിയുമോ?”

കുട്ടികള്‍ക്ക് ആവേശമായി.അവര്‍ ഗ്രൂപ്പ് തിരിഞ്ഞിരുന്നു.അവര്‍ കൊണ്ടുവന്ന വൈവിധ്യമാര്‍ന്ന വസ്തുക്കള്‍ ഉപയോഗിച്ച് അവര്‍ പണി തുടങ്ങി.പച്ചയും ചുവപ്പും നീലയും മഞ്ഞയും നിറമുള്ള പ്രകാശം ക്ലാസില്‍ പരന്നു തുടങ്ങി.  വെളിച്ചം നന്നായി കാണാന്‍ അവര്‍ ജനാലകളടച്ച് ഇരുട്ടുണ്ടാക്കി.ചിലര്‍ ലഘുമോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചു.അതിന്റെ ഷാഫ്റ്റില്‍ കട്ടിക്കടലാസ് കോര്‍ത്ത് അത് കറങ്ങുമ്പോള്‍ അതില്‍ സ്കെച്ച് പേന കൊണ്ട് വരഞ്ഞു.കടലാസില്‍ രൂപം കൊള്ളുന്ന ഗംഭീരമായ വൃത്തങ്ങള്‍ മറ്റുള്ളവരെ കാണിച്ച് രസിച്ചു.ചിലര്‍ കത്തുന്ന ബള്‍ബുകള്‍ കീശയിലിട്ടു നടന്നു.ചില ഗ്രൂപ്പുകള്‍ കൂട്ടം കൂടിയിരുന്ന് പ്രകാശം കൊണ്ട് ഗോപുരം പണിതു.ഈ ആഹ്ലാദം പൂര്‍ണ്ണമായും ഒപ്പിയെടുക്കാന്‍ എന്റെ ക്യമറയ്ക് കഴിഞ്ഞെങ്കില്‍ എന്നു ഞാന്‍ ആശിച്ചു.


 ‍ഈ കൊച്ചു ഇലക്ട്രീഷ്യന്‍മാര്‍ എന്റെ ക്ലാസ് ഹൈജാക്ക് ചെയ്തിരിക്കുന്നു!ഞാനിനിയെന്തുചെയ്യും?അടുത്ത ഘട്ടത്തിലേക്ക് എനിക്ക് കടന്നേ തീരൂ.എങ്ങനെയാണ് ഇതിലൊന്ന് ഇടപെടുക?

അപ്പോള്‍ ലാവണ്യയും ശാരികയും എന്നെ അവരുടെ അടുത്തേക്ക് വിളിച്ചു.
"മാഷേ,നോക്ക്...ബള്‍ബ് കത്തുന്നത്.പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് ഇപ്പോള്‍ മനസ്സിലായോ?”
ഞാന്‍ ചിരിച്ചു.
"നേരത്തെ എന്തുകൊണ്ടാണ് ബള്‍ബ് കത്താഞ്ഞത്?”
ഞാന്‍ ആ ചോദ്യം എല്ലാവരോടുമായി ചോദിച്ചു.


 "ഞങ്ങള്‍ വയറിന്റെ രണ്ടറ്റവും ബള്‍ബിന്റെ അടിയിലാണ് ഘടിപ്പിച്ചത്.അതുകൊണ്ടാണ് കത്താഞ്ഞത്.വയറിന്റെ ഒരറ്റം ബള്‍ബിന്റെ അടിയിലും മറ്റേ അറ്റം ബള്‍ബിന്റെ സൈഡിലുമായി ഘടിപ്പിക്കണം."ലാവണ്യ പറഞ്ഞു.
"ലാവണ്യ പറഞ്ഞത് ശരിയാണോ?”
"അതെ."എല്ലാവരും സമ്മതിച്ചു.
"ടോര്‍ച്ച് സെല്ലും വയറും ബള്‍ബും നിങ്ങള്‍ എങ്ങനെയാണ് ഘടിപ്പിച്ചത്?അതിന്റെ ചിത്രം വരയ്ക്കാമോ?”


കുട്ടികള്‍ നോട്ടുപുസ്തകത്തില്‍ പെന്‍സില്‍ കൊണ്ട് വരയ്ക്കാന്‍ തുടങ്ങി.അല്പ സമയത്തിനകം വര പൂര്‍ത്തിയായി.

നോട്ടു പുസ്തകങ്ങള്‍ തമ്മില്‍ കൈമാറി.വരച്ച ചിത്രം പരസ്പരം പരിശോധിക്കാനായിരുന്നു ഇത്.
"മാഷേ,ദിനേശ് ബള്‍ബില്‍ ഫിലമെന്റ് വരച്ചിട്ടില്ല."വിശാഖ് പറഞ്ഞു.
അപ്പോള്‍ പല കുട്ടികളും എഴുന്നേറ്റു.അവരാരും ബള്‍ബില്‍ ഫിലമെന്റ് വരച്ചിട്ടില്ല.



വിശാഖിനോട് ഞാന്‍ ചിത്രം ബോര്‍ഡില്‍ വരയ്ക്കാന്‍ പറഞ്ഞു.
വിശാഖ് ചിത്രം ഭംഗിയായി വരച്ചു.
"ഈ ചിത്രം ശരിയാണോ?” ഞാന്‍ എല്ലാവരോടുമായി ചോദിച്ചു.
"ശരിയാണ്.” കുട്ടികള്‍ ഉറപ്പിച്ചു പറഞ്ഞു.
"എന്തുകൊണ്ട്?”
"ബള്‍ബ് പ്രകാശിക്കണമെങ്കില്‍ വയറിലൂടെ കറണ്ടിന് കടന്നുപോകാന്‍ കഴിയണം.എവടെയും തടസ്സം പാടില്ല.”
'സെര്‍ക്കീട്ട് 'എന്ന വാക്ക് പരിചയപ്പെടുത്തേണ്ട ശരിയായ സന്ദര്‍ഭം.
ഞാന്‍ 'സെര്‍ക്കീട്ട്' എന്ന് ബോര്‍ഡിലെഴുതി.ഈ ചിത്രത്തെയാണ് ഒരു വൈദ്യുത സെര്‍ക്കീട്ട് എന്ന് പറയുക.


 "ഇതിനെ വിശദീകരിക്കാന്‍ കഴിയുമോ?”
ചില കുട്ടികള്‍ ശ്രമം തുടങ്ങി.
"വൈദ്യുതി തടസ്സപ്പെടാതെ പ്രവഹിക്കുന്ന സംവിധാനം.”
"ബാറ്ററിയില്‍ നിന്ന് വയറിലൂടെ വൈദ്യുതി കടന്നുപോയി ബള്‍ബ് പ്രകാശിക്കുന്നുവെങ്കില്‍ അതൊരു സര്‍ക്കീട്ടായി.”
'എവിടെ നിന്നാണ് വൈദ്യുതി പുറപ്പെടുന്നത് ?എവിടെയാണ് തിരിച്ചെത്തുന്നത്?'
തുടങ്ങിയ ചോദ്യങ്ങള്‍ സെര്‍ക്കീട്ടിന്റെ ശരിയായ നിര്‍വ്വചനം രൂപപ്പെടുത്തുന്നതിലേക്ക് കുട്ടികളെ നയിച്ചു.


ഞാന്‍ ചിത്രത്തിലെ ബള്‍ബിന്റെ ഫിലമെന്റ് മായ്ച്ചുകളഞ്ഞു.
"ഇപ്പോഴോ?”

"ബള്‍ബ് പ്രകാശിക്കില്ല.”
"എന്തുകൊണ്ട്?”
"വൈദ്യുതിക്ക് തുടര്‍ച്ചയായി പ്രവഹിക്കാന്‍ കഴിയില്ല.”
അടഞ്ഞ സെര്‍ക്കീട്ട്,  തുറന്ന സെര്‍ക്കീട്ട് തുടങ്ങിയ ടേമുകള്‍ ഇവിടെ പരിചയപ്പെടുത്തി.
കുട്ടികള്‍ തുറന്ന സെര്‍ക്കീട്ടിന്റെ ചിത്രം വരച്ചു.

തുടര്‍ന്ന് ഒരു ചോദ്യം ഉന്നയിച്ചു.
"ഒരു സെര്‍ക്കീട്ടില്‍ എന്തിനാണ് സ്വിച്ച് ഉപയോഗിക്കുന്നത്?”


കുട്ടികള്‍ ആലോചിച്ച് ഉത്തരം എഴുതാന്‍ തുടങ്ങി.
കാര്‍ത്തിക അവള്‍ എഴുതിയ ഉത്തരം ഉറക്കെ വായിച്ചു.

"ഒരു സെര്‍ക്കീട്ടിനെ അടയ്ക്കാനും തുറയ്ക്കാനും സ്വിച്ച് ഉപയോഗിക്കാം.സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ ബള്‍ബ് പ്രകാശിക്കും.അപ്പോള്‍ സെര്‍ക്കീട്ട് അടഞ്ഞതായിരിക്കും.സ്വിച്ച് ഓഫ് ചെയ്യുമ്പോള്‍ ബള്‍ബ് കെടും. അപ്പോള്‍ സര്‍ക്കീട്ട് തുറന്നതായിരിക്കും.”


 "കാര്‍ത്തിക എഴുതിയ ഉത്തരം ശരിയാണോ?”
ഞാന്‍ എല്ലാവരോടുമായി ചോദിച്ചു.
 "ശരിയാണ്”.കുട്ടികള്‍ പറഞ്ഞു.
ഞാന്‍ ക്ലാസിലെ ഫാന്‍ ഒരുതവണ ഓണ്‍ ചെയ്യുകയും ഓഫ് ചെയ്യുകയും ചെയ്തു.
"ഇതൊരു സെര്‍ക്കീട്ടല്ലേ?”
"ആണ്.”

എങ്കില്‍ കാര്‍ത്തിക എഴുതിയത് എങ്ങനെയാണ് മെച്ചപ്പെടുത്തുക?”
"ബള്‍ബ് എന്നതിനു പകരം ഏതൊരു ഉപകരണവും പ്രവര്‍ത്തിപ്പിക്കാന്‍ എന്നാക്കണം."ഹരിത പറഞ്ഞു.


തുടര്‍ന്ന് ഒരു സെര്‍ക്കീട്ടിന്റെ ചിത്രവും സെര്‍ക്കീട്ട് എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്നു വിശദമാക്കുന്ന രണ്ടു മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു  വീഡിയോയും  പ്രൊജക്ടര്‍ ഉപയോഗിച്ച് ഞാനവര്‍ക്ക്  കാണിച്ചു കൊടുത്തു.