ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday 27 February 2016

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-മാര്‍ച്ച് മാസം

2016
മാര്‍ച്ച്




മാര്‍ച്ച് 3 വ്യാഴം

SRG യോഗം

  • ക്ലാസ് പിടിഎ-വിലയിരുത്തല്‍
  • ആവശ്യമായ പഠന പിന്തുണ-ആസൂത്രണം

മാര്‍ച്ച് 4 വെള്ളി
നക്ഷത്ര നിരീക്ഷണ ക്ലാസ് (സയന്‍സ് ക്ലബ്ബ്)വൈകു. 6.30 മുതല്‍


മാര്‍ച്ച് 7 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • പഴഞ്ചൊല്‍പയറ്റ്-(പഴഞ്ചൊല്ലുകള്‍ ചോദിച്ചും വ്യാഖ്യാനിച്ചും  ഗ്രൂപ്പുകള്‍ തമ്മില്‍ മത്സരം)
  • കടങ്കഥാപ്പയറ്റ്(ഗ്രൂപ്പുകള്‍ തമ്മില്‍ മത്സരം)

 മാര്‍ച്ച് 8 ചൊവ്വ
ലോക വനിതാദിനം

  • അസംബ്ലി-ലോക വനിതാദിനത്തിന്റെ പ്രാധാന്യം-പ്രസംഗം

മാര്‍ച്ച് 9 ബുധന്‍
യൂറി ഗഗാറിന്‍ ദിനം

  • അസംബ്ലി-യൂറി ഗഗാറിന്‍ അനുസ്മരണം
  • മധുരവാണി-യൂറി ഗഗാറിന്‍ പ്രഭാഷണം

 മാര്‍ച്ച് 14 തിങ്കള്‍
കടങ്കഥാപ്പയറ്റ്(ഗ്രൂപ്പുകള്‍ തമ്മില്‍ മത്സരം)

മാര്‍ച്ച് 15ചൊവ്വ
ഏഴാം ക്ലാസുകാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം


മാര്‍ച്ച് 17 വ്യാഴം
SRG യോഗം

  • വാര്‍ഷിക മൂല്യനിര്‍ണ്ണയം-ആസൂത്രണം
  • അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള കുട്ടികളെ ആകര്‍ഷിക്കല്‍-വീടുകയറിയുള്ള പ്രചരണം-ആസൂത്രണം

മാര്‍ച്ച് 21തിങ്കള്‍

  • വാര്‍ഷിക മൂല്യനിര്‍ണ്ണയം-ആരംഭം
  • അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള കുട്ടികളെ ആകര്‍ഷിക്കല്‍-വീടുകയറിയുള്ള പ്രചരണം-ആരംഭം

മാര്‍ച്ച് 31 വ്യാഴം

പ്രീ-പ്രൈമറി കുട്ടികളുടെ കലോത്സവം 


Saturday 20 February 2016

ഇംഗ്ലീഷ് ക്ലാസില്‍ നാടകം വേണം;പക്ഷേ,തീയേറ്റര്‍ എന്തിന്?..

ക്ലാസുമുറിയിലെ നാടകം-3




കാസര്‍ഗോഡ് ജില്ലയില്‍ എസ്.എസ്.എ,  ഇംഗ്ലീഷ്ഭാഷാ പഠനവുമായി ബന്ധപ്പെട്ട്  En@ctഎന്ന പേരില്‍ ഒരു പരിപാടി ആവിഷ്ക്കരിച്ചിരിക്കുകയാണ്. English at class room theatre എന്നാണ് ഇതിന്റെ മുഴുവന്‍ പേര്.ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് പഠനനിലവാരം ഉയര്‍ത്തുക എന്നതാണ് ഈ പരിപാടിയുടെ ആത്യന്തിക ലക്ഷ്യമായി പറയുന്നത്.യു.പി.ക്ലാസുകളിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ തെരഞ്ഞെടുത്ത കഥകള്‍ക്ക് നാടകരൂപം നല്‍കി കുട്ടികളെക്കൊണ്ട് രംഗത്ത് അവതരിപ്പിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.ഇതിനാവശ്യമായ പരിശീലനം നാടകത്തില്‍ താത്പര്യമുള്ള, തെരഞ്ഞെടുത്ത അധ്യാപകര്‍ക്കു് നല്‍കിക്കഴിഞ്ഞു.ഈ അധ്യാപകര്‍ ക്ലാസുമുറിയില്‍ കുട്ടികളെ നാടകം പരിശീലിപ്പിക്കുകയും രംഗത്ത് അവതരിപ്പിക്കുകയും ചെയ്യും.

പേര് സൂചിപ്പിക്കുന്നതുപോലെ ഇത് ക്ലാസ്റൂം തീയേറ്റര്‍ ആണ്.കുട്ടികളില്‍ ഇംഗ്ലീഷ്  ഭാഷാശേഷി വികസിപ്പിക്കുന്നതില്‍  ക്ലാസ്റൂം തീയേറ്റര്‍ സഹായകമാകുമോ?എന്താണ് തീയേറ്റര്‍?ഭാഷാ പഠനത്തില്‍ ഇതിന്റെ സ്വാധീനം എത്രത്തോളമാണ്?തുടങ്ങിയ കാര്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നു തോന്നുന്നു.


വിദ്യാഭ്യാസത്തില്‍ നാടകത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും ഇംഗ്ലണ്ടിലെ ക്ലാസുമുറികളില്‍  പ്രായോഗികമായി നടപ്പാക്കുകയും ചെയ്ത പ്രമുഖ നാടകപ്രവര്‍ത്തകരായിരുന്നു  ബ്രിയാന്‍ വേ,പീറ്റര്‍ സ്ലേഡ് തുടങ്ങിയവര്‍.അധ്യാപകര്‍ കൂടിയായിരുന്നു ഇവര്‍.ക്ലാസുമുറികളില്‍ നാടകത്തിന്റെ പ്രയോഗത്തെപ്പറ്റി ഇവരുടെ നിരവധി പുസ്തകങ്ങളുണ്ട്.അതില്‍ ബ്രിയാന്‍ വേ എഴുതിയ പ്രശസ്തമായ പുസ്തകമാണ് 'Development through Drama'.നാടകത്തെ കുട്ടികളുടെ പഠനത്തിനും വികാസത്തിനും വേണ്ടി ക്ലസുമുറികളില്‍ ഉപയോഗപ്പെടുത്തേണ്ടതാണെന്നും അത് എങ്ങനെയായിരിക്കണമെന്നും അതിന്റെ സൈദ്ധാന്തിക അടിത്തറയും രീതീശാസ്ത്രവും  എന്തായിരിക്കണമെന്നുമൊക്കെ ഈ പുസ്തകത്തില്‍ അദ്ദേഹം വിശദമായി ചര്‍ച്ച ചെയ്യുന്നു.

 തീയേറ്ററും ഡ്രാമയും തമ്മില്‍ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?ബ്രിയാന്‍ വേ പറയുന്നത് നോക്കുക.
'...'theatre' is largely concerned with communication between actors and an audience;'drama' is largely concerned with experience by the participants,irrespective of any function of communication to an audience. Generally speaking ,it is true to say that communication to an audience is beyond the capacities of majority of children and young people,and attempts to coerce or impose communication too soon often lead to artificiality and therefore destroy the full values of the intended experience'.( Development through Drama,page 3)


തീയേറ്ററില്‍ നടന്മാരും ഓഡിയന്‍സുമുണ്ട്.അവര്‍ക്കിടയില്‍ എഴുതപ്പെട്ട സ്ക്രിപ്റ്റുണ്ട്.ഇനി ഓരാള്‍ കൂടിയുണ്ട്-സംവിധായകന്‍.സ്ക്രിപ്റ്റ് കാണാപ്പാഠം പഠിക്കണം.സ്റ്റേജില്‍ നടന്മാരുടെ ചലനങ്ങളും അഭിനയരീതികളുമൊക്കെ നിശ്ചയിക്കുന്നത് സംവിധായകനായിരിക്കും.ഇത് നടന്മാരുടെ മുകളില്‍ അടിച്ചല്‍പ്പിക്കുകയാണ് ചെയ്യുക.ഫലത്തില്‍,അത് കുട്ടികളുടെ സര്‍ഗാത്മകതയ്ക്ക് ക്ഷതമേല്‍പ്പിക്കും.അതുകൊണ്ടാണ് പീറ്റര്‍ സ്ലേഡ് 12 വയസുവരെയുള്ള കുട്ടികളെ ഒരു കാരണവശാലും തീയേറ്റര്‍ പഠിപ്പിക്കരുതെന്ന് An Introduction to Child Drama എന്ന  അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകത്തില്‍ പറയുന്നത്. 

ഇംഗ്ലീഷ് തീയറ്ററില്‍ പങ്കാളികളാകുന്ന കുട്ടികള്‍ക്ക് നാടകത്തിലെ കാണാപ്പാഠം പഠിച്ച ഡയലോഗുകള്‍ക്ക് അപ്പുറത്ത് ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കാനോ അവരുടെ പഠനനിലവാരം ഉയര്‍ത്താനോ കഴിയില്ല.കാരണം തീയേറ്റര്‍ എന്നത് നല്ല പരിശീലനത്തിലൂടെ പഠിപ്പിച്ചെടുക്കുന്ന ഒന്നാണ്.അവിടെ കുട്ടികളുടെ സ്വയംപഠനമില്ല.കുട്ടികളുടെ ഉള്‍ചോദനകളേയോ കഴിവുകളേയോ തീയേറ്റര്‍ പലപ്പോഴും പരിഗണിക്കാറില്ല.കൃത്രിമത്വമാണ് അതിന്റെ മുഖമുദ്ര.അതിന്റെ ലക്ഷ്യം മറ്റൊന്നാണ്.അതുകൊണ്ടുതന്നെ ക്ലാസുമുറിയില്‍ കുട്ടികളുടെ പഠനത്തിനായി
തീയേറ്റര്‍ ഒരിക്കലും ഉപയോഗിക്കാന്‍ കഴിയില്ല.



ക്ലാസുമുറിയിലെ നാടകത്തിന്റെ ലക്ഷ്യം എന്താണെന്ന് ബ്രിയാന്‍ വേ അടിവരയിട്ട് പറയുന്നുണ്ട്.അത് കുട്ടികളുടെ  വികാസത്തിനു(development)വേണ്ടിയാണ്.
'Education is concerned with individuals; drama is concerned with individuality of individuals,with the uniqueness of human essence'.

ക്ലാസുമുറിയിലെ നാടകം അതിലെ പങ്കാളികളുടെ അനുഭവത്തിനാണ്പ്രാധാന്യം നല്‍കുന്നത്.അത് യഥാര്‍ത്ഥ അനുഭവമോ ഭാവനാത്മകമോ ആകാം.ചില അനുഭവങ്ങളിലൂടെ പങ്കാളികള്‍ കടന്നുപോകുകയാണ് ചെയ്യുന്നത്.ചിലപ്പോള്‍ എല്ലാ കുട്ടികളും 'Life with grand father' ലെ രാജയാകും.അല്ലെങ്കില്‍ മുത്തച്ഛനാകും.ചിലപ്പോള്‍ ക്ലാസ് രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് ഒരു ഗ്രൂപ്പ് മുത്തച്ഛനും മറ്റേ ഗ്രൂപ്പ്  രാജയുമാകും.അവര്‍ തമ്മില്‍ സംഭാഷണത്തിലേര്‍പ്പെടും.അല്ലെങ്കില്‍ കുട്ടികള്‍ മുത്തശ്ശിയായി രാജയെ ഊട്ടാന്‍ പുറകെ ഓടും.അപ്പോള്‍തോന്നുന്ന സംഭാഷണമായിരിക്കും അവര്‍പറയുക.ഒന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്യില്ല.ഇനി പ്ലാനിങ്ങ്  ഉണ്ടങ്കില്‍ തന്നെ കുറച്ചുനേരം മാത്രം.പ്ലാന്‍ ചെയ്ത നാടകം അവതരിപ്പിക്കുമ്പോള്‍ വീണ്ടും മാറും.പുതിയ സംഭാഷണങ്ങള്‍ കടന്നുവരും.കുട്ടികളുടെ ഭാവനയ്ക്ക് അനുസരിച്ച് പുതിയ രംഗങ്ങളും.....
കുട്ടികളുടെ മനോധര്‍മ്മത്തിനനുസരിച്ച് നാടകം മാറിക്കൊണ്ടിരിക്കുമ്പോഴാണ് പഠനം നടക്കുക.കുട്ടികളുടെ ഭാവനയും സര്‍ഗാത്മകതയും ഉണരുക...


മുന്‍കൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് വെച്ചുള്ള നാടകം  കുട്ടികളുടെ  അനുഭവങ്ങളെ  പരിഗണിക്കുന്നില്ല.അതുകൊണ്ടുതന്നെ അത് കുട്ടികളെ പഠനത്തിലേക്ക് നയിക്കില്ല.
ക്ലാസുമുറിയിലെ നാടകത്തിന് ചിലപ്പോള്‍ ഓഡിയന്‍സ് ഉണ്ടാകില്ല.ടീച്ചര്‍ മാത്രമായിരിക്കും ഓഡിയന്‍സ്.ക്ലാസിലെ മുഴുവന്‍ കുട്ടികളും കലിംഗയുദ്ധത്തില്‍ മരിച്ചുവീണ പടയാളികളായാല്‍ പിന്നെ ആരാണ് ഓഡിയന്‍സ്?ചിലപ്പോള്‍ ഒന്നോ രണ്ടോ ഗ്രൂപ്പുകളായിരിക്കും ഓഡിയന്‍സ്.മറ്റുള്ളവര്‍ നാടകം അവതരിപ്പിക്കുന്നവരും.പിന്നെ ഓഡിയന്‍സ് അവതാരകരും നേരത്തെ നാടകം കളിച്ചവര്‍ ഓഡിയന്‍സുമാകും.ശേഷംഎല്ലാവരും ചേര്‍ന്ന് പരസ്പരം നാടകത്തെ വിലയിരുത്തും.മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കും.



ക്ലാസുമുറിയിലെ നാടകത്തിന്റെ പ്രത്യേകതയായി പീറ്റര്‍ സ്ളേഡ് പറയുന്നത് ഇങ്ങനെയാണ്.
'All are doers,both actor and audience,going where they wish and facing any direction they like during play..It is a virile and exciting experience in which the teachers task is that of a loving ally. And in this drama two important qualities are noticeable-absorption and sincerity. Absorption is being completely wrapped up in what is being done,or what one is doing,to the exclusion of all other thoughts,including the awareness of or desire for an audience. Sincerity is a complete form of honesty in portraying a part,bringing with it an intense feeling of reality and experience,and only fully achieved in the process of acting with absorption'.
(An Introduction to Child Drama)


ക്ലാസുമുറിയിലെ നാടകം പ്രക്രിയാ ബന്ധിതമാണ്.വ്യക്തിഗതവും സംഘം ചേര്‍ന്നുള്ളതുമായ പ്രവര്‍ത്തനത്തിനാണ് അത് പ്രാമുഖ്യം നല്‍കുന്നത്.കുട്ടികളെ വിവിധതരത്തിലുള്ള അനുഭവങ്ങളിലൂടെ അത് കടത്തിവിടുന്നു.കുട്ടികളുടെ പരസ്പര വിലയിരുത്തലും സ്വയം വിലയിരുത്തലും അതിന്റെ പ്രക്രിയയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.എന്നാല്‍ തീയേറ്റര്‍ പ്രോസസ് ഓറിയന്റഡ് അല്ല.

ക്ലാസിലെ മുഴുവന്‍ കുട്ടികളും നാടകത്തില്‍ സജീവമായി പങ്കെടുക്കുന്നു എന്നതാണ് ക്ലാസുമുറിയിലെ നാടകത്തിന്റെ മറ്റൊരു പ്രത്യകത.ലജ്ജാലുക്കളും പലതരത്തിലുള്ള inhibitionsഅനുഭവിക്കുന്ന കുട്ടികളും അതില്‍ പങ്കാളികളാകും.ക്ലാസുമുറിയിലെ നാടകം അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.ഭിന്നശേഷിയുള്ള കുട്ടികളെ അടക്കം അതിന് ഉള്‍ക്കൊള്ളാന്‍ കഴിയും.ഇത് ചെയ്യുന്നതോടെ കുട്ടികളുടെ പതുക്കെയുളള വികാസം നമുക്ക് നേരിട്ട് അറിയാന്‍ കഴിയും.നാടകം കുട്ടികളെ വൈകാരികമായി സ്വാധീനിക്കുന്നതുകൊണ്ട് അവരുടെ സ്വഭാവത്തിലടക്കം ഗുണപരമായ മാറ്റം കാണാം.അതുകൊണ്ടാണ് നാടകം ഒരു തെറാപ്പികൂടിയാണെന്ന് പീറ്റര്‍ സ്ലേഡ് തന്റെ  പുസ്തകത്തില്‍ പറയുന്നത്. തീയേറ്റിന് ഒരിക്കലും  സാധ്യമല്ലാത്ത കാര്യമാണിത്.


ഇംപ്രോവൈസ്ഡ് ഡ്രാമ ഇംഗ്ലീഷ് ക്ലാസുമുറിയില്‍ കുറച്ചുനാള്‍ ചെയ്തുനോക്കിയ അനുഭവം ഞങ്ങള്‍ക്കുണ്ട്.അത് കുട്ടികളുടെ സംസാരശേഷിയിലും എഴുത്തിലും വായനയിലുമൊക്കെ ഉണ്ടാക്കിയമാറ്റം വളരെ വലുതായിരുന്നു.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മറ്റു വിഷയങ്ങളിലും ഇതു ചെയ്യാന്‍ ശ്രമിക്കുന്നു.
ബ്രിയാന്‍ വേ,പീറ്റര്‍ സ്ലേഡ്,അമേരിക്കയിലെ ഡൊറോത്തി ഹീത്ത്കോട്ട് തുടങ്ങടവരെല്ലാം തന്നെ വിദ്യാഭ്യാസത്തില്‍ നാടകം പ്രയോഗിക്കേണ്ടതിന്റെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്തിയവരാണ്.വിദ്യാഭ്യാസത്തില്‍ നാടകത്തിന്റ പ്രയോഗം കുട്ടികളെ പരിപൂര്‍ണ്ണ വ്യക്തിത്വത്തിന്റെ ഉടമകളാക്കിമാറ്റും എന്നവര്‍ പ്രയോഗത്തിലൂടെ തെളിയിച്ചു.ക്ലാസുമുറിയില്‍ തീയേറ്റര്‍ പ്രയോഗിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് ഇവര്‍ ഏകാഭിപ്രായക്കാരായിരുന്നു.


കേരളത്തില്‍ ആദ്യമായി വിദ്യാഭ്യാസത്തില്‍ നാടക പ്രയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്തിയത് കണ്ണൂര്‍ ജില്ലയില്‍ പിലാത്തറ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പടവ് ക്രിയേറ്റീവ് തീയേറ്റര്‍ ആണ്.കഴിഞ്ഞ നിരവധി വര്‍ഷത്തെ അന്വേഷണത്തിന്റെ പഠനത്തിന്റേയും ഫലമായാണ് അവര്‍ കുട്ടികള്‍ക്കു വേണ്ടി ഒരു പ്രവര്‍ത്തന പദ്ധതി രൂപ്പെടുത്തിയെടുത്തത്. ക്ലാസുമുറിക്ക് പുറത്ത് കട്ടികള്‍ക്ക് നല്‍കുന്ന, രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കുന്ന പ്രക്രിയാബന്ധിതമായ തയ്യാറാക്കിയ മൊഡ്യൂളുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ക്യാമ്പുകളായിരുന്നു അവരുടെ മുഖ്യപ്രവര്‍ത്തന മേഖല.ഒപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അധ്യാപകര്‍ക്കും ക്യാമ്പുകള്‍ നടത്തി.ഈ ക്യാമ്പുകളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ സന്തോഷവും ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ അവര്‍ക്കുണ്ടാകുന്ന മാറ്റവും ആരെയും അത്ഭുതപ്പെടുത്തും.എന്നാല്‍ ഇത് ക്ലാസുമുറിയിലെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കിമാറ്റാനുള്ള ശ്രമത്തെ  മുന്നോട്ടുകൊണ്ടുപോകാന്‍ പടവിന് കഴിഞ്ഞില്ല.ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്  പാഠഭാഗവുമായി ഇതിനെ ഉള്‍ച്ചേര്‍ക്കാനുള്ള ശ്രമം നടത്തുന്നതിനുപകരം ഇതിനെ അവഗണിക്കുന്ന സമീപനമായിരുന്നു നമ്മുടെ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെയും മറ്റും ഭാഗത്തുനിന്നുമുണ്ടായത്.

വിദ്യാഭ്യാസത്തില്‍ നാടകത്തിന്റെ പ്രയോഗവുമായി ബന്ധപ്പെട്ട് നാം ഒന്നോ രണ്ടോ ചുവടുകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.അതിനെ ഇനിയും മുന്നോട്ടുകൊണ്ടുപോകാനാണ് എസ്.എസ്.എ പോലുള്ള സ്ഥാപനങ്ങള്‍ ശ്രമിക്കേണ്ടത്.En@ct പോലുള്ള പരിപാടികള്‍ ഇംഗ്ലീഷ് പഠനത്തെ മെച്ചപ്പെടുത്തുകയല്ല,തെറ്റായ വഴിയിലേക്ക് നയിക്കുകയാണ് ചെയ്യുക.



Saturday 13 February 2016

ശാസ്ത്രപഠനത്തിലേക്കുള്ള വഴികള്‍



ഏഴാം ക്ലാസിലെ കുട്ടികള്‍ കഴിഞ്ഞ ആഴ്ച സ്ക്കൂളില്‍ ഒരു പ്രദര്‍ശനം ഒരുക്കി.സയന്‍സ് ക്ലാസില്‍ അവര്‍ നിര്‍മ്മിച്ച ഉപകരണങ്ങളും അതിന്റെ പ്രവര്‍ത്തന രീതിയും ഒന്നാം ക്ലാസുമുതല്‍ മുകളിലോട്ടുള്ള കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നതായിരുന്നു പ്രദര്‍ശനം.ഓരോ ഉപകരണത്തിന്റേയും പ്രവര്‍ത്തനരീതിയും അതില്‍ ഉപയോഗപ്പെടുത്തുന്ന ശാസ്ത്രതത്വവുമൊക്കെ ചാര്‍ട്ടിലും കടലാസിലുമൊക്കയായി എഴുതിത്തൂക്കിയിട്ടിരുന്നു.വിവിധ ക്ലാസുകളിലെ കുട്ടികള്‍ നല്ല താത്പര്യത്തോടെയായിരുന്നു ആ പ്രദര്‍ശനം നോക്കിക്കണ്ടത്.

കണ്ണാടികൊണ്ട് നിര്‍മ്മിച്ച വിവിധതരം പെരിസ്ക്കോപ്പുകള്‍,പല വലുപ്പത്തിലുള്ള കാലിഡോസ്കോപ്പ്,കണ്ണാടിക്കൂട്ടിലെ രാജപാത,പതന-പ്രതിപതന കിരണങ്ങളുടെ കോണളവ് കാണാനുള്ള ഉപകരണം,കണ്ണാടികള്‍ കൊണ്ട് അനന്ത പ്രതിബിംബം ഉണ്ടാക്കുന്ന രീതി,അലുമീനിയം ഫോയിലുകളും പെയിന്റും  കൊണ്ട് നിര്‍മ്മിച്ച ഗോളിയ ദര്‍പ്പണങ്ങളുടെ മോഡലുകള്‍,ഫിലമെന്റ് ബള്‍ബില്‍ വെള്ളം നിറച്ച് നിര്‍മ്മിച്ച  കോണ്‍വെക്സ് ലെന്‍സും അതിന്റെ സ്റ്റാന്റും...

ഇത്രയും ഉപകരണങ്ങള്‍ 'പ്രകാശവിസ്മയങ്ങള്‍' എന്ന ഒറ്റ യൂണിറ്റ് പഠിക്കുന്നതിന്റെ  ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ചവയാണ്.ഏഴാം ക്ലാസിലെ അടിസ്ഥാനശാസ്ത്രപുസ്തകത്തിലെ ഏഴു യൂണിറ്റുകള്‍ പഠിപ്പിച്ചു കഴിഞ്ഞപ്പോള്‍ ക്ലാസില്‍ രൂപപ്പെട്ട ഉപകരണങ്ങള്‍ക്ക് കണക്കില്ല. കുട്ടികള്‍ നിര്‍മ്മിച്ച ജൈവകീടനാശിനിയും പലതരം ലിറ്റ്മസ് പേപ്പറുകളും മൈദയും ഫെവിക്കോളും കൊണ്ട് നിര്‍മ്മിച്ച കിഡ്നിയുടെ മാതൃകയുമൊക്കെ അതില്‍പെടും.

ലളിതമായ ഉപകരണങ്ങളാണ് എല്ലാം.ഓരോന്നിലും കുട്ടികളുടെ കൈയടയാളം പതിഞ്ഞിട്ടുണ്ട്.ഓരോ ഉപകരണവും അതിന്റെ ഉപയോഗവും കുട്ടികളുടെ പഠനത്തെക്കുറിച്ച് നമ്മോട് പലതും പറയുന്നുണ്ട്.അവരുടെ അന്വേഷണങ്ങളും കണ്ടെത്തലുകളും  വിജയവും പരാജയവുമൊക്കെ കുട്ടികള്‍ നിര്‍മ്മിച്ച ഈ ഉപകരണങ്ങളില്‍ ഒളിഞ്ഞുകിടപ്പുണ്ട്.അതിലവരുടെ താത്പര്യവും ചിന്തയും ഭാവനയും വൈദഗ്ദ്യവുണ്ട്.

ഏഴാം ക്ലാസുകാരെ സയന്‍സ് പഠിപ്പിക്കുന്നത് സീമ ടീച്ചറാണ്.കുട്ടികള്‍ ഈ രീതിയിലാണ് സയന്‍സ് പഠിക്കേണ്ടത് എന്നാണ് ടീച്ചറുടെ അഭിപ്രായം.
എന്തുകൊണ്ടാണ് ടീച്ചര്‍ ഇങ്ങനെ പറയുന്നത്?



 ശാസ്ത്രീയ ധാരണകള്‍ (scientific concepts)രൂപീകരിക്കാന്‍ കുട്ടികള്‍ നേരിടുന്ന പ്രയാസമാണ് സയന്‍സ് ക്ലാസിലെ ഒരു മുഖ്യ പ്രശ്നം. concept കള്‍ പലപ്പോഴും കേവലമായ വിവരങ്ങള്‍(informations) മാത്രമായി നില്‍ക്കുന്നു.ഉദാഹരണമായി 'ആഴം കൂടുന്തോറും ദ്രാവകമര്‍ദ്ദം കൂടുന്നു' എന്ന ധാരണ കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു information മാത്രമാണ്.ഇതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുമ്പോഴാണ് അത് അവരുടെ ധാരണയായി മാറുന്നത്.ക്ലാസുമുറിയില്‍ ഈ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് എങ്ങനെയെല്ലാമാണ് ലഭ്യമാകുന്നത്?

  1. ടീച്ചര്‍ കുട്ടികള്‍ക്കു മുന്നില്‍ ചെയ്തു കാണിക്കുന്ന പരീക്ഷണങ്ങളിലൂടെ.
  2. കുട്ടികള്‍ സംഘം ചേര്‍ന്ന് ഈ പരീക്ഷണങ്ങള്‍ ചെയ്യുന്നതിലൂടെ
  3. കുട്ടികള്‍ സ്വന്തമായി ഉപകരണങ്ങള്‍ രൂപകല്പന ചെയ്ത് പരീക്ഷണങ്ങള്‍ ചെയ്യുന്നതിലൂടെ.

സാധാരണയായി ഒരു സയന്‍സ് ക്ലാസില്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്നത് ഒന്നാമത്തെ അനുഭവമാണ്.പരീക്ഷണങ്ങള്‍ ടീച്ചര്‍ ചെയ്തുകാണിക്കുന്നു.കുട്ടികള്‍ നീരീക്ഷിക്കുന്നു.നിഗമനങ്ങള്‍ രൂപപ്പെടുത്തുന്നു.ഏഴാം ക്ലാസിലെ ശാസ്ത്രപാഠപുസ്തകവും ഊന്നല്‍ നല്‍കുന്നത് ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ക്കാണ്.അതിലെ മിക്ക പരീക്ഷണങ്ങളും ടീച്ചറെ കേന്ദ്രീകരിച്ചുള്ളതാണ്.

യു.പി.സ്ക്കൂളുകളിലെ ലബോറട്ടറികള്‍ ഇപ്പോഴും ശൈശവാവസ്ഥയില്‍ തന്നെയാണ്.ഒരു മൈക്രോസ്ക്കോപ്പുകൊണ്ടോ ഒന്നോരണ്ടോ സ്പിരിറ്റ് ലാംബ് കൊണ്ടോ അഞ്ചോ ആറോ പരീക്ഷണനാളികള്‍കൊണ്ടോ കുട്ടികള്‍ക്ക്  സംഘം ചേര്‍ന്ന് പരീക്ഷണങ്ങള്‍ ചെയ്യാന്‍ കഴിയില്ല.പുതിയ പാഠ്യപദ്ധതിക്ക് അനുസരണമായി ലബോറട്ടറികള്‍ പരിഷ്ക്കരിക്കപ്പെട്ടില്ല.അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക്  സ്വയം പരീക്ഷണങ്ങള്‍ ചെയ്യാനുള്ള അവസരം ഇന്ന് ക്ലാസുമുറികളില്‍ നിലവിലില്ല.

ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം പുല്ലൂര്‍ സ്ക്കൂളിലെ ഏഴാംക്ലാസുകാരുടെ സയന്‍സ് പഠനത്തെ നോക്കിക്കാണാന്‍.കുട്ടികള്‍ സ്വന്തമായി ഉപകരണങ്ങള്‍ രൂപകല്പന ചെയ്ത് പരീക്ഷണങ്ങള്‍ ചെയ്യുക എന്നത് ശാസ്ത്രപഠനത്തിന്റെ കേന്ദ്രസ്ഥാനത്ത് കുട്ടികളെ പ്രതിഷ്ഠിക്കലാണ്.അതോടെ ശാസ്ത്രപഠനത്തിന് പുതിയ മാനം കൈവരുന്നു.ശാസ്ത്രം എന്നത് കുട്ടികളുടെ പ്രയപ്പെട്ട വിഷയമായി മാറുന്നു.

നിര്‍മ്മാണം എന്നത്  കുട്ടികളുടെ ഭാവനയും സര്‍ഗ്ഗാത്മകതയുമായി ബന്ധപ്പെട്ട് കിടക്കുന്നു.എന്തെങ്കിലുമൊക്കെ നിര്‍മ്മിക്കുക എന്ന കുട്ടികളുടെ സഹജമായ താത്പര്യത്തെയാണ് ശാസ്ത്രക്ലാസില്‍ ടീച്ചര്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.ഉപകരണങ്ങള്‍ നിര്‍മ്മിക്കുക,അത് ഉപയോഗിച്ച് പരീക്ഷണങ്ങള്‍ ചെയ്യുക,അത് വീണ്ടും നവീകരിക്കുക തുടങ്ങിയ ശാസ്ത്രപഠനത്തിന്റെ രീതി കുട്ടികള്‍ സ്വായത്തമാക്കുന്നത് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ്.

അഭിജിത്ത് നിര്‍മ്മിച്ച ശ്വാസകോശത്തിന്റെ മാതൃക കാണുക.സാധാരണ കുട്ടകള്‍ നിര്‍മ്മിക്കുന്നതില്‍നിന്നും വ്യത്യസ്തമാണിത്.പ്ലാസ്റ്റിക്ക് കുപ്പിക്ക്  ഒരു കുട്ടിയുടെ രൂപ ഭാവങ്ങള്‍ നല്‍കിയിരിക്കുന്നു അവന്‍.നിര്‍മ്മാണത്തില്‍ തന്റെ ഭാവനാശേഷി അവന്‍ നന്നായി ഉപയോഗിച്ചിരിക്കുന്നു. 


ശാസ്ത്രീയ ധാരണകള്‍ കുട്ടികള്‍ എളുപ്പം സ്വാംശീകരിക്കുന്നത് അവര്‍തന്നെ ഉപകരണങ്ങള്‍ നിര്‍മ്മിച്ച് പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ്. മുന്നോക്കക്കാര്‍ക്കും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും  ഇത് ഒരുപോലെ  ഗുണകരമാകും.പഠനപിന്നോക്കാവസ്ഥ അനുഭവിക്കുന്ന കുട്ടികള്‍ക്ക് സയന്‍സ് കോണ്‍സപ്റ്റുകള്‍ രൂപീകരിക്കാന്‍ ഏറെ സഹായകമായിരിക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍.ഇത് പഠനത്തിന്റെ ഭാഗമാക്കിയതിനുശേഷം ടേം വിലയിരുത്തലുകളില്‍ കുട്ടികളുടെ ഗ്രേഡിങ്ങ് നിലവാരം ഉയര്‍ന്നതിന്റെ കൃത്യമായ കണക്കുകള്‍ ടീച്ചറുടെ പക്കലുണ്ട്.കുട്ടികളില്‍ ശാസ്ത്രവിഷയത്തില്‍  താത്പര്യം ജനിപ്പിക്കുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തന്നെയാണെന്നതില്‍ സംശയമില്ല.

ശാസ്ത്രപഠനക്ലാസില്‍ കുട്ടികള്‍ കേന്ദ്രസ്ഥാനത്ത് വരുന്നതെപ്പോഴാണെന്നും എങ്ങനെയാണെന്നും സീമ ടീച്ചറുടെ ക്ലാസ് നമുക്ക് കാണിച്ചു തരുന്നു.ഈ ഏഴാം ക്ലാസ് ഒരു ചൂണ്ടുപലകയാണ്.ഭാവിയിലെ ശാസ്ത്രപഠനക്ലാസ് എങ്ങനെയായിരിക്കണം എന്നതിലേക്കുള്ള ചൂണ്ടുപലക.





Sunday 7 February 2016

അശ്വതിക്കുവേണ്ടി ഒരു പഠനയാത്ര


"…..പക്ഷേ,അവിടുന്നങ്ങോട്ട് സംഗതി ദുഷ്ക്കരമായിരുന്നു.ടോട്ടോച്ചാന്‍ ഒറ്റച്ചാട്ടത്തിന് കൊമ്പിലെത്തി.പക്ഷേ,എത്രശ്രമിച്ചിട്ടും യാസ്വാക്കിച്ചാനെ മരക്കൊമ്പിലെത്തിക്കാന്‍ അവള്‍ക്കായില്ല.കോണിയില്‍ അള്ളിപ്പിടിച്ചുകൊണ്ട് തലയുയര്‍ത്തി അവന്‍ അവളെ നോക്കി.അതു കണ്ടപ്പോള്‍ ടോട്ടോച്ചാന് പെട്ടെന്ന് കരച്ചില്‍വന്നു.യാസ്വാക്കിച്ചാനെ തന്റെ മരത്തില്‍ കയറ്റാനുള്ള അവളുടെ ആഗ്രഹം അത്രയേറെ അദമ്യമായിരുന്നു....
.....യാസ്വാക്കിച്ചാന്‍ മുകളിലെത്തി.
മരക്കൊമ്പില്‍ അവര്‍ മുഖത്തോടുമുഖം നോക്കി നിന്നു.വിയര്‍പ്പില്‍ കുതിര്‍ന്ന തലമുടിയൊതുക്കി,താഴ്മമയോടെ തല കുമ്പിട്ട് കൊച്ചുടോട്ടോ പറഞ്ഞു.
"എന്റെ മരത്തിലേക്ക് സ്വാഗതം......”
മരക്കൊമ്പില്‍ നിന്നുള്ള വിദൂരദൃശ്യങ്ങള്‍ യാസ്വാക്കിച്ചാന് പുതുമയായിരുന്നു.ജീവിതത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം.
"ഹായ്,അപ്പൊ മരത്തിക്കേറ്യാല് ഇങ്ങന്യാ ഇരിക്ക്യാ,അല്ലേ."അവന്‍ നിറഞ്ഞ ആഹ്ലാദത്തോടെ പറഞ്ഞു.”
-ടോട്ടോച്ചാന്‍



കുട്ടികള്‍ക്കൊപ്പം എത്രയോ പഠനയാത്രകളില്‍ പങ്കെടുത്തിരിക്കുന്നു.
പക്ഷേ,ഞങ്ങളുടെ ഇത്തവണത്തെ വയനാട്-ഊട്ടി യാത്ര തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരുന്നു.യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഞങ്ങള്‍ തിരിച്ചറിഞ്ഞത്, ഈ യാത്ര അശ്വതിക്ക് വേണ്ടിയായിരുന്നു എന്ന്.


ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് അശ്വതി.കാലിന് ഇത്തിരി വയ്യായ്കയുണ്ട്.രണ്ടുകാലുകളും ഉള്ളോട്ട് അല്പം വളഞ്ഞിരിക്കുന്നു.ഇതു കാരണം അശ്വതിക്ക് ദീര്‍ഘദൂരം നടക്കാന്‍  പ്രയാസമാണ്.അവള്‍ സ്ക്കൂളിലേക്ക് വരുന്നതും പോകുന്നതുമൊക്കെ കൂട്ടുകാരികളുടെ സഹായത്തോടെയാണ്.
ടൂര്‍ അനൗണ്‍സ് ചെയ്ത അന്നുതന്നെ അശ്വതിയുടെ ക്ലാസിലെ കുറച്ച് കുട്ടികള്‍ വന്ന് എന്നോട് പറഞ്ഞു.

"മാഷേ,അശ്വതിക്കും ടൂറിന് വരണമെന്നുണ്ട്.അവളേയും കൂട്ടില്ലേ?”
"പിന്നെന്താ?അവള്‍ വരുന്നെങ്കില്‍ തീര്‍ച്ചയായും കൂട്ടും.”
എന്റെ മറുപടി കേട്ട് കുട്ടികള്‍ക്ക് സന്തോഷമായി.അവര്‍ വിവരം

പറയാനായി അശ്വതിയുടെ അടുത്തേക്ക് ഓടി.

കുട്ടികളോട് അങ്ങിനെ പറഞ്ഞുവെങ്കിലും ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു.
ബസ്സിലാണ് പോകുന്നതെങ്കിലും ബസ്സിറങ്ങിയാല്‍ പല സ്ഥലങ്ങളിലേക്കും നടക്കേണ്ടതായി വരും.കയറ്റവും ഇറക്കവുമുണ്ടാകും.അവിടെ വാഹനങ്ങള്‍ ലഭ്യമാകില്ല.അശ്വതിക്ക് ഇത്രയും ദൂരം നടക്കാന്‍ കഴിയുമോ?
ടൂര്‍ കമ്മിറ്റിക്കാര്‍കൂടിയിരുന്നു പ്രശ്നം ചര്‍ച്ചചെയ്തു.കുട്ടികളെക്കൊണ്ട് മാത്രം അവളെ സഹായിക്കാന്‍ കഴിഞ്ഞെന്നു വരില്ല.അവള്‍ക്കുവേണ്ടി മാത്രമായി ഒരു സഹായിയെക്കൂടി ഒപ്പം കൂട്ടണം.
 അശ്വതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു.അവളുടെ ഇളയമ്മ ഒപ്പം വരാമെന്നേറ്റു.അങ്ങിനെ അശ്വതിയും യാത്രാസംഘത്തിലെ അംഗമായി.


അശ്വതിയുടെ ജീവിതത്തില്‍ ആദ്യമായാണ് അവള്‍ ഇത്രയും ദൂരം യാത്രചെയ്യുന്നത്.
യാത്ര വിചാരിച്ച്  അശ്വതിക്ക് ഊണും ഉറക്കവുമില്ലാതായെന്ന് അവളുടെ ഇളയമ്മ പറഞ്ഞു.
അശ്വതിയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് കുരുക്കുന്നു. അവള്‍ ഉയരത്തിലേക്ക് പറക്കാന്‍ തുടങ്ങുന്നു.അവളുടെ ഭംഗിയുള്ള കണ്ണുകള്‍ക്ക് എന്തെന്നില്ലാത്ത തിളക്കം.

കുറുവ ദ്വീപിലെത്തിയപ്പോള്‍ അശ്വതി വിസ്മയത്തോടെ ചുറ്റും നോക്കി.
ചങ്ങാടത്തിലെ യാത്ര അവള്‍ ആസ്വദിച്ചു.
"മാഷെ, ആദ്യായിറ്റാണ് ചങ്ങാടത്തില്‍ കയറുന്നത്.”
അവള്‍ സന്തോഷത്തോടെ പറഞ്ഞു.അവള്‍ക്ക് ചങ്ങാടത്തില്‍ കയറാനോ ഇറങ്ങനോ ഒന്നും പ്രയാസമുണ്ടായില്ല.അവളുടെ കൂട്ടുകാരികള്‍ ഊന്നുവടിപോലെ ഒപ്പമുണ്ട്.


കുറുവ ദ്വീപിലെ മരത്തണലിലൂടെ പക്ഷികളുടെ സംഗീതം ആസ്വദിച്ച് ഞങ്ങള്‍ നടന്നു.അവിടുത്തെ സസ്യവൈവിധ്യം ഞങ്ങളെ അത്ഭുതപ്പെടുത്തി.

വലിയ പാറക്കല്ലുകളില്‍ തട്ടിച്ചിതറിയൊഴുകുന്ന കബനീനദി.വെള്ളം കുറവാണ്.കുട്ടികള്‍ പാറക്കല്ലുകളിലേക്ക് ചാടി നദി മുറിച്ചു കടക്കാന്‍ തുടങ്ങി.


കുട്ടികള്‍ ഒരു നിമിഷം അശ്വതിയെ മറന്നു.നദി മുറിച്ചു കടക്കുന്ന ത്രില്ലിലാണ് അവരോരുത്തരും.
അശ്വതി കരയില്‍ നിന്നു. അവള്‍ക്കും പാറക്കെട്ടുകളിലേക്ക് എടുത്തുചാടണമെന്ന ആഗ്രഹമുണ്ട്.പക്ഷേ,എങ്ങിനെ?
അവളുടെ മുഖം മ്ലാനമായി.
"അശ്വതി വരൂ..”
ഒരു പാറക്കല്ലിനുമുകളില്‍നിന്ന് ഞാന്‍ അവള്‍ക്കുനേരെ കൈനീട്ടി.അവള്‍ എന്റെ കൈയില്‍ മുറുകെ പിടിച്ചു.
ആദ്യമായി നടക്കാന്‍ തുടങ്ങുന്ന കുട്ടിയെപ്പോലെ അവള്‍ തന്റെ  ദുര്‍ബലമായ പാദങ്ങള്‍ പാറക്കക്കല്ലിനുമുകളിലേക്ക് കയറ്റിവെച്ചു.പാറക്കലിനു നല്ല വഴുക്കലുണ്ടയിരുന്നു.എങ്കിലും തന്റെ ശ്രമത്തില്‍ അവള്‍ വിജയിച്ചു.വീണ്ടും അവര്‍ നദിയിലിറങ്ങി അടുത്ത പാറക്കല്ലിലേക്കു കയറി.മറ്റു സഹപ്രവര്‍ത്തകരും അവളെ സഹായിക്കാനെത്തി.
അവളുടെ മുഖം സന്തോഷംകൊണ്ട് വിടര്‍ന്നു.കബനിയുടെ തെളിമയാര്‍ന്ന, തണുത്ത ജലത്തിലേക്ക് പാദങ്ങള്‍ നീട്ടിവെച്ച് അവള്‍ അല്പസമയം വിശ്രമിച്ചു.


കുറുവദ്വീപിലെ മുളകൊണ്ടുണ്ടാക്കിയ ഇരിപ്പിടത്തില്‍ ഒറ്റയ്ക്കിരുന്ന് അവള്‍ തന്റെ നോട്ടുപുസ്തകത്തില്‍ എന്തോ കുത്തിക്കുറിക്കുന്നതു കണ്ടു.ഭംഗികുറഞ്ഞ അക്ഷരത്തിലെഴുതിയ ആ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെ
'കുറുവദ്വീപിന് നന്ദി.ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ദിവസം സമ്മാനിച്ചതിന്....'


ഞങ്ങളുടെ അടുത്ത ലക്ഷ്യം ഇടയ്ക്കല്‍ ഗുഹയായിരുന്നു.ബസ്സിറങ്ങിയാല്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരം നടക്കണം അമ്പുകുത്തിമലയുടെ ചുവട്ടിലേക്ക്.അത് കയറ്റമാണ്.അവിടെ നിന്നും അമ്പുകുത്തി മലയുടെ ഉച്ചിയിലേക്കു കയറണം.വലിയ കയറ്റം.സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 1200അടി ഉയരത്തിലാണ് ഇടയ്ക്കല്‍ ഗുഹ.

ബസ്സ് ഇറങ്ങിയ സ്ഥലത്തുനിന്നും അമ്പുകുത്തിമലയുടെ ചുവട്ടിലേക്കെത്താന്‍  അശ്വതിക്ക് വേണ്ടി എന്തെങ്കിലും വാഹനം-റിക്ഷയോ മറ്റോ കിട്ടുമോയെന്ന് ഞങ്ങള്‍ അന്വേഷിച്ചു.ഒന്നും ലഭ്യമായില്ല.നമ്മുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളൊന്നും ഭിന്നശേഷിക്കാരെ പരിഗണിക്കുന്നില്ലെന്ന് ഞങ്ങള്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടു.

പക്ഷേ,അശ്വതിക്ക് ഒരു കൂസലുമില്ല.അവളുടെ ഇളയമ്മയുടെ കൈപിടിച്ച് കൂട്ടുകാര്‍ക്കൊപ്പം കളിതമാശകള്‍ പറഞ്ഞ് അശ്വതി നടന്നു.വഴിയില്‍ കണ്ട കുരങ്ങന്‍മാരോട് അവള്‍ ആംഗ്യഭാഷയില്‍ സംസാരിച്ചു.

അമ്പുകുത്തിമലയുടെ ചുവട്ടിലെത്തിയപ്പോഴേക്കും അവള്‍ ക്ഷീണിച്ചുപോയിരുന്നു.നെറ്റിയും മുഖവും വിയര്‍പ്പില്‍ കുതിര്‍ന്നു.ടിക്കറ്റ് കൗണ്ടറിനു സമീപം അവളെ ഇരുത്തി.കുടിക്കാന്‍ വെള്ളം കൊടുത്തു.

അമ്പുകുത്തി മലയുടെ ഉച്ചിയിലാണ് ഇടയ്ക്കല്‍ ഗുഹ.
ഈ മല കയറാന്‍ അശ്വതിക്ക് കഴിയുമോ?അവളുടെ കൂട്ടുകാരികള്‍ മുഖത്തോടുമുഖം നോക്കി.അവര്‍ക്ക് സങ്കടം വന്നു.അവര്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.


ആദ്യം കൂറ്റന്‍ പാറക്കെട്ടുകള്‍ കയറിമറിയണം.പിന്നെ പടികളാണ്.പടികള്‍ക്ക് കൈവരികളുണ്ട്.അതില്‍ പിടിച്ച് അശ്വതിക്കെ പതുക്കെ കയറാന്‍ കഴിയുമോ?
"മാഷെ,അശ്വതിയെ എങ്ങനെയെങ്കിലും...”
അവര്‍ ഞങ്ങളുടെ അടുത്തുവന്ന് അപേക്ഷാസ്വരത്തില്‍ പറഞ്ഞു.
"അശ്വതിയുടെ ആത്മവിശ്വാസം പോലെയിരിക്കും.അവളെന്തു പറയുന്നുവെന്ന് നമുക്ക് നോക്കാം.”


ഞാന്‍ അശ്വതിയുടെ അടുത്ത് ചെന്ന് ചോദിച്ചു.
"അശ്വതീ,നിനക്ക് ഇടയ്ക്കല്‍ ഗുഹ കാണണോ?”
"കാണണം."അശ്വതി ഉടന്‍ മറുപടി പറഞ്ഞു.
"ഈ മല നിനക്ക് കയറാന്‍ കഴിയുമോ?”
"കഴിയും."
അശ്വതി ആത്മവിശ്വാസത്തോടെ പറഞ്ഞു.
പിന്നെ ഞങ്ങള്‍ കൂടുതലൊന്നും ആലോചിച്ചില്ല.
മറ്റു കുട്ടികളെയൊക്കെ ആദ്യം കയറ്റിവിട്ടു.ഞാനും രാധിക ടീച്ചറും വത്സലയും അശ്വതിയേയും കൊണ്ട് പുറകെ നടന്നു.


അതി സാഹസികമായിരുന്നു ആ യാത്ര.പടികളിലേക്കെത്താന്‍ കുറച്ചു ദൂരം കയറണം.ഉരുളന്‍ പാറക്കല്ലുകള്‍ കയറിമറിയണം.ഞാന്‍ മുന്നില്‍ കയറും.അശ്വതിയുടെ കൈ പിടിക്കും.വത്സലയും ടീച്ചറും ചേര്‍ന്ന് അവളെ പുറകെ നിന്ന് തള്ളും.അശ്വതി നല്ല ഭാരമുള്ള കുട്ടിയാണ്.ഒന്നു കാല്‍ വഴുതിയാല്‍ ഞങ്ങള്‍ നാലുപേരും അങ്ങ് താഴേക്കു പതിക്കും.ഓരോ തടസ്സവും പിന്നിടുമ്പോള്‍ അല്പ സമയം വിശ്രമിക്കും.തണുത്തവെള്ളം കൊണ്ട് അശ്വതിയുടെ മുഖം കഴുകും.വീണ്ടും യാത്ര തുടരും.

അന്ന് നല്ല തിരക്കുള്ള ദിവസമായിരുന്നു.പല വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളും മുതിര്‍ന്നവരുമൊക്കെചേര്‍ന്ന് ധാരാളം ആളുകളുണ്ട്.കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം കടന്നുപോകാന്‍ പറ്റുന്ന വഴിയില്‍ വേഗം കയറിവരുന്ന അവര്‍ക്ക് മാര്‍ഗതടസ്സം സൃഷ്ടിക്കാതെ ഒതുങ്ങി നില്‍ക്കണം.
യാത്രികരൊക്കെ അശ്വതിക്ക് വിജയം നേര്‍ന്നു.
"ഗുഡ് ലക്ക് മോളേ,ധൈര്യത്തോടെ മുന്നോട്ട്.നിനക്ക് ഈ മല കയറാന്‍ കഴിയും...”
ആളുകളുടെ പ്രോത്സാഹനം അശ്വതിയെ ആവേശഭരിതയാക്കി.അവള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ തന്റെ മെലിഞ്ഞ് വളഞ്ഞ കാലുകള്‍ക്ക് ബലം കൊടുത്തുകൊണ്ട് കയറാന്‍ തുടങ്ങി.


കയറ്റത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു.ഇനി കുത്തനെയുള്ള പടികളാണ്.പക്ഷേ,അത് അശ്വതിക്ക് താരതമ്യേന എളുപ്പമായിരുന്നു.പടികളുടെ കൈവരികളില്‍ പിടിച്ച് അവള്‍ കയറ്റം തുടങ്ങി.അശ്വതിയുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ അമ്പുകുത്തിമലയിലെ പടികള്‍ തല കുമ്പിട്ടു.

അങ്ങനെ ഇടയ്ക്കല്‍ ഗുഹയുടെ കവാടത്തില്‍,അമ്പുകുത്തിമലയുടെ ഉച്ചിയില്‍ അശ്വതി നിന്നു.അവള്‍ ചുറ്റും നോക്കി.ആകാശത്തെ മുട്ടിയുരുമ്മി നില്‍ക്കുന്ന നീല മലനിരകള്‍.ഒരു കാറ്റുവന്ന് അവളെ തലോടി.ഈ നിമിഷം ജീവിതത്തില്‍ ഒരിക്കലും സാധ്യമാകുമെന്ന് കരുതിയിരിക്കില്ല അവള്‍.
അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി.


ഇടയ്ക്കല്‍ ഗുഹയുടെ പ്രാധാന്യം ഗൈഡ് അവള്‍ക്കുവേണ്ടി മാത്രമായി പറഞ്ഞു കൊടുത്തു.ഗുഹാമനുഷ്യര്‍ ഭിത്തിയില്‍ കോറിയിട്ട ചിത്രങ്ങള്‍ അവള്‍ വിസ്മയത്തോടെ നോക്കിക്കണ്ടു.
ഏതാണ്ട് ഇരുപത് മിനുട്ട് സമയം ഞങ്ങള്‍ അവിടെ ചെലവഴിച്ചു.
പിന്നെ തിരിച്ചിറക്കം.അതു താരതമ്യേന എളുപ്പമായിരുന്നു.ഇടയ്ക്കിടെ വിശ്രമിച്ചുകൊണ്ട്,പതുക്കെ പതുക്കെ ഞങ്ങള്‍ പടികള്‍ ഒന്നൊന്നായി ഇറങ്ങി.
താഴെ ഞങ്ങളുടെ സംഘം അശ്വതിയുടെ വരവും കാത്തിരിക്കുകയായിരുന്നു.


നീണ്ട കരഘോഷത്തോടെയായിരുന്നു കൂട്ടുകാര്‍ അവളെ സ്വീകരിച്ചത്.അതില്‍ ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികള്‍ മാത്രമായിരുന്നില്ല.മറ്റു വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍,അധ്യാപകര്‍,അന്യദേശക്കാരായ സഞ്ചാരികള്‍..എല്ലാവരും അശ്വതിയെ അഭിനന്ദിക്കാന്‍ അവള്‍ക്കും ചുറ്റും കൂടി.
അഭിമാനകരമായ നിമിഷം.
അശ്വതി ശരിക്കും വിതുമ്പിപ്പോയി.ഒപ്പം അവളുടെ ഇളയമ്മ വത്സലയും...


തിരിച്ച് ബസ്സിലെത്തിയപ്പോള്‍ ടൂര്‍ ഓപ്പറേറ്റര്‍ ജീവന്റെ വക അശ്വതിക്ക് ഒരു സമ്മാനം.
"ഈ യാത്രയിലെ താരം അശ്വതിയാണ്."സമ്മാനം നല്‍കിക്കൊണ്ട് അയാള്‍ പറഞ്ഞു."അശ്വതിയുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമായിരിക്കും ഇന്ന്.”