ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday 31 December 2016

സ്ക്കൂള്‍ പ്രവര്‍ത്തനക്കലണ്ടര്‍-ജനുവരി മാസം


 2017

 ജനുവരി



ജനുവരി 3 ചൊവ്വ
ന്യൂ ഇയര്‍ ആഘോഷം

  • അസംബ്ലി-പുതുവത്സരാശംസകള്‍ നേരല്‍
  • ന്യൂ ഇയര്‍ ഫ്രണ്ടിന് സമ്മാനങ്ങള്‍ നല്‍കള്‍
  • പുതുവത്സരത്തിലെ ഞാന്‍-ക്ലസ് തലം
  • സ്വയം വിശകലനം
  • പുതുവത്സരത്തില്‍ ഒരോരുത്തരും എടുക്കുന്ന തീരുമാനങ്ങള്‍ എഴുതി അവതരിപ്പിക്കല്‍
  • ഇവ ചേര്‍ത്ത് പതിപ്പ് നിര്‍മ്മിക്കല്‍

 ജനുവരി 4 ബുധന്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • അവധിക്കാല വായന-പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ്-പതിപ്പ്(വിലയിരുത്തല്‍)
  • ലഘുപരീക്ഷണങ്ങളുടെ ആസൂത്രണം(ഈ ആഴ്ച)

ജനുവരി 6 വെള്ളി
SRG യോഗം

  • രണ്ടാം ടേം മൂല്യനിര്‍ണ്ണയം-കുട്ടികളുടെ പഠന നിലവാരം -അവലോകനം
  • പ്രയാസമുള്ള മേഖലകള്‍ കണ്ടെത്തല്‍-സ്വീകരിക്കേണ്ട പുതിയ തന്ത്രങ്ങള്‍
  • ക്ലാസ് പിടിഎ-അജണ്ട
  • ജനുവരി 16 ആശാന്‍ ചരമദിനം-പ്ലാനിങ്ങ്

 ജനുവരി 9 തിങ്കള്‍
  • ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • ലഘുപരീക്ഷണങ്ങള്‍-അവതരണം,വിലയിരുത്തല്‍
  • പത്രനിര്‍മ്മാണം-നാല് ഗ്രൂപ്പ്,നാല് പത്രങ്ങള്‍

ജനുവരി 12 വ്യാഴം
ക്ലാസ് പിടിഎ

  • രണ്ടാം പാദവാര്‍ഷിക പരീക്ഷ-കുട്ടികളുടെ പ്രകടനം-അവതരണം,ചര്‍ച്ച
  • പോര്‍ട്ട് ഫോളിയോ sharing
  • ഫെബ്രുവരി മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
  • മറ്റു കാര്യങ്ങള്‍

 ജനുവരി 13 വെള്ളി
SRG യോഗം

  • ക്ലാസ് പിടിഎ-അവലോകനം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍-അവലോകനം
  • ജനുവരി 16 ആശാന്‍ ചരമദിനം-ആസൂത്രണം
  • സ്ക്കൂള്‍ വികസനക്കൂട്ടായ്മ-ആസൂത്രണം

ജനുവരി 16 തിങ്കള്‍

  • അസംബ്ലി-ആശാന്‍ അനുസ്മരണം
  • ആശാന്‍ കവിതകളുടെ ആലാപനമത്സരം(വിദ്യാരംഗം കലാസാഹിത്യ വേദി)
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • നാല് പത്രങ്ങള്‍-പ്രാകാശനവും വിലയിരുത്തലും
  • റിപ്പബ്ലിക്ക് ദിനം -ഗ്രൂപ്പ് ക്വിസ്-തയ്യാറെടുപ്പ് (ഈ ആഴ്ച)
 ജനുവരി 20 വെള്ളി
SRG യോഗം

  • റിപ്പബ്ലിക്ക് ദിനം- ആസൂത്രണം
  • സ്ക്കൂള്‍ വികസനക്കൂട്ടായ്മൃ-കോര്‍ണര്‍ യോഗങ്ങള്‍-ആസൂത്രണം

ജനുവരി 23 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • റിപ്പബ്ലിക്ക് ദിനം -ഗ്രൂപ്പ് ക്വിസ്-അവതരണം(ഗ്രൂപ്പുകള്‍ പരസ്പരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട്)
  • Creative work in English-Skit,Choreography,Magazine-Planning

 ജനുവരി 26 വ്യാഴം
റിപ്പബ്ലിക്ക് ദിനം

  • അസംബ്ലി-പ്രഭാഷണം
  • പതാകയുയര്‍ത്തല്‍
  • മിഠായി വിതരണം
  • ദേശഭക്തി ഗാനാലാപന മത്സരം
  • സ്ക്കൂള്‍ വികസനക്കൂട്ടായ്മൃ-യോഗം

ജനുവരി 27 വെള്ളി
SRG യോഗം

  • സ്ക്കൂള്‍ വികസനക്കൂട്ടായ്മൃ-പ്രവര്‍ത്തനാവലോകനം
  • യൂണിറ്റ് വിലയിരുത്തല്‍- ആസൂത്രണം
  • ജനുവരി 30-രക്തസാക്ഷിദിനം-ആസൂത്രണം

 ജനുവരി 30 തിങ്കള്‍
  • രക്തസാക്ഷിദിനം-ഗാന്ധിജി അനുസ്മരണം-അസംബ്ലി
  • ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • Creative work in English-presentation
  • ഗാന്ധി-പ്രസംഗം(ഈ ആഴ്ച)

Saturday 24 December 2016

ഒരു വിദ്യാലയം കൃഷിചെയ്യാന്‍ തുടങ്ങുമ്പോള്‍....


കൃഷിചെയ്യാന്‍ തുടങ്ങുമ്പോള്‍ ഒരു വിദ്യാലയത്തില്‍ എന്തുമാറ്റമാണുണ്ടാകുക?

വിത്തിടുന്നതും വിത്ത് മുളയ്ക്കുന്നതും ചെടിവളരുന്നതും കുട്ടികള്‍ വന്ന് നോക്കും.
അവര്‍ തങ്ങളുടെ കുഞ്ഞുകൈകള്‍കൊണ്ട് ജോലികള്‍ ചെയ്യും.
ചെടികളെ അവര്‍ ശുശ്രൂഷിക്കും.
ഇലകള്‍ തിന്നാന്‍ വരുന്ന കീടങ്ങളെ  പെറുക്കിമാറ്റും.
അവര്‍ ചെടികളെ നനയ്ക്കും.
ചെടികളില്‍ കായയുണ്ടാകുന്നത്  അത്ഭുതത്തോടെ നോക്കും.
കായ പിടിക്കാന്‍ രാസവളമോ കീടനാശിനിയോ ആവശ്യമില്ലെന്ന് അവര്‍ തിരിച്ചറിയും.
മണ്ണ് ഒരു മഹാസംഭവം തന്നെയെന്ന് അവര്‍ അത്ഭുതപ്പെടും.


ചെടികളിലെ പാകമായ കായകള്‍  വര്‍ദ്ധിച്ച ഉത്സാഹത്തോടെ പറിച്ചെടുക്കും.
പൂക്കളെക്കുറിച്ച് സയന്‍സ് ക്ലാസില്‍ പഠിച്ചതിന്റെ പ്രായോഗിക പാഠങ്ങള്‍ അവര്‍ പച്ചക്കറിത്തോട്ടത്തില്‍ കണ്ടെത്തും.ഏകലിംഗ പുഷ്പങ്ങളും ദ്വലിംഗ പുഷ്പങ്ങളുമുള്ള പച്ചക്കറികളെ അവര്‍ തിരിച്ചറിയും.അതില്‍ പരാഗണം നടക്കുന്ന രീതി അവര്‍ കണ്ടെത്തും.
"ഒരു പൂവാണ് ഒരു കായ.അതുകൊണ്ട് പൂവുകള്‍ നശിപ്പിക്കരുത്."അവര്‍ മന്ത്രിക്കും.


 ഈ കായകളാണ് ഇന്നത്തെ തങ്ങളുടെ ഉച്ചഭക്ഷണത്തിലെ ഒരിനമെന്ന് അവര്‍
തിരിച്ചറിയും.
ചിലപ്പോള്‍ കാലത്ത് സാമ്പാറിനാവശ്യമായ വെണ്ടക്കയും തക്കാളിയും വഴുതിനിങ്ങയും പച്ചമുളകും പറിക്കാന്‍ അവര്‍ നട്ടിക്കണ്ടത്തിലേക്ക് ഓടും.മറ്റു ചിലപ്പോള്‍ ഉപ്പേരിയുണ്ടാക്കാനാശ്യമായ വെണ്ടക്കയോ പയറോ കാബേജോ അവര്‍ പറിച്ചുകൊണ്ടുവരും.
അതുണ്ടാക്കാന്‍ തങ്ങളുടെ സഹായം കൂടി ആവശ്യമാണെന്ന് അവര്‍ മനസ്സിലാക്കും.
പച്ചക്കറികള്‍ ഭംഗിയായി മുറിച്ചിടാന്‍ അവര്‍ മുന്‍പന്തിയിലുണ്ടാകും.
വേണമെങ്കില്‍ തേങ്ങചിരകാനും പാചകം ചെയ്യാനും അവര്‍ തയ്യാറാകും.


 സാമ്പാറിലെ പച്ചക്കറിക്കഷണങ്ങള്‍ ഇനി ഒരിക്കലും അവര്‍ എടുത്തുകളയില്ല.
അത് എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അവര്‍ക്കറിയാം.
വിഷം തീണ്ടാത്ത ഈ പച്ചക്കറികള്‍ തങ്ങളുടെ ആരോഗ്യത്തിന് എത്ര പ്രധാനപ്പെട്ടതാണെന്ന് അവര്‍ക്കറിയാം.


 ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലഭിക്കാറുള്ള ഇലക്കറികള്‍ അവര്‍ പാഴാക്കാറേയില്ല.കാരണം അതിന്റെ പ്രാധാന്യം എന്താണെന്ന് അവര്‍ക്കിപ്പോള്‍ നന്നായി അറിയാം.
അതില്‍ തങ്ങളുടെ വിയര്‍പ്പുകൂടി അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.അങ്ങനെ പതുക്കെ പതുക്കെ അവര്‍ കൃഷിയില്‍ ആകൃഷ്ടരാകും.മണ്ണും കൃഷിയുമില്ലെങ്കില്‍ നാമില്ലെന്ന തിരിച്ചറിവ് അവരില്‍ നാമ്പിടും.കൃഷിയിടത്തില്‍ വിളയുന്നത് മഹത്തായ ജീവിത പാഠങ്ങള്‍ കൂടിയാണ്.
അങ്ങനെയങ്ങനെ,ഒരു വെറും തരിശുഭൂമിയെ മനോഹരമായ ഒരു കൃഷിയിടമാക്കിമാറ്റുക എളുപ്പമാണെന്ന് അവര്‍ തിരിച്ചറിയും.


  കൃഷിചെയ്യാന്‍ തുടങ്ങുമ്പോള്‍ ഒരു വിദ്യാലയത്തില്‍ എന്തുമാറ്റമാണുണ്ടാകുക?

മിക്ക ദിവസങ്ങളിലെയും വൈകുന്നേരങ്ങളില്‍  കുറച്ച് രക്ഷിതാക്കളും അധ്യാപകരും നട്ടിക്കണ്ടത്തില്‍ ഒത്തുകൂടും.
ചെടികളില്‍ മുളപൊട്ടുന്ന കായകളെ നോക്കി അത്ഭുതപ്പെടും.
പടര്‍ന്നുകയറുന്ന പച്ചപ്പ് അവരുടെ ദൈന്യംദിന വേവലാതികളെ ശമിപ്പിക്കും.മനസ്സിന് ആശ്വാസം പകരും.
കൃഷിക്ക് ആവശ്യമായ വെള്ളവും പരിചരണവും നല്‍കും.
ഊഴം വെച്ചുള്ള തങ്ങളുടെ ചുമതലകള്‍ നിറവേറ്റപ്പെട്ടിട്ടുണ്ടോയെന്ന് വിലയിരുത്തും.പരസ്പരം വിമര്‍ശനങ്ങളുണ്ടാകും.


 പാകമായ കായകളെ നോക്കി,അടുത്ത ദിവസത്തെ ഉച്ചഭക്ഷണത്തിന്റെ മെനു തീരുമാനിക്കുന്നത് ഇവിടെ വെച്ചായിരിക്കും.
കുട്ടികളുടെ ഭക്ഷണത്തിനുവേണ്ട കായകള്‍ മാറ്റിവെച്ച് ബാക്കിയുള്ളവ ടൗണിലെ കടകളിലേക്ക് കൊണ്ടുപോകും.
സ്ക്കൂളിന്റെ നട്ടിക്കണ്ടത്തില്‍ നിന്നും എത്തുന്ന പച്ചക്കറികള്‍ക്ക് ടൗണില്‍ നല്ല മാര്‍ക്കറ്റാണ്.എത്തേണ്ട താമസം എല്ലാം വിറ്റുതീരും.കാരണം അതിന്റെ ഗുണമെന്താണെന്ന് നാട്ടുകാര്‍ക്ക് നന്നായി അറിയാം.


 പാചകത്തിന് സഹായിക്കാനും അവരെത്തും.ഒരു പാചകക്കാരിയെക്കൊണ്ട് ഒറ്റയ്ക്ക് ഒന്നില്‍ കൂടുതല്‍ കറികളുണ്ടാക്കുക പ്രയാസമാണെന്ന് അവര്‍ക്കറിയാം.
അതിനാല്‍ ദിവസവും രണ്ടുപേര്‍വീതം ഊഴംവെച്ച് അവര്‍ വരും.ക്ലാസുതിരിച്ച് തയ്യാറാക്കിയ രക്ഷിതാക്കളുടെ ഡ്യൂട്ടി ചാര്‍ട്ട് പ്രകാരമാണ് ഇതു നടക്കുക.
ഇലക്കറിളും മറ്റും തയ്യാറാക്കുന്ന ദിവസം  ഒന്നില്‍കൂടുതല്‍ പേരുണ്ടാകും.പിന്നെ ഉച്ചഭക്ഷണം എങ്ങനെ സ്വാദിഷ്ടമാകാതിരിക്കും?


 കൃഷി രക്ഷിതാക്കളെ വിദ്യാലയത്തിന്റെ  പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്നു.
പതുക്കെ ഒരു കൂട്ടായ്മ രൂപപ്പെടുന്നു.ഈ കൂട്ടായ്മയാണ് പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിലേക്ക് വിദ്യാലയത്തെ നയിക്കുക.


നട്ടിക്കണ്ടത്തിന്റെ വരമ്പിലൂടെ നടന്നുപോകുന്ന നാട്ടുകാരോ?
അവര്‍ ദിവസേന കൃഷി കാണും.അഭിപ്രായങ്ങള്‍ പറയും.


നെല്‍കൃഷി മാത്രം ചെയ്യുന്ന വയലുകളാണ് ചുറ്റും.പച്ചക്കറി ഇവിടെ നന്നായി വിളയും.പക്ഷേ,വെള്ളമാണ് തടസ്സം.വയലിന്റെ ഒരു ഭാഗത്തായി കിണറുണ്ട്.അത് ഉപയോഗ ശൂന്യമായിക്കിടക്കുകയാണ്.അത് വൃത്തിയാക്കിയെടുക്കണം.എങ്കില്‍ ഇവിടെ സമൃദ്ധമായി പച്ചക്കറികള്‍ വിളയിക്കാം.ഈ നാട്ടിലെ ജനങ്ങള്‍ക്ക് ആവശ്യമായ അത്രയും.ഇങ്ങനെ പോകുന്നു അവരുടെ ആലോചനകള്‍.


 ഈ കൃഷിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് അടുത്ത വര്‍ഷം അവര്‍ പച്ചക്കറികൃഷി ചെയ്യാനിറങ്ങുമോ? കണ്ടറിയണം.


കൃഷിയെ വിദ്യാലയത്തിന്റെ അടുക്കളയുമായി ബന്ധിപ്പിക്കാം.ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികള്‍ ഉത്പ്പാദിപ്പിക്കുന്ന കാര്യത്തില്‍ ഒരു വിദ്യാലയത്തിന് സ്വയംപര്യാപ്തത കൈവരിക്കാം.അതുവഴി കുട്ടികള്‍ക്ക് വിഷം തീണ്ടാത്ത,പോഷക സമൃദ്ധമായ ആഹാരം നല്‍കാം.



കാനത്തൂര്‍ സ്ക്കൂളിന്റെ  കൃഷി ഒരു പരസ്യപ്പെടുത്തലാണ്.
കൃഷി ചെയ്യുന്നതിലൂടെ  ഒരു വിദ്യാലയം അതിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നു.  വിദ്യാലയം കൂടുതല്‍ ജൈവികമാകുന്നു.അത് മണ്ണിലേക്കും മനുഷ്യരിലേക്കും കുട്ടികളെ തിരിച്ചു കൊണ്ടുവരുന്നു.വിദ്യാഭ്യാസത്തെ കൃഷിയുടെ മഹത്തായ  ജീവിത പാഠങ്ങള്‍ കൊണ്ട് അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു.

കൃഷി ചെയ്യുമ്പോള്‍ ഒരു വിദ്യാലയം കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുകയാണ് ചെയ്യുന്നത്.


(കാനത്തൂര്‍ പെരുമയില്‍ നിന്ന് )





Saturday 10 December 2016

ക്ലാസുമുറിയിലെ നാടകം എന്ന ഒറ്റമൂലി


ക്ലാസുമുറിയിലെ നാടകത്തിന് കുട്ടികളുടെ പഠനത്തേയും സ്വഭാവത്തേയും ആഴത്തില്‍ സ്വാധീനിക്കാനുള്ള  ശക്തിയുണ്ട്.

ക്ലാസുമുറി നാടകം കളിക്കാനുള്ള ഒരിടം കൂടിയാകുന്നതോടെ കുട്ടികള്‍ അതില്‍ താത്പര്യത്തോടെ മുഴുകും.നാടകം കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ തൊട്ടുണര്‍ത്തുന്നതിലൂടെ ഓരോ ആവിഷ്ക്കാരവും അവര്‍ക്ക് അളവറ്റ ആനന്ദവും ആത്മവിശ്വാസവും നല്‍കും.അത് കുട്ടികളുടെ  ഏകാഗ്രത വര്‍ദ്ധിപ്പിക്കും.കുട്ടികളെ വൈകാരികമായി സ്പര്‍ശിക്കുന്നതിലൂടെ നാടകം അവരുടെ മാനസിക പിരമുറുക്കങ്ങളില്‍ അയവുവരുത്തും.അവരെ ശാന്തരാക്കും.അത് കുട്ടികളില്‍ മാനസികമായ വികാസം കൊണ്ടുവരുകയും  വൈകാരികമായ പക്വത ആര്‍ജിക്കുന്നതിലേക്ക് അവരെ നയിക്കുകയും ചെയ്യും.


 ക്ലാസുമുറിയിലെ നാടകം ഒരു ഔഷധം കൂടിയാണ്.പെരുമാറ്റ വൈകല്യങ്ങളുള്ളവര്‍ക്ക്;ശ്രദ്ധക്കുറവുള്ളവര്‍ക്ക്;പലതരത്തിലുള്ള മാനസിക പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക്.
ആറാം ക്ലാസിലെ അതുലായിരുന്നു അതെന്നെ പഠിപ്പിച്ചത്.'ഹാംമെലിനിലെ കുഴലൂത്തുകാരന്‍' എന്ന പ്രസിദ്ധമായ നാടോടിക്കഥ  ക്ലാസില്‍ പഠിപ്പിക്കുന്ന അവസരത്തില്‍.

അതുലിനെക്കുറിച്ച് ടീച്ചര്‍മാര്‍‌ പരാതി പറയാത്ത ഒരു ദിവസം പോലമുണ്ടായിരുന്നില്ല.
അവന്‍ ക്ലാസില്‍ അടങ്ങിയിരിക്കുന്നില്ല.
ക്ലാസില്‍ തീരെ ശ്രദ്ധയില്ല.
ബെല്ലടിച്ചാല്‍ എന്നും വൈകിയെത്തുന്നു.
മറ്റു കുട്ടികളെ ഉപദ്രവിക്കുന്നു.
പുസ്തകം സൂക്ഷിക്കുന്നില്ല.
കളിക്കാനുള്ള വിചാരം മാത്രമേയുള്ളു.
ഈ പറയുന്നതെല്ലാമാണ് അതുല്‍.ചില പ്രയാസങ്ങള്‍ അവന്‍ അനുഭവിക്കുന്നുണ്ട്. അതുലിന്റെ അമ്മ മരിച്ചുപോയതാണ്.അച്ഛന്‍ ഉപേക്ഷിച്ചുപോ‌യി.അമ്മയും അച്ഛാച്ചനുമാണ് അവനെ നോക്കുന്നത്.അവരവനെ നല്ല  സ്നേഹം കൊടുത്തുകൊണ്ടാണ് വളര്‍ത്തുന്നത്.


 നന്നേ ചെറുപ്പത്തില്‍ തന്നെ അവനുണ്ടായ   നഷ്ടങ്ങള്‍ അവന്റെ സ്വഭാവത്തേയും പെരുമാറ്റത്തേയും പഠനത്തേയുമൊക്കെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.എഴുത്തിലും വായനയിലും അവനു ചില്ലറ പ്രയാസങ്ങളുണ്ട്.
തപ്പിത്തടഞ്ഞാണ് വായിക്കുക.എഴുത്തും അതുപോലെത്തന്നെ.

'ഹാംമെലിനിലെ കുഴലൂത്തുകാരന്‍' ഒറ്റ  ഇരുപ്പില്‍ അവന്‍ ശ്രമപ്പെട്ട് വായിച്ചെടുക്കുന്നത് ഞാന്‍ നോക്കിനിന്നു.സാധാരണഗതിയില്‍ അത്രയും നീളമുള്ള കഥ ഒറ്റ ഇരുപ്പില്‍ അവന്‍ വായിച്ചെടുക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.കുറച്ച് വായിക്കുമ്പോള്‍ തന്നെ അവന്റെ ശ്രദ്ധ വ്യതിചലിക്കും.

 പക്ഷേ,'ഹാംമെലിനിലെ കുഴലൂത്തുകാരന്‍' അവന്‍ ശ്രദ്ധയോടെ വായിച്ചു.മനസ്സിലാകാത്തത് വീണ്ടും വായിച്ചു.ഇടയ്ക്ക് എന്റെ സഹായം തേടി.
കഥ വായിച്ചു കഴിഞ്ഞപ്പോള്‍ അവനൊരു ചോദ്യം ചോദിച്ചു.
"മാഷേ,കുഴലൂത്തുകാരന്റെ കുഴലില്‍ നിന്നും വന്ന സംഗീതം എങ്ങനെയുള്ളതായിരുക്കും?”
വല്ലാത്ത ചോദ്യം. ഞാന്‍ കൈമലര്‍ത്തി."ആവോ,എനിക്കറിയില്ല.”
ഞാനവനെ സൂക്ഷിച്ചുനോക്കി.
ആ സംഗീതം അവന്‍ കേള്‍ക്കുന്നുണ്ടോ?
അവന്‍ ഒരു ട്യൂണ്‍ മൂളി.
"മാഷേ,ഇതായിരിക്ക്വോ?"അവന്‍ ചോദിച്ചു.വിഷാദഭാവം നിഴലിക്കുന്ന ഒരു ട്യൂണ്‍.ഏതോ സിനിമാപ്പാട്ടില്‍ കേട്ടു മറന്നത്.
"അറിയില്ല.” ഞാന്‍ വീണ്ടും കൈമലര്‍ത്തി.
"അതായിരിക്കില്ല സാര്‍.എലികളെ ആകര്‍ഷിക്കാന്‍ അതിനു പറ്റില്ല.”


 അവന്‍ വീണ്ടും ദിവ്യമായ ആ സംഗീതത്തെക്കുറിച്ച്  ആലോചിച്ചിരുന്നു.
ഞാന്‍ എന്റെ മൊബൈല്‍ ഫോണ്‍ തുറന്ന് ചില സംഗീതം അവനെ കേള്‍പ്പിച്ചു.
സാക്സോഫോണ്‍,ഫ്ലൂട്ട്,ബാംസുരി...
അവന്‍ ശ്രദ്ധയോടെ കേട്ടിരുന്നു.
ഒടുവില്‍ കുറസോവയുടെ 'ഡ്രീംസി'ലെ കുറുക്കന്റെ കല്ല്യാണത്തിലെ മ്യൂസിക്ക് ഞാനവനെ കേള്‍പ്പിച്ചു.
അതവന് ഇഷ്ടപ്പെട്ടുവെന്ന് തോന്നി.
"ഒരു പക്ഷേ,ഇതുപോലെയായിരിക്കണം അത്.”

അവന്‍ അല്പസമയം എന്തോ ആലോചിച്ചിരുന്നു.
കൂമ്പന്‍ തൊപ്പിവെച്ച് ഹെമലിന്‍ നഗത്തിലെ ഊടുവഴികളിലൂടെ നടന്നു നീങ്ങുന്ന മെലിഞ്ഞു നീണ്ട കുഴലൂത്തുകാരന്‍.അദ്ദേഹത്തെ നിശബ്ദമായി പിന്തുടരുന്ന അനേകം കുട്ടികള്‍...
അതുല്‍ ആ കാഴ്ച മനസ്സില്‍ കാണുന്നുണ്ടായിരിക്കണം.


കുട്ടികള്‍ നാലു സംഘങ്ങളായി തിരിഞ്ഞ് കഥ നാടകമാക്കുന്നതിനാവശ്യമായ മുഖംമൂടി നിര്‍മ്മാണത്തില്‍ വ്യാപൃതരായി.ഞാന്‍ നല്‍കിയ കട്ടിക്കടലാസില്‍ അവര്‍ കഥാപ്പാത്രങ്ങളുടെ മുഖരൂപങ്ങള്‍ വരച്ചു.നിറം നല്‍കി.മുഖത്തിന്റെ ആകൃതിയില്‍ വെട്ടിയെടുത്തു.പരസ്പരം മുഖത്തുറപ്പിച്ച് ചേരുന്നുണ്ടോ എന്ന് നോക്കി.

അതുല്‍ കുഴലൂത്തുകാരന്റെ തൊപ്പിയും കുഴലും നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നു.എല്ലാം മറന്ന് അവന്‍ അതില്‍ മുഴുകിയിരിക്കുന്നു.കൂമ്പന്‍ തൊപ്പിക്ക് വിസ്തരിച്ച് നിറം നല്‍കിയിരിക്കുന്നു.കടലാസ് ചുരുട്ടിയുണ്ടാക്കിയ കുഴല്‍ എനിക്കുനേരെ നീട്ടിക്കൊണ്ട് അവന്‍ പറഞ്ഞു.
"മാഷേ,കുഴല്‍ നന്നായില്ല.ഇതിനു കുറച്ചുകൂടി നീളം വേണം.ഞാന്‍ വീണ്ടും ഉണ്ടാക്കും.”


 വൈകുന്നേരം കുട്ടികള്‍ വന്ന് എന്നോട് പറഞ്ഞു."മാഷേ,അതുല്‍ ഇന്ന് കളിക്കാന്‍ വന്നില്ല്ല.ക്ലാസിലിരുന്ന് കുഴല്‍ നിര്‍മ്മിക്കുകയാണ്.”

ഞാന്‍ ജനാലയിലൂടെ ക്ലാസിലേക്ക് നോക്കി.നീണ്ടുവളഞ്ഞ ഒരു കോലില്‍ പശതേച്ച് കടലാസുകഷണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഒട്ടിക്കുകയാണ് അവന്‍.എനിക്ക് അത്ഭുതം തോന്നി.ഏതെങ്കിലുമൊരു പ്രവൃത്തിയില്‍ അവന്‍ ഇതുപോലെ മുഴുകിയിരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.


അടുത്ത ദിവസം ക്ലാസിലേക്കുചെന്ന എന്നെ എതിരേറ്റത് വലിയ കുഴലും ചുണ്ടോടടുപ്പിച്ച ഊതുന്ന അതുലായിരുന്നു. അതില്‍ നിന്നും ഒരു ശബ്ദം പുറത്തു വരുന്നുണ്ട്.ഞാന്‍ കുഴല്‍ വാങ്ങി നോക്കി.അതില്‍ ഒരു പീപ്പി ഘടിപ്പിച്ചിരിക്കുന്നു.കുഴലിന്റെ  രണ്ടറ്റവും തോളില്‍ തൂക്കിയിടാന്‍ പാകത്തില്‍ ഒരു കമ്പികൊണ്ട് ബന്ധിച്ചിരിക്കുന്നു.
"നന്നായിരിക്കുന്നു."ഞാനവനെ അഭിനന്ദിച്ചു.അവന്‍ ഭംഗിയായി ചിരിച്ചു.

ഇനി കഥയെ നാടകമാക്കണം.അതിനുള്ള ശ്രമത്തിലായി കുട്ടികള്‍.ഇംപ്രൊവൈസ്ഡ് ഡ്രാമയാണ്.സ്ക്രിപ്റ്റ് വേണ്ട.സംഭാഷണങ്ങളൊക്കെ തല്‍സമയം കൂട്ടിച്ചേര്‍ക്കാം.


അവര്‍ നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ രംഗത്തെക്കുറിച്ചും കഥാപ്പാത്രങ്ങളെക്കുറിച്ചും സംഭാഷണത്തെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.
അതുല്‍ ഉള്‍പ്പെട്ട ഗ്രൂപ്പിന്റെ ലീഡര്‍ അശ്വിനി എന്റെ അടുത്തേക്ക് വന്നു.അവളുടെ കൈയ്യില്‍ കടലാസു ചുരുട്ടിയുണ്ടാക്കിയ നറുക്കുകള്‍.
"മാഷേ, നാലുപേര്‍ക്ക് കുഴലൂത്തുകാരനാകണം.നറുക്കിടാതെ വേറെ രക്ഷയില്ല.”
അവള്‍ നറുക്കുകള്‍ ഒരു ചോക്കുപെട്ടിയിലിട്ട് കുലുക്കി എന്റെ നേരെ നീട്ടി.ഞാന്‍ ഒന്നെടുത്തു.അവള്‍ അതു വാങ്ങി പേരുവായിച്ചു.
"അതുല്‍!”
അവന്റെ മുഖത്ത് വീണ്ടും അതേ ഭംഗിയുള്ള ചിരി.


നാടക റിഹേഴ്സലിന് കൂടുതല്‍ സമയം വേണമെന്നായി കുട്ടികള്‍.ഹാംമെലിനിലെ കുഴലൂത്തുകാരന്‍ എന്ന കഥയെ നാല് ഗ്രൂപ്പുകളും നാടകമായി ആവിഷ്ക്കരിക്കും.റിഹേഴ്സലിന് ഒരാഴ്ച സമയം വേണം.ഒഴിവു സമയങ്ങള്‍ ഉപയോഗപ്പെടുത്തി റിഹേഴ്സല്‍ ചെയ്യും.
‌ഞാന്‍ സമ്മതിച്ചു.കുട്ടികള്‍ക്ക് സന്തോഷമായി.

പക്ഷേ,അന്നു ടീച്ചര്‍മാര്‍ വീണ്ടും അതുലിനെക്കുറിച്ച് പരാതി പറഞ്ഞു.
"ക്ലാസ് സമത്ത് അവന്‍ പീപ്പീ ഊതുന്നു..”
ഞാന്‍ ഈ കാര്യം അതുലിനോട് പറഞ്ഞു.
"അറിയാതെ ഊതിപ്പോകുന്നതാണ് സര്‍.ഇനി ഉണ്ടാവില്ല.”
അവന്‍ വാക്ക് തന്നു.
ഒഴിവുസമയങ്ങളില്‍ കുട്ടികള്‍ മരത്തണലിലും ക്ലാസുമുറികളിലുമൊക്കെയായി റിഹേഴ്സല്‍ ചെയ്തു.


ഞാന്‍ ഒളിഞ്ഞും തെളിഞ്ഞും അതുലിനെ നിരീക്ഷിക്കാന്‍ തുടങ്ങി.സാധാരണ ഗതിയില്‍  ഗ്രൂപ്പു പ്രവര്‍ത്തനത്തിന് വഴിപ്പെടാത്തവനാണ് അതുല്‍.അവന്‍ പെട്ടെന്നുതന്നെ മറ്റുകുട്ടികളുമായി ഇടയും.അവരെ അംഗീകരിക്കില്ല. അപ്പോള്‍ കുട്ടികള്‍ അവനെക്കുറിച്ച് പരാതി പറയും.

പക്ഷേ, ഇപ്പോള്‍  അങ്ങനെയല്ല.നാടകത്തിലെ കേന്ദ്രകഥാപാത്രമാണ് അതുല്‍.അവന്‍ മറ്റുകുട്ടികളുമായി പൂര്‍ണ്ണമായി സഹകരിക്കുന്നു. അവന്‍തന്നെ മുന്‍കൈയ്യെടുത്ത് എല്ലാവരേയും വിളിച്ച് കൂട്ടുന്നു.വേണ്ട സഹായങ്ങള്‍ ചെയ്യുന്നു.അവനിപ്പോള്‍ ശരിക്കും ഒരു കുഴലൂത്തുകാരനായി മാറിയിരിക്കുന്നു.തലയില്‍ ഒരു കൂമ്പന്‍ തൊപ്പിവെച്ച്,തോളില്‍ കുഴല്‍ തൂക്കിയിട്ട്,യൂണിഫോമിനുമുകളില്‍ ഒരു മേല്‍ക്കുപ്പായം ധരിച്ച്....


 റിഹേഴ്സല്‍ കഴിഞ്ഞാല്‍ അവനെല്ലാം ക്ലാസിലെ അലമാരയിലൊളിപ്പിക്കും.മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുമ്പോള്‍ നല്ല കുട്ടിയായി ഇരിക്കും.
ഒരു ദിവസം ഞാന്‍ അശ്വിനിയെ വിളിച്ചു ചോദിച്ചു.
"എങ്ങനെയുണ്ട് അതുല്‍? നാടകവുമായി സഹകരിക്കുന്നില്ലേ?”
"മാഷേ,അതുലിന് നല്ല മാറ്റമുണ്ട്.അവന്റെ അഭിനയം കാണണം!അവനിപ്പോള്‍ ഞങ്ങള്‍ പറയുന്നതൊക്കെ കേള്‍ക്കുന്നുണ്ട്.”

കട്ടികളുടെ അഭിപ്രായം കേട്ടപ്പോള്‍ സന്തോഷം തോന്നി.അതവരുടെ ഹൃദയത്തില്‍ നിന്നു വരുന്നതാണ്.അവര്‍ക്ക് അവനോടുള്ള സ്നേഹം അതില്‍ ഒളിഞ്ഞിരിപ്പുണ്ട്.


 ഒടുവില്‍ നാടകം അതരിപ്പിക്കാനുള്ള ദിവസം വന്നെത്തി.ഉച്ചഭക്ഷണം കഴിച്ച ഉടനെ കുട്ടികള്‍ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.കഥാപാത്രങ്ങള്‍ക്കാവശ്യമായ വസ്ത്രവും പ്രോപ്പുകളും മേക്കപ്പ് സാധനങ്ങളുമൊക്കെ അവര്‍ കരുതിയിരുന്നു.നാടകം കാണാന്‍ അഞ്ചാം ക്ലസുകാരേയും ക്ഷണിച്ചിട്ടുണ്ട്.
ഞാന്‍ അതുലിനെ നോക്കി. ഒരു അസ്സല്‍ കുഴലൂത്തുകാരനായിട്ടാണ് അവന്റെ നില്‍പ്പ്.മുഖത്ത് കണ്‍മഷികൊണ്ട് താടിയും മീശയുമൊക്കെ വരച്ചിരിക്കുന്നു. അവന് മറ്റൊരു റോളുകൂടിയുണ്ട്. എലി.അതിനാവശ്യമായ മുഖം മൂടിയും മറ്റും അവന്‍ കരുതിയിട്ടുണ്ട്.
നാടകം തുടങ്ങി.ഓരോ അവതരണത്തേയും കുട്ടികള്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.അതുല്‍  എലിയായും കുഴലൂത്തുകാരനായും ഗംഭീരമായ അഭിനയം കാഴ്ചവെച്ചു.


 ഓരോ ഗ്രൂപ്പിന്റെയും അവതരണത്തെ വിലയിരുത്തിയ സന്ദര്‍ഭത്തില്‍ കുട്ടികള്‍ എടുത്ത പറഞ്ഞസംഗതി അതുലിന്റെ അഭിനയ മികവിനെക്കുറിച്ചായിരുന്നു.എന്തുകൊണ്ടാണ് ഇത്രയും നന്നായി ചെയ്യാന്‍ കഴിഞ്ഞതെന്ന ചോദ്യത്തിന് അതുലിന്റെ മറുപടി ഇതായിരുന്നു.
"കുഴലൂത്തുകാരന്‍ എന്ന കഥാപാത്രത്തെ എനിക്ക് അത്രയ്ക്ക് ഇഷ്ടായിരുന്നു.”

ആ യൂണിറ്റില്‍ തന്നെയുള്ള അടുത്ത ഖണ്ഡം ജി.ശങ്കരപ്പിള്ളയുടെ 'ചിത്രശലഭങ്ങള്‍' എന്ന നാടകമായിരുന്നു.നാടകം എന്ന സാഹിത്യരൂപത്തിന്റെ പ്രത്യേകതള്‍ പരിചയപ്പെട്ടതിനുശേഷം 'ഹാംമെലിനിലെ കുഴലൂത്തുകാരന്‍' നാടമാക്കി എഴുതാന്‍ കുട്ടികള്‍ തയ്യാറായി.സ്വതവേ കുറച്ചുമാത്രം എഴുതാറുള്ള അതുല്‍ എഴുതിയ നാടകം അഞ്ചാറുപേജുകളിലായി പരന്നു കിടക്കുന്നു.ഞാന്‍ നാടകം വായിച്ചു നോക്കി.അക്ഷരത്തെറ്റുകളുണ്ട്.എങ്കിലും ശരിക്കും ഒരു നാടകമായിട്ടുണ്ട്.



അതുലിന് സംഭവിച്ചമാറ്റം നിലനില്‍ക്കുമോ എന്നു കണ്ടറിയണം.

പക്ഷേ, ഒന്നുറപ്പിച്ചു പറയാം.ക്ലാസുമുറിയിലെ നാടകം അതുലിനെപോലെ പലതരം പ്രയാസങ്ങള്‍  അനുഭവിക്കുന്ന കുട്ടികളില്‍ ഒരു ഔഷധംപോലെ പ്രവര്‍ത്തിക്കും.അവരുടെ മനസ്സിനേറ്റ മുറിവുകളെ കരിയിച്ചുകളയാനുള്ള  ഒരു ഒറ്റമൂലിയാണത്.  അവരുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും പഠനത്തിലുമൊക്കെ വലിയമാറ്റങ്ങള്‍ കൊണ്ടുവരാന്‍ അതിനു കഴിയും.ക്ലാസുമുറിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും അധ്യാപകര്‍ വേണ്ടത്ര ശ്രദ്ധയും താതപര്യവും കാണിക്കണമെന്നു മാത്രം.അപ്പോള്‍ ഓര്‍ത്തിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്.ക്ലാസുമുറിയിലെ നാടകം കേവലമായ നാടകാവതരണത്തില്‍ മാത്രമല്ല ഊന്നുന്നത്.അതിന്റെ പ്രക്രിയയും പ്രധാനമാണ്.നാടകം രൂപപ്പെടുത്താനായി കുട്ടികള്‍ കടന്നുപോകുന്ന പ്രക്രിയയാണ് അവരില്‍ മാറ്റം കൊണ്ടുവരുന്നത്.ഔഷധം ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയാലേ അതു വേണ്ടത്ര ഫലപ്രദമാകൂ.
 

 

Sunday 4 December 2016

ദ ഫസ്ററ് ഗ്രേഡര്‍


 The struggle against power is struggle of memory against forgetting.
                                                                                                                                                             Milan Kundera


കഴിഞ്ഞ ആഴ്ച പയ്യന്നൂരിലെ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി നടത്തിയ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമയായിരുന്നു കെനിയയില്‍ നിന്നുള്ള 'ദ ഫസ്ററ് ഗ്രേഡര്‍'(2010/103 മിനുട്ട്).ബ്രിട്ടീഷ് സംവിധായകനായ ജെയിംസ് ചാഡ് വിക്കാണ് ഈ സിനിമ സംവിധാനം ചെയ്തത്.
എന്താണ് ഒരു വിദ്യാലയം?വിദ്യാലയത്തിന്റെ സാമൂഹ്യമായ ദൗത്യം എന്താണ്? തുടങ്ങിയ ചോദ്യങ്ങള്‍ ഈ സിനിമ ഉന്നയിക്കുന്നുണ്ട്.
അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ വിസ്മൃതിയിലാണ്ടുപോയ ഭൂതകാലത്തെ  ഒരു വിദ്യാലയത്തിന് തിരിച്ചുപിടിക്കാന്‍ കഴിയുമോ?
കഴിയും എന്ന് 'ദ ഫസ്ററ് ഗ്രേഡര്‍' നമ്മെ ഓര്‍മ്മിപ്പിക്കുന്നു.



എല്ലാവര്‍ക്കും സൗജന്യമായി പ്രാഥമിക വിദ്യാഭ്യാസം നല്‍കും എന്ന കെനിയന്‍ സര്‍ക്കാറിന്റെ റേഡിയോയിലൂടെയുള്ള അറിയിപ്പുകേട്ടാണ് 84 വയസ്സുകാരനായ മറുഗെ തന്റെ ഗ്രാമത്തില്‍ പുതുതായി ആരംഭിച്ച  വിദ്യാലയത്തില്‍ ചേരാനെത്തുന്നത്.

നരകയാതനകളുടെ ഒരു ഭൂതകാലമാണ് മറുഗയുടേത്.കെനിയയുടെ മോചനത്തിനുവേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ തന്റെ യൗവ്വനം ഹോമിച്ച ആള്‍.  ഭാര്യയും കുട്ടികളുമടക്കം സര്‍വ്വതും ഈ ചെറുത്തുനില്‍പ്പില്‍ അദ്ദേഹത്തിനു നഷ്ടപ്പെട്ടു.വൃദ്ധനായ മറുഗയെ സംബന്ധിച്ചിടത്തോളം എഴുത്തും വായനയും പഠിക്കുക എന്നത് തന്റെ ഓര്‍മ്മകളെ തിരിച്ചുപിടിക്കലാണ്.അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ,കൊടിയ പീഢനങ്ങളുടെ ഒരു ഭൂതകാലത്തെ ചികഞ്ഞെടുക്കലാണത്.അക്ഷരങ്ങള്‍ ഓര്‍മ്മകളെ കൂടുതല്‍ തെളിച്ചമുള്ളതാക്കുന്നു.അറിവിന് ഓര്‍മ്മകളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയും. മറവിയുടെ അന്ധകാരത്തെ  തുരത്തിയോടിക്കാനും.



 എണ്‍പത്തിനാലു വയസ്സുകാരനായ മറുഗെ ഒന്നാം ക്ലാസില്‍ ചേരാന്‍ തീരുമാനിക്കുന്നത് ഇതുകൊണ്ടുതന്നെയായിരിക്കണം.വ്യവസ്ഥാപിത വിദ്യഭ്യാസത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് ഈ തീരുമാനം.


കെനിയയുടെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് തകര ഷീറ്റുകള്‍ കൊണ്ട് പുതുതായി   കെട്ടിയുയര്‍ത്തിയ ഒരു വിദ്യാലയത്തിന്റെ മനോഹരമായ ദ്യശ്യങ്ങളാണ് സിനിമയുടെ തുടക്കത്തില്‍ .അതിലെ ഒറ്റ ക്ലാസുമുറി. ഊര്‍ജ്ജസ്വലരായ അമ്പതോളം കുട്ടികള്‍.അവര്‍ക്കിടയില്‍ ചെറുപ്പക്കാരിയായ ഒരധ്യാപിക.അവരുടെ പ്രിയപ്പെട്ട ജെയ്ന്‍ ടീച്ചര്‍.
ടീച്ചര്‍ക്ക് ആ വിദ്യാലയം വളരെ പ്രിയപ്പെട്ടതാണ്.ഈ ജോലി തന്റെ ജീവിതത്തോളം പ്രധാനപ്പെട്ടതാണെന്ന്  ജെയ്ന്‍  തന്റെ ഭര്‍ത്താവിനോട് പറയുന്നുണ്ട്.കുട്ടികളെ അവര്‍ ആഴത്തില്‍  സ്നേഹിക്കുന്നു.കുട്ടികള്‍ക്കിടയിലെത്തുമ്പോള്‍ അവര്‍ കൂടുതല്‍ സന്തോഷവതിയാകുന്നു.ആ സന്തോഷം തന്റെ കുട്ടികളിലേക്കും പ്രകാശം പോലെ പരക്കുന്നു.അവര്‍ പഠിപ്പിക്കുന്നത് കുട്ടികള്‍ എളുപ്പം പഠിച്ചെടുക്കുന്നു.


സ്ക്കൂള്‍ ഗേറ്റിനു മുന്നില്‍ നില്‍ക്കുന്ന, ഒന്നാം ക്ലാസില്‍ ചേരാനെത്തിയ വിദ്യാര്‍ത്ഥിയെക്കണ്ട് ടീച്ചര്‍ അന്ധാളിച്ച് പോകുന്നു.
"കുട്ടികള്‍ക്ക് മാത്രമേ ഇവിടെ പഠിക്കാന്‍ കഴിയൂ"
ടീച്ചര്‍ അദ്ദേഹത്തെ മടക്കി അയക്കാന്‍ ശ്രമിക്കുന്നു.
"എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.അതുകൊണ്ട് എനിക്കും ഇവിടെ പഠിക്കാന്‍ അവകാശമുണ്ട്.”
മറുഗെ വിട്ടുകൊടുത്തില്ല.ടീച്ചറുടെ സഹപ്രവര്‍ത്തകന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച് തിരിച്ചയക്കുന്നു.
പിറ്റേ ദിവസവും മറുഗെ ഗേറ്റിനു മുന്നില്‍ വന്നുനിന്നു അതിനകത്തെ കുട്ടികളെ അസൂയയോടെ നോക്കി.


 ഇവിടെ പഠിക്കാന്‍ യൂനിഫോം ആവശ്യമാണെന്നു പറഞ്ഞാണ് ഇത്തവണ ടീച്ചര്‍ അദ്ദേഹത്തെ തിരിച്ചയക്കുന്നത്.
എഴുത്തും വായനയും പഠിക്കാന്‍ അത്രയ്ക്ക് ആഗ്രഹിച്ചുപോയ മറുഗെ പിറ്റേ ദിവസം യൂണിഫോം ധരിച്ചാണ് ഗേറ്റിനു മുന്നിലെത്തുന്നത്.അക്ഷരാഭ്യാസം നേടാനുള്ള ആ വൃദ്ധന്റെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ടീച്ചര്‍ക്ക് കീഴടങ്ങുക മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളു.തന്റെ സഹപ്രവര്‍ത്തകന്റെ എതിര്‍പ്പിനെ വകവയ്ക്കാതെ ടീച്ചര്‍ അയാള്‍ക്ക് മുന്നില്‍ സ്ക്കൂള്‍ ഗേറ്റ് തുറന്നുകൊടുത്തു.

ക്ലാസില്‍ പുറകിലെ ബഞ്ചിലിരിക്കാനായിരുന്നു ടീച്ചര്‍ മറുഗെയോടു പറഞ്ഞത്.എന്നാല്‍ അദ്ദേഹം അതിനു തയ്യാറായില്ല.തനിക്ക് മുന്നില്‍ തന്നെയിരിക്കണം.കാരണം കണ്ണിനു കാഴ്ചകുറവാണ്.പോരാത്തതിനു കേള്‍വിയും കുറവാണ്.ടീച്ചര്‍ സമ്മതിക്കുന്നു.



 കുട്ടികള്‍ക്കിടയില്‍ സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയാണ് മറുഗെ.എഴുത്തും വായനയും മറുഗേയ്ക്ക് എളുപ്പം പഠിച്ചെടുക്കാന്‍ കഴിയുന്നു.പക്ഷേ,മറുഗെ തന്റെ പെന്‍സിലിന് മുനകൂര്‍പ്പിക്കാറില്ല.പുസ്തകം പരിശോധിച്ച ടീച്ചര്‍ അദ്ദേഹത്തോട് മുന കൂര്‍പ്പിച്ചു വരാന്‍ ആവശ്യപ്പെടുന്നു.പെന്‍സില്‍ ഷാര്‍പ്പണറിന്റെ കറകറ ശബ്ദം ഭയാനകമായ ഒരു ദ്യശ്യത്തിലേക്കാണ് കട്ട് ചെയ്യുന്നത്. തലകീഴായി തൂങ്ങിക്കിടക്കുന്ന മറുഗെ.ബ്രിട്ടീഷ് പോലീസുകാര്‍ അദ്ദേഹത്തിന്റെ ചെവിയില്‍ കൂര്‍ത്ത പെന്‍സില്‍ കുത്തിയിറക്കുന്നു.തന്റെ ഒരു ചെവിയുടെ കേള്‍വി നഷ്ടപ്പെടുന്നത് അങ്ങനെയാണ്.

 ക്ലാസിലെ കുട്ടികള്‍  മറുഗെയുടെ ഇഷ്ടപ്പെട്ട കൂട്ടുകാരായി മാറുകയാണ്.കുട്ടികള്‍ മറുഗെയെ തന്റെ കുടുംബത്തെക്കുറിച്ചാണ് ഓര്‍മ്മിപ്പിക്കുന്നത്.തന്റെ കണ്‍മുന്നില്‍ വെച്ച് കൊലചെയ്യപ്പെട്ട  ഭാര്യയേയും കുട്ടികളേയും.ഒഴിവ് സമയങ്ങളില്‍ തന്റെ അരികിലേക്ക് ഓടിയെത്തുന്ന കുട്ടികളെ അദ്ദേഹം 'സ്വാതന്ത്ര്യം' എന്ന വാക്കാണ് പഠിപ്പിക്കുന്നത്."സ്വാതന്ത്ര്യം."എല്ലാവരും ഉച്ചത്തില്‍ ഏറ്റുപറയുന്നു.അത് വിദ്യാലയത്തിലാകെ മാറ്റൊലി കൊള്ളുന്നു.അത് പഠനത്തിന് പുതിയ അര്‍ത്ഥം നല്‍കുന്നു.ബ്രിട്ടീഷ് ഭരണത്തെ നിര്‍ഭയം വെല്ലുവിളിച്ച ഒരു ജനതയുടെ അതിജീവനത്തിന്റെ പാഠം കൂടിയാണത്.

മറുഗെയുടെ സ്ക്കൂള്‍ പ്രവേശനം പത്രത്തില്‍ വാര്‍ത്തയാകുന്നതോടെയാണ് പ്രശ്നം തുടങ്ങുന്നത്.അധികാരികള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ആവശ്യപ്പെടുന്നു.പക്ഷേ, ടീച്ചര്‍ അതിനു വഴങ്ങുന്നില്ല.ബ്രിട്ടീഷ് അനുകൂലികളും സ്വാതന്ത്ര്യപോരാട്ടത്തില്‍  ഒറ്റുകാരായിനിന്നവരുമാണ് പുതിയ സര്‍ക്കാറില്‍ ഭൂരിപക്ഷവും.മറുഗെയെ പോലുള്ളവര്‍ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നത് അവര്‍ക്ക് ദോഷം ചെയ്യും.ടീച്ചര്‍ കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നു.ഭീഷണികളും അപവാദപ്രചരണങ്ങളും.

 മറുഗെ ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥിയാണെങ്കിലല്ലേ പ്രശ്നമുള്ളു.മറുഗയെ ടീച്ചര്‍ തന്റെ അസിസ്റ്റന്റായി നിയമിക്കുന്നു.ടീച്ചറെ നെയ് റോബിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വരുന്നു.ഭര്‍ത്താവ് അവരോട് രാജിവെക്കാനാണ് ആവശ്യപ്പെടുന്നത്."ഇല്ല. ഞാനെന്റെ പോരാട്ടം തുടരുകതന്നെ ചെയ്യും."അവര്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.


 തന്റെ കുട്ടികള്‍ നല്ല അച്ചടക്കമുള്ളവരാണെന്ന് ടീച്ചര്‍ ഒരിക്കല്‍ അഭിമാനിക്കുന്നുണ്ട്.അച്ചടക്കമെന്നാല്‍ അനീതിക്കെതിരെ പ്രധിഷേധിക്കല്‍ കൂടിയാണെന്ന് കുട്ടികള്‍ നമുക്ക് കാണിച്ചുതരുന്നു.പുതുതായിവന്ന ടീച്ചര്‍ക്ക് സ്ക്കൂള്‍ ഗേറ്റിനുപുറത്ത് ഗംഭീരമായ സ്വീകരണം ഏര്‍പ്പെടുത്തുകയാണ് സ്ക്കൂള്‍ അധികാരികള്‍.ഒരു നിമിഷം കുട്ടികള്‍ സംഘടിക്കുന്നു.പുതിയ ടീച്ചര്‍ക്കുമുന്നില്‍ ഗേറ്റ് അടച്ചുപൂട്ടുന്നു.അവര്‍ കൈയില്‍ കിട്ടിയതെല്ലാമെടുത്ത് ടീച്ചര്‍ക്കു നേരെ വലിച്ചെറിയുന്നു.പുതിയ ടീച്ചര്‍ വന്നതുപോലെ തിരിച്ചുപോകുന്നു.
ഒടുവില്‍ ജെയ്ന്‍  ടീച്ചറുടെ പോരാട്ടം വിജയത്തിലെത്തുന്നു.അവര്‍ക്കു മുന്നില്‍ അധികാരികള്‍ മുട്ടുമടക്കുന്നു.

ജെയ്ന്‍ ടീച്ചര്‍ സ്വന്തം സ്ക്കൂളിലേക്ക് തിരിച്ചെത്തുകയും മറുഗെ തന്റെ പഠനം തുടരുകയും ചെയ്യുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.ടീച്ചറെ സംബന്ധിച്ചിടത്തോളം പഠിപ്പിക്കുക എന്നത് ഒരു പോരാട്ടമാണ്.അത് നിശബ്ദരാക്കപ്പെട്ട ഒരു ജനതയുടെ  നാക്ക് വീണ്ടെടുക്കലാണ്.ഇരുട്ടിലേക്ക് ആട്ടിയകറ്റപ്പെട്ടവര്‍ക്ക് മുന്നില്‍  വെളിച്ചം തെളിക്കലാണ്.


എം.എം.സുരേന്ദ്രന്‍



('കാനത്തൂര്‍ പെരുമ'യില്‍ നിന്ന്)

Saturday 26 November 2016

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-ഡിസംബര്‍ 2016

2016
ഡിസംബര്‍



ഡിസംബര്‍ 1 വ്യാഴം
ലോക എയ്ഡ്സ് ദിനം

  • അസംബ്ലി-പ്രസംഗം(ഹെല്‍ത്ത്  ക്ലബ്ബ്)
  • ആരോഗ്യ പ്രവര്‍ത്തകനുമായി അഭിമുഖം(ഹെല്‍ത്ത്  ക്ലബ്ബ്)

ഡിസംബര്‍ 2 വെള്ളി

SRG യോഗം

  • ക്ലാസ് പിടിഎ വിലയിരുത്തല്‍


 ഡിസംബര്‍ 5 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • കവിതകളുടെ ദൃശ്യാവിഷ്ക്കാരം-തയ്യാറെടുപ്പിനും അവതരണത്തിനും ഒരാഴ്ച


ഡിസംബര്‍ 9 വെള്ളി
SRG യോഗം

  • രണ്ടാം പാദവാര്‍ഷിക പരീക്ഷ-ആസൂത്രണം
  • ക്രിസ്മസ് ആഘോഷം- ആസൂത്രണം

 
ഡിസംബര്‍ 13 ചൊവ്വ

  • ന്യൂ ഇയര്‍ ഫ്രണ്ടിനെ തെരഞ്ഞെടുക്കല്‍
  • ആശംസാകാര്‍ഡുകളുടെ നിര്‍മ്മാണം-ബേസിക്ക് ഗ്രൂപ്പ്

ഡിസംബര്‍ 14 ബുധന്‍
രണ്ടാം പാദവാര്‍ഷിക പരീക്ഷ-ആരംഭം

ഡിസംബര്‍ 23 വെള്ളി
ക്രിസ്മസ് ആഘോഷം

  • ക്രിസ്മസ് കരോള്‍
  • കേക്ക് മുറിക്കല്‍
  • അവധിക്കാല വായന- ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യല്‍