ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Friday 25 December 2015

ക്ലാസുമുറിയിലെ നാടകത്തിന് ഒരാമുഖം


രാവിലെ അഞ്ചാം ക്ലാസിലെ ശബ്ദകോലാഹലങ്ങളിലേക്കായിരുന്നു ഞാന്‍ കയറിച്ചെന്നത്.കുട്ടികളെല്ലാവരും നാടകം കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. യൂനിഫോമിനുമുകളില്‍ അവര്‍ പലതരം വേഷങ്ങള്‍ ധരിച്ചിരിക്കുന്നു.ചിലര്‍ സാരിചുറ്റിയിരിക്കുന്നു.ചിലര്‍ പാവാടയും ദാവണിയും.ചില കുട്ടികള്‍ ഉടുപ്പ് ധരിച്ചിരിക്കുന്നു.ഉക്കത്ത് പാവക്കൂഞ്ഞുങ്ങളേയും കൊണ്ടാണ് ചിലരുടെ നടപ്പ്.കാവി മുണ്ടും ലുങ്കിയുമൊക്കെയാണ്ആണ്‍കുട്ടികളുടെ വേഷം.മുഖത്ത് മുഴുവന്‍ പൗഡര്‍ പൂശി,മീശ വരച്ച്,മുടിനരപ്പിച്ച് വടിയും കുത്തി നടക്കുകയാണ് ചിലര്‍. ഇടയ്ക്ക് ഗ്രൂപ്പുകള്‍ ഒത്തുചേരുന്നു.ഗ്രൂപ്പു ലീഡര്‍മാര്‍ അവസാന നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.പെട്ടെന്ന് കൂട്ടിച്ചര്‍ക്കാന്‍ തോന്നിയ രംഗങ്ങളാണ് അവര്‍ ചര്‍ച്ച ചെയ്യുന്നത്.ഓരോരുത്തരും എന്തു പറയണമെന്നും എങ്ങനെ അഭിനയിക്കണമെന്നും..

എല്ലാവരും വലിയ സന്തോഷത്തിലാണ്.കഴിഞ്ഞ മൂന്നുനാലു ദിവസങ്ങളിലായി അവര്‍ തയ്യാറെടുപ്പിലായിരുന്നു.ഓരോ ഗ്രൂപ്പിന്റേയും ആലോചന.ഒഴിവു സമയങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള റിഹേഴ്സല്‍.വീണ്ടും ആലോചന.വീണ്ടും റിഹേഴ്സല്‍.

മുന്‍കൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് ഇല്ലാത്തതുകൊണ്ട് ഓരോ അവതരണത്തിലും നാടകം മാറിക്കൊണ്ടേയിരിക്കും. അവരുടെ ഭാവനയ്ക്കനുരിച്ച് പുതിയ കഥാപ്പാത്രങ്ങള്‍ പിറവികൊള്ളും.പുതിയ രംഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചിലത് ഒഴിവാക്കപ്പെടുകയും ചെയ്യും.ശരിക്കും പഠനം നടക്കുന്നത് റിഹേഴ്ല്‍ സമയത്താണ്.


 ഈ ആഴ്ചത്തെ ബേസിക്ക് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനമായാണ് നാടകം നല്‍കിയത്.വിഷയം 'ശുചിത്വം'.നന്നായി അവതരിപ്പിച്ചാലേ മികച്ച ഗ്രേഡു ലഭിക്കൂ.ഇങ്ങനെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിക്കുന്ന ഗ്രേഡുകളുടെ പോയന്റുകള്‍ കൂട്ടിനോക്കിയാണ് മാസത്തിലെ ഏറ്റവും നല്ല ഗ്രൂപ്പിനെ കണ്ടെത്തുക.

ക്ലാസില്‍ സ്വതവേ മിണ്ടാതിരിക്കുന്ന ഗോപികയുടെ വേഷവും നടപ്പും സംസാരവും എന്നെ അത്ഭുതപ്പെടുത്തി.ഈ കുട്ടിക്ക് ഇങ്ങനേയും സംസാരിക്കാന്‍ അറിയുമോ?അവള്‍ മുടിയഴിച്ചിട്ട്,തന്റെ ദാവണിത്തുമ്പില്‍ വിരല്‍ ചുറ്റി ഒരു ഭ്രാന്തിയായി അഭിനയിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്.


ക്ലാസുമുറിയിലെ നാടകം, കുട്ടികളെ അവരുടെ നിലവിലുള്ള അവസ്ഥയില്‍ നിന്നും ഒരു പടി മുകളിലേക്ക് ഉയര്‍ത്തും.അവര്‍ വളര്‍ച്ചയുടെ,വികാസത്തിന്റെ ഒരു പടി ചവുട്ടിക്കയറും.നാടകത്തിലൂടെയുള്ള ആവിഷ്ക്കാരം കുട്ടികളുടെ മനസ്സിനെ ശാന്തമാക്കും.നാടകത്തിലൂടെ കുട്ടികള്‍ മുതിര്‍ന്നവരുടെ ജീവിതത്തെ അങ്ങുമിങ്ങും തൊട്ടറിയും.അതവരെ ആഹ്ലാദിപ്പിക്കും. നാടകം കളിക്കാന്‍ അവസരം നല്‍കുന്ന ക്ലാസുമുറിയിലേക്ക് കുട്ടികള്‍ ഓടിയെത്താന്‍ ആഗ്രഹിക്കും.അവരുടെ സര്‍ഗാത്മകതയ്ക്ക് ഉണര്‍വ്വ്  നല്‍കാന്‍ അത്തരം ക്ലാസുമുറികള്‍ക്കു മാത്രമേ കഴിയൂ. 

 ഞാന്‍ കണ്ണനെ നോക്കി.അവന്‍ എല്ലാവരില്‍ നിന്നും മാറി ക്ലാസിന്റെ ഒരു മൂലയില്‍ ഇരിക്കുകയാണ്. കൈയില്‍ ഒരു പൊട്ടിയ കണ്ണാടിയുണ്ട്.അവന്‍ മുഖത്ത് ഒരു കൊമ്പന്‍ മീശ വരച്ചുവച്ചിരിക്കുന്നു.നല്ല ഭംഗിയുള്ള വലിയ മീശ.യൂണിഫോമിനു മുകളില്‍ അവന്‍ ധരിച്ച  ചുവന്ന കുപ്പായം അവനെ ഒരു മുതിര്‍ന്ന കുട്ടിയെപ്പോലെ തോന്നിച്ചു. അവന്‍ മറ്റുള്ളവരെ ശ്രദ്ധിക്കുന്നതേയില്ല.ഇടക്കിടെ കണ്ണാടിയിലേക്ക് നോക്കുന്നു.കണ്‍മഷികൊണ്ട് തന്റെ മീശയില്‍ ടച്ച് അപ്പ് ചെയ്യുന്നു.വീണ്ടും കണ്ണാടിയിലേക്ക് നോക്കുന്നു.ചിരിക്കുന്നു.മുഖം കൊണ്ട് പല ഗോഷ്ടികളും കാണിക്കുന്നു.
കണ്ണന്‍ നാടകത്തിലെ കഥാപ്പാത്രമായി പതുക്കെ മാറുകയാണോ?



മറ്റു കുട്ടികള്‍ കണ്ണനെക്കുറിച്ച് എപ്പോഴും പരാതി പറയും.അവരെ ഉപദ്രവിക്കുന്നതിനെക്കുറിച്ച്.അവന്‍ കാട്ടുന്ന വികൃതികളെക്കുറിച്ച്.ക്ലാസില്‍ അടങ്ങിയിരിക്കാത്തതിനെക്കുറിച്ചും അവന്റെ ശ്രദ്ധക്കുറവിനെക്കുറിച്ചും  അധ്യാപികമാരും ഇടക്കിടെ പറയും.


കണ്ണന്റെ അമ്മ അവന്‍ കുഞ്ഞായിരിക്കുമ്പോഴേ മരിച്ചു.അച്ഛന്‍ ഉപേക്ഷിച്ച് പോയി.
മുത്തച്ഛന്റെ സംരക്ഷണത്തിലാണ് അവനിപ്പോള്‍.
"മാഷേ,വായിക്കാന്‍ പറഞ്ഞാല്‍ അവന്‍ വീട്ടില്‍നിന്നും ഇറങ്ങി ഓടും.പിന്നെ അവനെ തിരിച്ചുകൊണ്ടുവരാന്‍ പാടാണ്.അതുകൊണ്ട് ഞാന്‍ വായിക്കാന്‍ പറയാറില്ല.”
ക്ലാസ് പി.ടി.എ.യ്ക്ക് വന്നപ്പോള്‍ അവന്റെ മുത്തച്ഛന്‍ പറഞ്ഞു.


അതാണ് കണ്ണന്‍.ആ കണ്ണനാണ് ക്ലാസിലെ ബഹളങ്ങളില്‍ നിന്നെല്ലാം അകന്നുമാറി, തന്റെ കൈയിലെ പൊട്ടിയ കണ്ണാടിയിലേക്ക് നോക്കി, നിമിഷങ്ങള്‍ക്കകം താന്‍ ആയിത്തീരാന്‍ പോകുന്ന കഥാപ്പാത്രത്തോട് ഏകാന്തമായി സല്ലപിച്ചുകൊണ്ടിരിക്കുന്നത്.
ഏതായിരിക്കും ആ കഥാപ്പാത്രം?കണ്ടറിയണം.
നാടകം തുടങ്ങാനുള്ള സമയമായി.ഓരോ സംഘവും തയ്യാറായി നിന്നു.ഒന്നാം ഗ്രൂപ്പ് അവതരണത്തിനായി വന്നു.

 കണ്ണന്‍ ധൃതിയില്‍ അവന്റെ ബാഗ് തുറക്കുന്നതു കണ്ടു.ബാഗില്‍ നിന്നും ഒരു കുപ്പി പുറത്തെടുത്തു.അതില്‍ ചുവന്ന ദ്രാവകം നിറച്ചിരിക്കുന്നു.
"എന്തായിത്?"ഞാന്‍ ചോദിച്ചു.
"കട്ടന്‍ ചായ.നാടകത്തില്‍ കള്ളുകുടിക്കുന്ന ഒരു രംഗമുണ്ട് സാര്‍.”

 
കണ്ണന്റെ ഗ്രൂപ്പിന്റേതായിരുന്നു ആദ്യ നാടകം.ലോറി ഡ്രൈവര്‍ ഗോപാലന്റെ വേഷമാണ് കണ്ണന്റേത്.ഗോപാലനും കൂട്ടുകാരനും മദ്യപിക്കുന്ന രംഗത്തോടെയാണ് നാടകം തുടങ്ങുന്നത്.മദ്യപിച്ച് ലക്കുകെട്ട ഗോപാലന്‍ വീട്ടിലെത്തുന്നു.വീടും പരിസരവും വൃത്തികേടായിക്കിടക്കുകയാണെന്നും സദാ കള്ളുകുടിച്ചു നടക്കുന്ന നിങ്ങള്‍ക്ക് അതു വൃത്തിയാക്കാനുള്ള വല്ല ചിന്തയുമുണ്ടോ എന്നും ഭാര്യ ചോദിക്കുന്നതോടെ ഗോപാലന്റെ മട്ടുമാറുന്നു.പിന്നെ വഴക്കായി.അടിപിടിയായി.പിറ്റേദിവസം മകള്‍ക്ക് ഡങ്കിപ്പനി പിടിക്കുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും അവളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.കുറ്റബോധം കൊണ്ട് ഗോപാലന്റെ മനസ്സ് നീറുന്നു.ഗോപാലനും അവന്റെ കൂട്ടുകാരും ചേര്‍ന്ന് വീടും പരിസരവും വൃത്തിയാക്കാന്‍ തുടങ്ങുന്നിടത്താണ് നാടകം അവസാനിക്കുന്നത്.

ഗോപാലനായി കണ്ണന്‍ തകര്‍ത്ത് അഭിനയിച്ചു.നാടകം കഴിഞ്ഞപ്പോള്‍ കൂട്ടുകാര്‍ അവനെ അഭിനന്ദിക്കുന്നതു കണ്ടു.അവനെക്കുറിച്ച് എപ്പോഴും പരാതി പറയുന്നവരില്‍നിന്നും അവന് ആദ്യയമായി കിട്ടിയ അഭിനന്ദനം.
"കണ്ണാ, നിന്റെ അഭിനയം നന്നായിരിക്കുന്നു."ഞാന്‍ അവന്റെ കൈപിടിച്ചു കുലുക്കി."മിടുക്കന്‍”.
സന്തോഷം കൊണ്ട് അവന്റെ മുഖം വികസിച്ചു.
"കുഞ്ഞ് മരിച്ചപ്പോള്‍ നീ കരഞ്ഞു കൊണ്ടുപറഞ്ഞ ഡയലോഗ് ഗംഭീരമായി”.
"അതെനിക്ക് അപ്പോള്‍ തോന്നിയതാ, മാഷേ..റിഹേഴ്സല്‍ സമയത്ത് അങ്ങനെയൊരു ഡയലോഗ് പ്ലാന്‍ ചെയ്തിരുന്നില്ല”.



ശുചിത്വം എന്ന ആശയത്തെ അവതരിപ്പിക്കാന്‍ കുട്ടികള്‍ മെനഞ്ഞെടുത്ത പ്ലോട്ട് നന്നായി.എന്നാല്‍ ചില ഗ്രൂപ്പുകള്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തി നാടകത്തെ വലിച്ചു നീട്ടുകയും ചെയ്തു.

കുട്ടികള്‍ അവരുടേതായ രീതിയിലായിരുന്നു നാടകം അവതരിപ്പിച്ചത്.അവരെ സംബന്ധിച്ചിടത്തോളം നാടകവും ഒരു 'കളി'യായിരുന്നു.അവരുടെ മറ്റു കളികളെപ്പോലെ.ചിലപ്പോള്‍ ക്ലാസിനു മുന്‍വശം സ്റ്റേജായി സങ്കല്‍പ്പിച്ചുകൊണ്ട് അവര്‍ കളിക്കും.ഇടയ്ക്ക് ക്ലാസിന്റെ ഒരു മൂലയിലേക്ക് കളിമാറും.മറ്റു ചിലപ്പോള്‍ അണിയറയില്‍ വച്ചായിരിക്കും നാടകം പുരോഗമിക്കുക.ലജ്ജാലുക്കളായ കുട്ടികള്‍ മറ്റുള്ളവര്‍ക്ക് മുഖം തരാന്‍ മടിക്കും.


മുതിര്‍ന്നവരുടെ തീയേറ്റര്‍ സങ്കല്‍പ്പത്തില്‍ നിന്നുകൊണ്ട് ക്ലാസുമുറിയിലെ നാടകത്തെ കാണാന്‍ ശ്രമിച്ചാല്‍ നമുക്ക് തെറ്റുപറ്റും.ക്ലാസുമുറിയിലെ നാടകം തീയേറ്റര്‍ അല്ല.അതിനെ 'ക്ലാസ് റൂം തീയേറ്റര്‍' എന്നു വിളിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല.അത് നമ്മുടെ ലക്ഷ്യം തെറ്റിച്ചുകളയും. തീയേറ്ററില്‍ സ്ഥായിയായ രണ്ടു വിഭാഗമുണ്ട്- നടന്മാരും ഓഡിയന്‍സും.നടന്മാര്‍ക്ക് ഓഡിയന്‍സിനോട് എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും.ക്ലാസുമുറിയില്‍ നടന്മാര്‍ ഇടയ്ക്ക് ഓഡിയന്‍സാകും.ഓഡിയന്‍സ് നടന്മാരും.ഇവിടെ കുട്ടികള്‍ ചില അനുഭവങ്ങളിലൂടെ കടന്നുപോകുകയാണ് ചെയ്യുന്നത്.അത് സ്വന്തം അനുഭവമാകാം.കുട്ടികള്‍ കണ്ടും കേട്ടും പരിചയിച്ച മുതിര്‍ന്നവരുടെ അനുഭവമാകാം.അല്ലെങ്കില്‍ സാങ്കല്‍പ്പികമായ അനുഭവങ്ങളാകാം.
അവരുടെ ഭാവനയ്ക്കും ഇംപ്രൊവൈസേഷനുമാണ് ഇവിടെ പ്രാധാന്യം.പ്രകടനത്തെക്കാള്‍ പ്രക്രിയയ്ക്കാണ് മുന്‍തൂക്കം.മുന്‍കൂട്ടി എഴുതിത്തയ്യാറാക്കിയ സ്ക്രിപ്റ്റുകള്‍ കാണാപ്പാഠം പഠിച്ചുകൊണ്ടുള്ളതാകരുത് ക്ലാസുമുറിയിലെ നാടകം.അത് കുട്ടികളുടെ ഭാവനയെ മുരടിപ്പിക്കും.നാടകം കളിച്ചതിനുശേഷം ആവശ്യമെങ്കില്‍മാത്രം കുട്ടികള്‍ സ്ക്രിപ്റ്റുകള്‍ തയ്യാറാക്കട്ടെ.



ക്ലാസുമുറിയിലെ നാടകത്തിന്റെ ലക്ഷ്യം കുട്ടികളെ നടന്മാരോ സംവിധായകരോ ആക്കുകയല്ല.മറിച്ച്,കുട്ടികളുടെ പഠനവും വികാസവുമാണ്.അതിന് നാടകത്തോളം പറ്റിയ മറ്റൊരു സങ്കേതവുമില്ല.

അഞ്ചു ഗ്രൂപ്പുകളും നാടകം അവതരിപ്പിച്ചതിനുശേഷം ഓരോ  നാടകത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു.ഓരോന്നിന്റേയും ഗുണങ്ങള്‍ എന്തൊക്കെയാണ്?ഇനിയും മെച്ചപ്പെടേണ്ട കാര്യങ്ങള്‍ എന്തൊക്കെ?ഓരോ ഗ്രൂപ്പും മറ്റു ഗ്രൂപ്പുകള്‍ക്ക് ഫീഡ്ബാക്കുകള്‍ നല്‍കി.അഞ്ചു നാടകങ്ങളെക്കുറിച്ചുമുള്ള എന്റെ വിലയിരുത്തലും അവതരിപ്പിച്ചു.ഇനി നാടകം അവതരിപ്പിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്തു.


ഞാന്‍ കണ്ണനെ നോക്കി.അവന്റെ കൈയിലിപ്പോഴും കണ്ണാടിയുണ്ട്.അവന്‍ തന്റെ മീശ മായ്ച്ചു കളയാനുള്ള ശ്രമത്തിലാണ്.അവന്‍ എന്നോട് അനുവാദം ചോദിച്ചുകൊണ്ട് മുഖം കഴുകാനായി പൈപ്പിനടുത്തേക്ക് നടന്നു.
അന്നു മുഴുവന്‍ അവന്‍  ക്ലാസുമുറിയില്‍ ശാന്തനായിരുന്നു.അവന് കിട്ടിയ അംഗീകാരം അവനെ നല്ല കുട്ടിയാക്കി മാറ്റിയിരിക്കുന്നു.സ്ക്കൂള്‍ വിടാന്‍ നേരത്ത് കണ്ണന്‍ എന്റെ അടുത്ത് വന്ന് പതുക്കെ ചോദിച്ചു.
"മാഷേ,എല്ലാ ദിവസൂം ഇന്നത്തെപ്പോലെ നാടകാക്ക്വോ?”





 

Sunday 6 December 2015

അഞ്ചാംക്ലാസുകാര്‍ ഉത്തോലകം പഠിക്കുന്നു...


ഉത്തോലകം എന്ന ലഘുയന്ത്രത്തെക്കുറിച്ച്  കുട്ടികള്‍ക്ക് പഠിക്കാന്‍ വലിയ തയ്യാറെടുപ്പുകള്‍ വേണ്ട.ക്ലാസുമുറിയിലെയും  ചുറ്റുപാടിലേയും ചില വസ്തുക്കള്‍, ഫര്‍ണ്ണിച്ചറുകള്‍,കുറച്ച് മണിക്കല്ലുകളോ ഗോലികളോ,ഒരു തീപ്പെട്ടിക്കൂട്,ഒരു വലിയ സ്കെയില്‍,കുട്ടികളുടെ പാര്‍ക്കില്‍  ഒരു സീസോ ഉണ്ടെങ്കില്‍ അതും......ഇത്രയും മതി പഠനോപകരണങ്ങളായി.
പക്ഷേ, ഇതു പ്രധാനമാണ്. എങ്കില്‍ മാത്രമേ,അഞ്ചാം ക്ലാസുകാര്‍ക്ക് താരതതമ്യേന പ്രയാസമായ ഉത്തോലകം എന്ന ധാരണ കുട്ടികളില്‍ രൂപപ്പെടൂ.ചെറിയ ബലം കൊണ്ട് നമുക്ക് വലിയ ജോലിചെയ്യാന്‍ കഴിയുമെന്ന തിരിച്ചറിവിലേക്കാണ് കുട്ടികളെ  നയിക്കേണ്ടത്.


പാഠപുസ്തകത്തില്‍ നല്‍കിയ,കുട്ടികള്‍ സീസോയിലിരിക്കുന്ന മൂന്നു ചിത്രങ്ങള്‍ വിശകലനം ചെയ്തുകൊണ്ടായിരുന്നു തുടക്കം.ഭാരം കൂടിയ കുട്ടിക്ക് ഭാരം കുറഞ്ഞ കുട്ടിയെ ഉയര്‍ത്താന്‍ കഴിഞ്ഞതെപ്പോള്‍?
കുട്ടികള്‍ സീസോയിലിരിക്കുന്ന സ്ഥാനം മാറുമ്പോഴാണ് അത് സംഭവിക്കുന്നത്.സീസോ ചലിക്കാന്‍ ആധാരമാക്കുന്ന കുറ്റിക്കടുത്തേക്ക് നീങ്ങിയിരുന്നാല്‍ അതിന് കഴിയുമെന്ന് കുട്ടികള്‍ ചിത്രത്തില്‍ നിന്നും കണ്ടെത്തി.



അശ്വിനിക്ക് സംശയം.
"മാഷേ,ശരിക്കും അങ്ങനെ കഴിയോ?”
ചിത്രത്തില്‍ കണ്ടത് അശ്വിനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.അവള്‍ക്ക് മാത്രമല്ല.ഭൂരിപക്ഷത്തിനും കഴിഞ്ഞിട്ടുണ്ടാവില്ല. അവര്‍ക്ക് നേരനുഭവം വേണം. എങ്കിലേ അത് ബോധ്യപ്പെടൂ.അല്ലെങ്കില്‍ ചിത്രം വെറും ചിത്രമായിത്തന്നെ നില്‍ക്കും.
പ്രീ-പ്രൈമറി കുട്ടികള്‍ക്കു വേണ്ടി നിര്‍മ്മിച്ച സീസോവിനടുത്തേക്ക് ഞാന്‍ കുട്ടികളേയുംകൂട്ടി നടന്നു.


അവര്‍ സീസോയില്‍ കയറിയിരുന്നു.താണും പൊങ്ങിയും കളിച്ചു.സീസോയുടെ പ്രവര്‍ത്തനം എങ്ങനെയാണെന്നു മനസ്സിലാക്കി.വലുപ്പവും തൂക്കവുമുള്ള ആകാശ് വലുപ്പം കുറഞ്ഞ അശ്വിനിയെ പൊക്കി.ഇനി അശ്വിനി ആകാശിനെ പൊക്കുന്നതുകാണാന്‍ കുട്ടികള്‍ കാത്തിരുന്നു.ആകാശ് കുറ്റിക്കടുത്തേക്ക് സ്ഥാനം മാറിയിരുന്നു.ഇപ്പോള്‍ അശ്വിനി താണു.ആകാശ് ഉയര്‍ന്നു.കുട്ടികള്‍ കൈയ്യടിച്ചു.അശ്വിനിയുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു.ചെറുതാണെങ്കിലും  തനിക്കും ചിലതൊക്കെ ചെയ്യാന്‍ കഴിയുമെന്ന തോന്നല്‍.


പിറ്റേദിവസം കുട്ടികള്‍ പലതരം വസ്തുക്കളും കൊണ്ടായിരുന്നു ക്ലാസില്‍ വന്നത്.ഗോലികള്‍,മഞ്ചാടികള്‍,മണിക്കല്ലുകള്‍,തീപ്പെട്ടിക്കൂടുകള്‍,ഭരണിയുടെ മൂടികള്‍,വലിയ സ്കെയില്‍...

അവര്‍ ഒരു കുഞ്ഞു സീസോ നിര്‍മ്മിക്കാനുള്ള പുറപ്പാടിലാണ്.ഡസ്കിനു മുകളില്‍ അവര്‍ അവരുടെ പെന്‍സില്‍ ഉറപ്പിച്ചു.അതിനുമുകളില്‍  വലിയ സ്കെയില്‍ വെച്ചു.സ്കെയിലിന്റെ അറ്റങ്ങളില്‍ തീപ്പെട്ടിക്കൂടുകള്‍ ക്രമീകരിച്ചു.
ഒരു ഗോലികൊണ്ട് അഞ്ചു ഗോലികള്‍ ഉയര്‍ത്താന്‍ കഴിയുമോ? എന്നതായിരുന്നു അവര്‍ക്ക് മുന്നിലുള്ള പ്രശ്നം.



കുട്ടികള്‍ തീപ്പെട്ടിക്കൂടുകളില്‍ ഗോലികളിട്ട് പരീക്ഷണം ചെയ്യാന്‍ തുടങ്ങി.ചിലര്‍ മഞ്ചാടികളിട്ടു.മറ്റു ചിലര്‍ മണിക്കല്ലുകളിട്ടു.
ഒരു ഗോലികൊണ്ട് അഞ്ചല്ല,പതിനഞ്ചു ഗോലികള്‍വരെ ഉയര്‍ത്താം.ഒരു മഞ്ചാടികൊണ്ട് ഇരുപതിലധികം മഞ്ചാടികള്‍വരെ ഉയര്‍ത്താം.സ്കെയിലില്‍ തീപ്പെട്ടിക്കൂടുകളുടെ സ്ഥാനം ക്രമീകരിക്കുമ്പോഴാണ് ഇതു സാധ്യമാകുന്നത്.ഇങ്ങനെ ചെറിയ ബലംകൊണ്ട് വലിയ ഭാരം ഉയര്‍ത്താം.


"ഉത്തോലകം എന്നാല്‍ എന്താണ്?"ഞാന്‍ ചോദിച്ചു.
കുട്ടികള്‍ പുസ്തകത്തില്‍ നല്‍കിയ നിര്‍വ്വചനം വായിച്ചു നോക്കി.അവര്‍ ചെയ്ത പരീക്ഷണവുമായി അതിനെ ബന്ധിപ്പിച്ചു.ഇവിടെ സീസോ ഒരു ഉത്തോലകമായാണ് പ്രവര്‍ത്തിച്ചത് എന്ന നിഗമനത്തില്‍ കുട്ടികള്‍ എത്തിച്ചേര്‍ന്നു.



അടുത്ത ദിവസം ശീമക്കൊന്നയുടെ ഒരു ദണ്ഡുമായാണ് ഞാന്‍ ക്ലാസിലേക്ക് പോയത്.ഒരു ദൃഢദണ്ഡ്.

"ഉത്തോലകം.” കുട്ടികള്‍ വിളിച്ചു പറഞ്ഞു.
"ഇപ്പോള്‍ ഇതൊരു ദണ്ഡ് മാത്രമാണ്.ഇതു കൊണ്ട് പ്രവര്‍ത്തി ചെയ്യുമ്പോഴാണ് ഇത് ഉത്തോലകമായി മാറുന്നത്."ഞാന്‍ പറഞ്ഞു.
"ക്ലാസിലെ മേശ ആര്‍ക്കാണ് എടുത്തുയര്‍ത്താന്‍ കഴിയുക?"ഞാന്‍ ചോദിച്ചു.
കുട്ടികള്‍ ഓരോരുത്തരായി വന്ന് ശ്രമിച്ചു നോക്കി. ആര്‍ക്കും ഒറ്റയ്ക്ക് കഴിയുന്നില്ല.
കുട്ടികള്‍ പരാജയം സമ്മതിച്ചു.
"രണ്ടുപേരുണ്ടെങ്കില്‍ കഴിയും."അവര്‍ പറഞ്ഞു.
"ഈ ദണ്ഡ് നിങ്ങള്‍ക്ക് ഉപയോഗിക്കാം.ഒരു വിരലുകൊണ്ട് ഈ മേശ ഉയര്‍ത്തണം.കഴിയുമോ?"ഞാന്‍ ചോദിച്ചു. 


 ആലോചിക്കാനായി ഞാനവര്‍ക്ക് അഞ്ചു മിനുട്ട് സമയം അനുവദിച്ചു.
"മാഷേ,ഒരു മിനുട്ട്..."നന്ദകിഷോര്‍ എഴുന്നേറ്റു.അവന്‍ പുറത്തേക്കോടി.അവന്‍ ഒരു ഉരുളന്‍ കല്ലുമായി തിരിച്ചു വന്നു.


ഒന്നു രണ്ടുപേരെ അവന്‍ സഹായത്തിനായി വിളിച്ചു.ദണ്ഡിന്റെ ഒരറ്റം   മേശക്കടിയിലേക്ക് കടത്തിവെച്ചു.ദണ്ഡിന്റെ അടിയില്‍ മേശയോടടുത്തായി കല്ലുവെച്ചു.ദണ്ഡിന്റെ മറ്റേ അറ്റം പതുക്കെ അമര്‍ത്തി.മേശ ഉയരുന്നു.
"ഇതാ മാഷേ, ഒരു വിരലുകൊണ്ട് ഞാനിത് ഉയര്‍ത്തുന്നു.”
അവന്‍ ചൂണ്ടുവിരലുകൊണ്ട് മേശ ഉയര്‍ത്തി.
കുട്ടികള്‍ കൈയടിച്ചു.
പഠനത്തില്‍ പ്രയാസമുള്ളവനാണ് നന്ദകിഷോര്‍.മേശയും  ദണ്ഡുമാണ് അവന്റെ  ചിന്തയെ ഉത്തേജിപ്പിച്ചത്.പിന്നെ നേരിട്ടുള്ള അനുഭവവും.


കുട്ടികള്‍ പലരും വന്ന് കൈവിരലുകള്‍ കൊണ്ടും കാലുകള്‍ കൊണ്ടുമൊക്കെ മേശ ഉയര്‍ത്തി.


കുട്ടികളോട് അവരുടെ നോട്ടുപുസ്തകത്തില്‍ ഞാനിതിന്റെ ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ നല്ല താത്പര്യത്തോടെ ചിത്രങ്ങള്‍ വരച്ചു.
"ഇനി ആരാണ് ഇതിന്റെ ചിത്രം ബോര്‍ഡില്‍ വരയ്ക്കുന്നത്?”


ആദര്‍ശ് വന്ന് ചിത്രം ബോര്‍ഡില്‍ വരച്ചു.
"ഈ ഉത്തോലകത്തിന് ഇപ്പോള്‍ ഏതൊക്കെ ഭാഗങ്ങള്‍ ഉണ്ട്?"ഞാന്‍ എല്ലാവരോടുമായി ചോദിച്ചു.
"മേശയെ മുട്ടുന്ന ഭാഗം,കല്ലിനെ മുട്ടുന്ന ഭാഗം,കൈകൊണ്ട് അമര്‍ത്തുന്ന ഭാഗം."നന്ദന പറഞ്ഞു.


ഉത്തോലകം എങ്ങനെയാണ് ചലിച്ചത്?
"കല്ലിനെ ആധാരമാക്കി.”
കുട്ടികള്‍ ചിത്രത്തിലെ ഉത്തോലകത്തിന്റെ മൂന്നു ഭാഗങ്ങളും തൊട്ടുകാണിച്ചു.
ഉത്തോലകം ചലിക്കാന്‍ ആധാരമാക്കുന്ന ബിന്ദു,നമ്മള്‍ ബലം പ്രയോഗിക്കുന്ന സ്ഥലം,ഉത്തോലകം നേരിടുന്ന ഭാരം.



"ഇത് മൂന്നും വ്യത്യസ്തമായ പേരുകളിലാണ് അറിയപ്പെടുന്നത്.ഏതൊക്കെയാണവ?”
കുട്ടികള്‍ പാഠപുസ്തകം വായിച്ച് അവയുടെ പേരുകള്‍ കണ്ടെത്തി-ധാരം,യത്നം,രോധം.അവ ബോര്‍ഡിലേയും നോട്ടുപുസ്തകത്തിലേയും ചിത്രത്തില്‍ രേഖപ്പെടുത്തി.
"ഇവ ഓരോന്നും എന്താണെന്ന് വിശദീകരിക്കാമോ?"ഞാന്‍ ചോദിച്ചു. 


കുട്ടികള്‍ പാഠപുസ്തകം വീണ്ടും വായിച്ചു.ഓരോന്നിന്റേയും നിര്‍വ്വചനം കണ്ടെത്തി നോട്ടുപുസ്തകത്തില്‍ എഴുതി.
"എല്ലാ ഉത്തോലകത്തിലും ധാരം,യത്നം,രോധം എന്നിവയുടെ സ്ഥാനം ഇതുപോലെ തന്നെയായിരിക്കുമോ?"ഞാന്‍  ബോര്‍ഡിലെ ചിത്രത്തിലേക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു.



കുട്ടികള്‍ പ്രതികരിച്ചില്ല.എന്റെ ചോദ്യം അവര്‍ക്ക് മനസ്സിലായില്ലെന്ന് വ്യക്തം.
ഞാന്‍ മേശയെ ക്ലാസിന്റെ ഒരു ഭാഗത്തേക്ക് നീക്കിയിട്ടുകൊണ്ട് ചോദിച്ചു.
"ഈ മേശയെ മറുഭാഗത്ത് എത്തിക്കണം.നേരത്തെ ഉപയോഗിച്ച ദണ്ഡ് വീണ്ടും ഉപയോഗിക്കാം.”
ഒരു നിമിഷം അവര്‍ ആലോചിച്ചു.ഇത്തവണ അര്‍ജുന്‍ മുന്നോട്ടുവന്നു.


ദണ്ഡിന്റെ ഒരറ്റം മേശയ്ക്കരികിലേക്ക് കടത്തിവെച്ച് മറ്റേ അറ്റത്ത് പിടിച്ച് കൊണ്ട് അവന്‍ തള്ളാന്‍ തുടങ്ങി."ഐലസമാലാ..ഐലസാ..”
നിമിഷനേരം കൊണ്ട് മേശ ക്ലാസിന്റെ മറുഭാഗത്ത് എത്തി.



ധാരം ക്രമീകരിക്കാന്‍ അവന്‍ ഉരുളന്‍ കല്ല് ഉപയോഗിച്ചില്ല.
"ഇപ്പോള്‍ ഉത്തോലകത്തിന്റെ ധാരം എവിടെയാണ്?”
കുട്ടികള്‍ ആലോചിച്ചു.
"ഇപ്പോള്‍ ധാരം ഉത്തോലകത്തിന്റെ അറ്റത്താണ്.നിലത്ത് കുത്തുന്ന ഭാഗത്ത്."
ആദിത്യ പറഞ്ഞു.
"അപ്പോള്‍ രോധമോ?"ഞാന്‍ എല്ലാവരോടുമായി ചോദിച്ചു.
"യത്നത്തിനും ധാരത്തിനുമിടയില്‍."കുട്ടികള്‍ വിളിച്ചു പറഞ്ഞു.


"മാഷേ,ധാരം മാറുമ്പോള്‍ ഉത്തോലകം എടുക്കുന്ന ജോലിയും മാറി.ആദ്യം അത് മേശയെ ഉയര്‍ത്തി.ഇപ്പോള്‍ മേശയെ നീക്കി."സ്വാതിലക്ഷ്മി പറഞ്ഞു.
സ്വാതിലക്ഷ്മിയുടെ പ്രതികരണം എന്നെ ഏറെ സന്തോഷിപ്പിച്ചു.പഠനം നേരായി നടക്കുന്നു എന്നതിന്റെ തെളിവ്.



പാഠപുസ്തകത്തില്‍ ചില ലഘുയന്ത്രങ്ങളുടെ ചിത്രങ്ങള്‍ നല്‍കിയിരുന്നു.പിറ്റേ ദിവസം ഈ ലഘുയന്ത്രങ്ങളുമായാണ് കുട്ടികള്‍ ക്ലാസില്‍ വന്നത്.കത്രിക,സ്റ്റാപ്ളര്‍,നാരങ്ങാഞെക്കി,ചവണ,കട്ടിങ്ങ്പ്ലെയര്‍...പാക്കുവെട്ടി ഒഴികെ.
ഓരോന്നിന്റേയും പ്രവര്‍ത്തനം കുട്ടികള്‍  വിശദീകരിച്ചു.ഈ യന്ത്രങ്ങളുടെ ധാരം,യത്നം,രോധം എന്നിവ കണ്ടെത്തി.ഓരോന്നും വ്യത്യസ്തമാണ്.ഈ വ്യത്യാസത്തിനനുസരിച്ച് അവയുടെ പ്രവര്‍ത്തനവും മാറുന്നു.


ശാസ്ത്രപഠനത്തിന്റെ വഴി ഇതുതന്നെയാണെന്നു തോന്നുന്നു.ക്ലാസും പരിസരവും പഠനത്തിനായി ഉപയോഗപ്പെടുത്തിക്കൊണ്ട്.കുട്ടികള്‍ക്ക് പരിചയമുള്ള വസ്തുക്കള്‍ നീരീക്ഷിച്ചും പഠിച്ചും;അറിയുന്നതില്‍ നിന്നും അറിയാത്തതിലേക്ക്...